വല്ലാത്തൊരു സിറ്റുവേഷനായിരുന്നു! ജയറാമും ഞാനും പെട്ടുപോയി! ശ്രീനിവാസനെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല: ഉർവശി
ദ അണ്‍പ്രഡിക്റ്റബിള്‍ ആക്ടര്‍ എന്നായിരുന്നു ഉര്‍വശിയെ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. ചെറുപ്രായത്തില്‍ സിനിമയിലെത്തിയതാണ്. ഇത് എന്റെ 700ാമത്തെ സിനിമയാണെന്ന് പറഞ്ഞത് തമിഴില്‍ നിന്നുള്ളവരാണ്. എത്ര സിനിമ ചെയ്തു എന്ന എണ്ണമല്ല, മറിച്ച് അത്രയും അനുഭവസമ്പത്തുള്ളവര്‍ക്കൊപ്പം ജോലി ചെയ്യാനായല്ലോ എന്നതിലാണ് എനിക്ക് സന്തോഷം. 'സ്ഫടികം' ചെയ്യുമ്പോള്‍ അതിലുള്ള ആള്‍ക്കാരുടെ വാല്യു അന്നറിഞ്ഞില്ലല്ലോ എന്നാണ് എന്റെ മനസില്‍. അവരുമായിട്ട് ഇനിയൊരു സിനിമ ഉണ്ടാവില്ലല്ലോ. അഭിനയം പോലെ എളുപ്പമല്ല നിര്‍മ്മാണം. പൈസയുടെ നഷ്ടമുണ്ടായാല്‍ എന്റെ അശ്രദ്ധയാണെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്താനേ എനിക്ക് കഴിയൂ. നേരത്തെ പ്രൊഡ്യൂസ് ചെയ്തപ്പോള്‍ ഫാമിലി ഒപ്പമുണ്ടായിരുന്നു. എനിക്കത്ര റിസ്‌ക്കില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ന്യൂസ് 18 അഭിമുഖത്തിലായിരുന്നു ഉര്‍വശി അഭിമുഖങ്ങള്‍ പങ്കുവെച്ചത്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. എല്ലാവര്‍ക്കും രാഷ്ട്രീയത്തെക്കുറിച്ച് ബോധ്യം വേണമെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അയ്യോ, അതേക്കുറിച്ച് എനിക്കൊന്നും അറിയില്ലെന്ന് പറയുന്നത് നല്ല കാര്യമല്ല. കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ എനിക്ക് അതേക്കുറിച്ച് അറിയില്ല എന്ന് പറയും. സ്ഥിരമായി പത്രം വായിക്കുകയും, വാര്‍ത്തകള്‍ കാണുകയും ചെയ്യുന്ന ആളാണ് ഞാന്‍. എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. വോട്ടിടുന്നതൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണ്. തല്‍ക്കാലം എന്റെ വോട്ട് തമിഴ്‌നാട്ടിലാണ്. കുറേ കാലങ്ങളായി ഞാന്‍ അവിടെയാണ് താമസം. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് എനിക്കറിയാം. വ്യക്തമായ കാഴ്ചപ്പാടോടെയാണ് വോട്ട് ചെയ്യാറുള്ളത്. ഒട്ടും അറിയാത്തത് കൊണ്ടല്ല അറിയില്ല എന്ന് പറയുന്നത്. ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രൊഫഷനില്‍ തന്നെ തുടരാനാണ് എനിക്ക് ആഗ്രഹം. അതിനെ ശല്യം ചെയ്യുന്ന രീതിയില്‍ മറ്റൊരിടത്തേക്ക് ഡീവിയേറ്റ് ചെയ്യാന്‍ താല്‍പര്യമില്ല. നാളത്തെ കാര്യം നമുക്കിപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ.

ജനകീയമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആര്‍ടിസ്റ്റുകളോട് എപ്പഴും ചോദ്യങ്ങളുണ്ടാവും. കുറച്ച് നല്ല, എല്ലാവരോടും നന്നായി ഇടപഴകുന്നവരോടും എല്ലാവരും ചോദിക്കും. എന്നെ ഈ ചോദ്യം ഡിസ്റ്റര്‍ബ് ചെയ്യാറില്ല. കേരളത്തില്‍ നല്ലൊരു വനിത മുഖ്യമന്ത്രി എല്ലാവരുടെയും ആഗ്രഹമാണ്. സ്ത്രീകളെക്കൊണ്ട് കഴിയും എന്ന് തെളിയിച്ചതാണ്. അങ്ങനെയുണ്ടാവണമെന്നാണ് ആഗ്രഹം. ഇന്ദിരാഗാന്ധി, ജയലളിത, മമത ബാനര്‍ജി അങ്ങനെ കുറേപേരുണ്ടല്ലോ. ശൈലജ ടീച്ചര്‍ കൊവിഡ് കാലത്ത് കാഴ്ച വെച്ച പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. എനിക്ക് അതൊക്കെ ഇഷ്ടമായിരുന്നു.
സിനിമയില്‍ വന്ന സമയം മുതല്‍ ഞാന്‍ ഇതുപോലെ തന്നെയാണ് പെരുമാറിയത്. ഇടപെടുന്ന രീതി ഇതേപോലെ തന്നെയാണ്. പിന്നെയുള്ള കാര്യം എന്താണെന്ന് വെച്ചാല്‍ ലളിത ചേച്ചിയോടൊക്കെ പോയി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയാം. അതുപോലെ അവരൊക്കെ എന്നെ ശാസിക്കാറുമുണ്ട്. ജയറാമിന്റെ ടൈമിംഗ് എനിക്ക് വ്യക്തമായി അറിയാം. തിരിച്ചും അങ്ങനെ തന്നെയാണ്. ടേക്കിന് മുന്നെ ഞങ്ങള്‍ പ്ലാന്‍ ചെയ്യാറുണ്ട്. മുഖഭാവത്തില്‍ നിന്നും മനസിലാവും എന്താണ് ഉദ്ദേശിക്കുന്നതെന്ന്. ശ്രീനിയേട്ടനെ എനിക്കൊരുപാടിഷ്ടമാണ്. ലാലേട്ടനും മമ്മൂക്കയും നായകന്‍മാരായി തിളങ്ങുമ്പോള്‍ അല്ലാതെ വന്ന് കൈയ്യടി നേടിയ ആളാണ്, പൊക്കവും, നിറവുമൊന്നും സിനിമയിലെ നിലനില്‍പ്പിന് പ്രശ്‌നമില്ലെന്ന് തെളിയിച്ചതാണ് അദ്ദേഹം. തമ്പ്രാ, തമ്പ്രാ എന്ന് പറഞ്ഞ് ഓടി നടക്കുന്നത് കണ്ടതല്ലേ. അപ്രധാന കഥാപാത്രമായി വന്ന് ശ്രദ്ധിക്കപ്പെടും. ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്നത് പോലെയാണ് അദ്ദേഹം സിനിമയെടുക്കുന്നത്. ഓര്‍മയില്‍ എക്കാലവും തെളിയിക്കുന്ന കാര്യമാണ്. ധ്യാന്‍ കളിയാക്കാറുണ്ടെങ്കിലും കുട്ടികളുടെ മനസാണ് അവന്. ഞാനും ജയറാമും പാണ്ഡ്യരാജന്റെ പടത്തില്‍ ക്രൂഷ്യല്‍ സ്റ്റേജിലായിരുന്നു. ഇട്ടിട്ട് വന്നാല്‍ വല്ലാത്തൊരു നഷ്ടമാവും പ്രൊഡ്യൂസറിന്. അങ്ങനെയൊരു അവസ്ഥയിലായിപ്പോയി. അല്ലായിരുന്നുവെങ്കില്‍ ആദ്യം തന്നെ പോയേനെ, ജയറാമും ഞാനും ഒരുപോലെ പെട്ടുപോയതാണ് അവിടെ എന്നുമായിരുന്നു ഉര്‍വശി പറഞ്ഞത്.


Click it and Unblock the Notifications











