നിരന്തരം മാനസീക പീഡനം, എങ്ങനെ സുഹൃത്തായി കാണും?; 'പെൺമക്കളെ കൂട്ടുപിടിച്ച് ദിലീപും മനോജും ചെയ്തത് ഒരേ കാര്യം'
തെന്നിന്ത്യൻ സിനിമയിലെ കിരീടം വെക്കാത്ത ലേഡി സൂപ്പർ സ്റ്റാർ അതാണ് സിനിമാ പ്രേമികൾക്ക് ഉർവശി. നാൽപ്പത് വർഷത്തോളമായി വിവിധ ഭാഷകളിലായി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് ഇന്നും വിസ്മയിപ്പിക്കുന്ന താരം. ജയറാമിന്റെ വാക്കുകൾ കടമെടുത്താൽ അഭിനയത്തിന്റെ കാര്യത്തിൽ വേറൊരു ജന്മം തന്നെയാണ് ഉർവശി. നടിയുടെ പ്രതിഭയെ അതിരറ്റ് സ്നേഹിക്കുന്നവർ പോലും മനോജ് കെ ജയനുമായുള്ള വിവാഹമോചന കേസ് നടക്കുന്ന സമയത്ത് ഉർവശിയെയാണ് ഏറ്റവും കൂടുതൽ വിമർശിച്ചതും പരിഹസിച്ചതും.
എന്നാൽ തന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമങ്ങളൊന്നും താരം നടത്തിയിരുന്നില്ല. എല്ലാ കാലത്തും മകളുടെ സമാധാനവും സന്തോഷവും മാത്രമായിരുന്നു ആഗ്രഹിച്ചത്. അടുത്തിടെ മകൾ കുഞ്ഞാറ്റയുടെ ആദ്യ സിനിമ പ്രഖ്യാപിക്കാനായി വിളിച്ച വാർത്തസമ്മേളനത്തിൽ ഉർവശിയെ കുറിച്ച് സംസാരിക്കവെ മനോജ് കെ ജയൻ വിതുമ്പി കരഞ്ഞത് വൈറലായിരുന്നു.

ആദ്യമായാണ് മുൻഭാര്യയെ കുറിച്ച് സംസാരിക്കവെ അത്തരത്തിൽ ഒരു പ്രവൃത്തി നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മകൾ മുതിർന്നശേഷം അമ്മയ്ക്കൊപ്പം ചിലവഴിക്കാൻ ധാരളം അവസരങ്ങൾ കുഞ്ഞാറ്റയ്ക്ക് മനോജ് കെ ജയൻ തന്നെ ഒരുക്കി കൊടുക്കാറുണ്ട്. അമ്മയും മകളും ഒരുമിച്ചുള്ള പോസ്റ്റുകൾക്ക് സ്നേഹം അറിയിച്ചും മനോജ് എത്താറുണ്ട്.
പഴയതെല്ലാം മറന്ന് ഉർവശിയും മനോജും നല്ല സുഹൃത്തുക്കളായി മാറിയിരുന്നുവെങ്കിൽ അവരുടെ മകൾക്കും അതൊരു ആശ്വാസമായേനെ എന്ന തരത്തിൽ പ്രേക്ഷകരിൽ നിന്നും പ്രതികരണങ്ങൾ വരാറുണ്ട്. എന്നാൽ സൗഹൃദം നിലനിർത്തുക എന്നതിനോട് യോജിപ്പില്ലെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഉർവശി വ്യക്തമാക്കിയിട്ടുണ്ട്. നമ്മളെ നിരന്തരം മാനസീകമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും.
സൗഹൃദം എന്ന വാക്കിന്റെ അർത്ഥം നമുക്കൊരു ആശ്വാസവും സമാധാനവുമൊക്കെ തരുന്നയാൾ എന്നല്ലേ?. അവിടെ അല്ലേ സൗഹൃദം ഉണ്ടാകുന്നത്. നമ്മളെ നിരന്തരമായി മാനസീകമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദം ഉണ്ടാക്കാൻ പറ്റും?. എന്റെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനെ ഞാൻ ശ്രമിക്കാറില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമെ ഞാൻ സംസാരിക്കുന്നുള്ളു. അതിനെ വേദനിപ്പിക്കരുത്, അതിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണം.
അത് മാത്രമെ ഞാൻ ചിന്തിക്കുന്നുള്ളു. അല്ലാതെ എന്റെ ഭാഗത്ത് നിന്ന് എല്ലാം നല്ല കാര്യങ്ങളാണ് സംഭവിച്ചിരുന്നത് എന്ന് പറയാനോ മറ്റൊരാളെ കുറ്റപ്പെടുത്താനോ താൽപര്യമില്ല. വേറൊരു സ്ത്രീയുടെ ഭർത്താവാണ് ഇന്ന്. അതുകൊണ്ട് തന്നെ ഞാൻ സംസാരിക്കാനെ പാടില്ല. സംസാരിക്കുന്നത് മര്യാദയുമല്ല. സൗഹൃദം എന്ന വാക്കിന് വലിയ അർത്ഥങ്ങളുണ്ട്.

എനിക്ക് പരിചയമുള്ള ഒരുപാട് പേർ സൗഹൃദത്തോടെ മുന്നോട്ട് പോകുന്നുണ്ട്. പല കാരണങ്ങൾ കൊണ്ടും ഡിവോഴ്സായിട്ടുള്ളവരാണ് അവർ. പക്ഷെ ഞങ്ങളുടെ കാര്യത്തിൽ അതിനുള്ള അവസരം പോലുമില്ല എന്നാണ് മുമ്പൊരു അഭിമുഖത്തിൽ ഉർവശി പറഞ്ഞത്. ഒരാളെ ഹൃദയത്തിൽ നിന്ന് മാറ്റിയാൽ പിന്നീട് ഒരിക്കലും പഴയ സ്നേഹം ആ വ്യക്തിയോട് തനിക്ക് ഉണ്ടാവില്ലെന്നും നടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ശ്വേത മേനോൻ, ശരത് കുമാർ, നടി ആര്യ തുടങ്ങിയവരെല്ലാം മുൻ പങ്കാളിയോട് ആരോഗ്യപരമായ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളിൽ ചിലരാണ്.
മഞ്ജു വാര്യർ, ഉർവശി തുടങ്ങിയവർ പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്തരാണ്. മുൻ ഭർത്താവിനോട് സൗഹൃദം പുലർത്തുന്ന കാര്യത്തിൽ ഉർവശി സ്വീകരിച്ച നിലപാടിനെയാണ് പ്രേക്ഷകരും പിന്തുണയ്ക്കുന്നത്. ഉർവശിയുടെ ചിന്ത ശരിയാണ്. സുഹൃത്തുക്കളായി ജീവിക്കാൻ പറ്റുമായിരുന്നുവെങ്കിൽ അവർക്ക് പിരിയേണ്ടി വരില്ലായിരുന്നല്ലോ എന്നായിരുന്നു ഒരു കമന്റ്.
പെൺമക്കളെ കൂടെ നിർത്തി വീണ്ടും കല്യാണം കഴിച്ച രണ്ട് പേരാണ് മനോജ കെ ജയനും ദിലീപും. മാത്രമല്ല സ്വയം ന്യായീകരിക്കുകയും ചെയ്തവരാണ്, മക്കളുടെ സന്തോഷമാണ് മഞ്ജുവും ഉർവശിയും നോക്കിയത്. അതിന്റെ പരിണിത ഫലമാണ് ആ ചെറുപ്രായത്തിൽ അവർ അത്രയേറെ വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകാൻ കാരണമായതെന്നും ചിലർ കുറിച്ചു.


Click it and Unblock the Notifications











