ഭർത്താവ് മരിച്ചിട്ടും ജോളിയാണ്, പൊട്ട് തൊടും, പൂവ് ചൂടും! കല്യാണം കഴിഞ്ഞ കാലത്ത് പരാതിക്കാരിയായി; ഉഷ ഉതുപ്പ്
പാട്ടുകാരൊക്കെ മാധുര്യമുള്ള ശബ്ദത്തോടെ പാടുന്നതിനെ പറ്റിയാണ് എല്ലാവരും പറയുക. എന്നാല്‍ ഉറച്ച ശബ്ദത്തില്‍ പാടി സംഗീതലോകത്ത് വിസ്മയം തീര്‍ത്ത കലാകാരിയാണ് ഉഷ ഉതുപ്പ്. പരുക്ക ശബ്ദമാണ് ഉഷയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയത്. യുവാക്കളായ പാട്ടുകാരെ പോലും പിന്നിലാക്കുന്ന പ്രകടനമാണ് എല്ലാ വേദികളിലും ഉഷ കാഴ്ച വെക്കാറുള്ളത്. ഒരു സംഗീത വേദിയെ ഫുള്‍ എനര്‍ജിയിലാക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. അതിന് പുറമേ അവരുടെ സാരിയും വലിയ പൊട്ടും ആഭരണങ്ങളുമൊക്കെ ആരെയും ആകര്‍ഷിക്കുന്ന വിധത്തിലായിരുന്നു.
ഇപ്പോഴും തന്റെ ജീവിതത്തിലെ രീതികളിലോ യാതൊരു മാറ്റവും വരുത്താന്‍ ഉഷ ഉതുപ്പ് തയ്യാറല്ല. ഭര്‍ത്താവ് മരിച്ച് കഴിഞ്ഞാല്‍ സ്ത്രീകള്‍ പട്ട് സാരി ഉടുക്കാനോ പൂവ് ചൂടാനോ പൊട്ട് കുത്താനോ ഒന്നും പാടില്ലെന്നാണ് ചില നാട്ടുനടപ്പ്. അങ്ങനെ ചെയ്യുന്ന സ്ത്രീകളെ മോശക്കാരികളായി കാണാനും ചിലര്‍ ശ്രമിക്കാറുണ്ട്. ഭര്‍ത്താവ് മരിച്ചതിന് ശേഷവും പഴയത് പോലെ പാട്ട് പാടി തന്നെ ജീവിക്കുന്ന തനിക്കും ഇതുപോലെയുള്ള കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ഉഷ ഉതുപ്പ്. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായിക.

ഇന്ത്യയിലെ പതിനേഴ് ഭാഷകളിലെ പാട്ടുകള്‍ ഞാന്‍ പാടാറുണ്ട്. റെഗുലറായിട്ട് ഞാന്‍ ഗുജറാത്തിയിലും ആസാമിസിലും പാടും. എല്ലാ ഭാഷകളിലും പാടാറുണ്ട്. എല്ലാ ഭാഷകളിലെയും പാട്ടുകളുടെ അര്‍ഥം അറിഞ്ഞിട്ടാണ് പാടുന്നത്. എങ്കിലെ അതിന് അനുസരിച്ചുള്ള എക്‌സ്‌പ്രെഷന്‍ കൊടുക്കാന്‍ പറ്റുകയുള്ളു. ഇതിന് പുറമേ എട്ട് ഫോറിന്‍ ലാംഗ്വേജിലും പാടാറുണ്ടെന്നും ഉഷ പറയുന്നു. എന്നോട് പ്രായത്തെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. യുവാക്കളുടെ എനർജിയിൽ പാടുമെന്നാണ് ആളുകൾ പറയുന്നത്. ഞാന്‍ പാട്ട് പാടാന്‍ തുടങ്ങിയിട്ട് ഏകദേശം അമ്പത്തിയെഴോ അമ്പത്തിയെട്ടോ വര്‍ഷമായി. ഞാനിത് സ്റ്റേജിൽ പറയാറുണ്ട്. ഇത് കേൾക്കുന്നവർ അപ്പോൾ ഈ സ്ത്രീയ്ക്ക് എത്ര വയസായിട്ടുണ്ടാവുമെന്നാണ് ചിന്തിക്കുക. എനിക്കിപ്പോള്‍ അറുപത്തിയെഴ് വയസായി. ഈ വർഷം അറുപത്തിയെട്ട് ആവുകയാണ്. പ്രായത്തെ കുറിച്ചോര്‍ത്ത് ഓര്‍ത്ത് ആരും പേടിക്കേണ്ടതില്ലെന്നാണ് ഉഷ പറയുന്നത്.
സ്ത്രീകളുടേത് മാത്രമല്ല പാട്ട് പാടുന്ന എല്ലാവരുടെയും ശബ്ദം ജെൻ്റിൽ ആയിരിക്കണമെന്നാണ് പറയപ്പെടുന്നത്. പക്ഷേ എല്ലാ മോശം പെൺകുട്ടികളുടെയും ശബ്ദമെന്ന് പറയുന്നത് ഉഷ ഉതുപ്പിൻ്റേത് പോലെയാണെന്ന് പറയും. നല്ല പെൺകുട്ടികൾക്ക് വളരെ സ്വീറ്റായിട്ടുള്ള ശബ്ദമാണ്. അങ്ങനെയെങ്കിൽ ഞാൻ വളരെ സോഫ്റ്റ് സ്പീക്കൺ ആയിട്ടുള്ള ആളാണ്. എത്ര നല്ല പാട്ടുകാരി ആണെന്നതോ മോശമെന്നോ ഇല്ല. ഒർജിനലാവുകയാണ് വേണ്ടത്. ഞാൻ നൂറ് ശതമാനവും ഒർജിനലാണെന്നാണ് ഉഷ ഉതുപ്പ് വ്യക്തമാക്കുന്നത്.
ഈ ജീവിതത്തില്‍ തന്റെ ഭര്‍ത്താവിന്റെ പിന്തുണ എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചും ഉഷ വെളിപ്പെടുത്തി. ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഇരുപത്തിനാല് വയസോ മറ്റോ ആണ്. കല്യാണം കഴിഞ്ഞ് ആദ്യത്തെ അഞ്ചാറ് വര്‍ഷം എന്നോട് മിണ്ടുന്നില്ല, എന്നോട് ഐ ലവ് യു എന്ന് പറയുന്നില്ല എന്നൊക്കെ പറഞ്ഞ് ഞാനും ഭര്‍ത്താവിനോട് പരാതി പറയുമായിരുന്നു. ഞാന്‍ ഭയങ്കര റൊമന്റിക് പേഴ്‌സണ്‍ ആണ്. പക്ഷേ ഭര്‍ത്താവ് അങ്ങനെയായിരുന്നില്ല. അനാവശ്യമായ കാര്യങ്ങളിലൂടെ മറ്റൊരാളുടെ ജീവിതത്തെ കുഴപ്പത്തിലാക്കരുതെന്ന് എനിക്ക് എല്ലാ സ്ത്രീകളോടും ഒരു ഉപദേശം പോലെ പറയാനുള്ളത്. എന്റെ എല്ലാ പരിപാടികളിലും ഭര്‍ത്താവ് വരുമായിരുന്നു. മിസിസ് ഉതുപ്പ് എന്ന് പറയുന്നതില്‍ ഞാന്‍ ഇപ്പോഴും അഭിമാനിക്കുകയാണ്.
ഞാന്‍ സാരി ഉടുക്കുന്നതിനെ പറ്റിയോ മറ്റൊന്നും അദ്ദേഹം അഭിപ്രായം പറയാറില്ല. വളരെ അടുത്ത് എനിക്ക് പത്മഭൂഷണ്‍ ചടങ്ങിന് ഓഫ് വൈറ്റ് നിറമുള്ള സാരിയാണ് ഞാന്‍ ഉടുത്തത്. അത് ധരിച്ച് കണ്ടതോടെ കാണാന്‍ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമ്പത്തിയഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തില്‍ വളരെ അപൂര്‍വ്വമായിട്ടേ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുള്ളു. പക്ഷേ എന്നെ പച്ചയും നീലയും സാരി ഉടുത്ത് കാണുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. എന്റെ വിവാഹത്തിന് മുന്‍പ് കഴുത്തില്‍ കിടക്കുന്ന തിരുമാംഗല്യം ഞാനാണ് വാങ്ങിക്കുന്നത്. ഞാന്‍ തന്നെ കഴുത്തിലും ഇട്ടു. അദ്ദേഹമല്ല അത് ചെയ്തത്.
വിവാഹത്തിന് താലിയും മോതിരവുമൊക്കെ വാങ്ങിക്കുന്നതിന് വേണ്ടി അദ്ദേഹം എന്റെ അടുത്ത് നിന്ന് ലോണ്‍ എടുത്തെന്ന് പറയാം. പിന്നീട് അദ്ദേഹമെനിക്കത് തിരികെ തന്നു. തന്റെ താലിയില്‍ കേരള മിന്നും ഹിന്ദു തിരുമാംഗല്യവുമാണുള്ളത്. എന്റെ ഭര്‍ത്താവ് ഒരു ക്രിസ്ത്യന്‍ ആയിരുന്നു. അങ്ങനെയാണ് താലി പണിയിപ്പിച്ചത്. ഒരുമിച്ച് ജീവിച്ച് തുടങ്ങിയപ്പോള്‍ ഹിന്ദു-ക്രിസ്ത്യന്‍ എന്ന ചിന്തയൊന്നും ഒരിക്കലും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായില്ല. ഇന്ത്യന്‍ ആണെന്ന ഒരു വികാരമേ ഉണ്ടായിട്ടുള്ളു. പക്ഷേ ഇന്ന് ഒത്തിരി പ്രശ്‌നങ്ങളാണ് മതത്തിന്റെ പേരില്‍ നടക്കുന്നത്. പഴയ ഇന്ത്യയെ തിരിച്ച് കിട്ടണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഞാന്‍ കംപ്ലീറ്റ് വെജിറ്റേറിയനാണ്. നല്ല മീന്‍ കറിയും ഇറച്ചിക്കറിയുമൊക്കെ ഞാന്‍ ഉണ്ടാക്കും. ആദ്യം എന്റെ ഭര്‍ത്താവിന് വേണ്ടിയാണ് ഉണ്ടാക്കിയതെങ്കില്‍ പിന്നീട് മക്കള്‍ക്കും അതൊക്കെ ഇഷ്ടമായി തുടങ്ങി. പക്ഷേ ഞാനൊരിക്കലും അത് ടേസ്റ്റ് ചെയ്തിട്ടില്ല.

ഭര്‍ത്താവ് മരിച്ചാല്‍ പൊട്ടും ആഭരണങ്ങളുമൊന്നും ധരിക്കാതെ നടക്കണമെന്ന ആചാരമുണ്ട്. അടുത്തിടെയാണ് എനിക്കെന്റെ ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. ഇന്നും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ആ താലി എടുത്ത് കാണിക്കുമ്പോള്‍ എനിക്ക് അത്രയും സ്‌നേഹമാണുള്ളത്. പൊട്ടും പൂവുമൊന്നുമില്ലാതെ ഞാന്‍ നടന്നാല്‍ അത് ചിലപ്പോള്‍ കാപട്യമായി പോകും. കാരണം എനിക്കിതൊക്കെ കൂടുതല്‍ പവര്‍ഫുള്‍ ആയിട്ടുള്ള കാര്യങ്ങളാണ്. എന്റെ ജീവിതം കൂടുതല്‍ അര്‍ഥപൂര്‍ണമാക്കിയത് ഇതൊക്കെയാണ്.
തലയില്‍ പൂവ് ചൂടുന്നതും വലിയ പൊട്ടും തൊടുന്നത് എന്റെ മാത്രം ഇഷ്ടമാണ്. എന്റെ ഇഷ്ടമെന്താണോ അതാണ് ഭര്‍ത്താവിന്റെയും ഇഷ്ടം. പിന്നെ മരിച്ച് പോയവര്‍ക്ക് വേണ്ടിയല്ല ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ജീവിക്കേണ്ടതെന്ന് പലപ്പോഴും അദ്ദേഹം എന്നോട് പറയുമായിരുന്നു. ഞാന്‍ ഇതൊന്നും ഇല്ലാതെ നില്‍ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന കാര്യമല്ല. ഫിസിക്കലി നമ്മളോടൊപ്പം ഇല്ലെന്ന് കരുതി ഒരിക്കലും അദ്ദേഹം എന്നില്‍ നിന്ന് പോകുന്നില്ല, എന്റെ ഹൃദയത്തില്‍ അദ്ദേഹം എന്നുമുണ്ടെന്ന് ഉഷ പറയുന്നു.
ഞാന്‍ പൊട്ടൊക്കെ തൊട്ടില്ലെങ്കില്‍ ഇതൊക്കെ എന്താണ് ഇല്ലാത്തതെന്നായിരിക്കും അദ്ദേഹം ചോദിക്കുക. എല്ലാവരും അവരുടെ ജീവിതം സാധാരണ പോലെ ജീവിക്കുക. ഇനി ആചാരം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അവര്‍ മാത്രം അത് ഫോളോ ചെയ്യുക. ഭര്‍ത്താവ് മരിച്ച ഉടനെ ജോളിയായി പോയി പാടുന്നെന്ന് പറയുന്നവരുണ്ട്. അത് എത്രത്തോളം വിഷമകരമായ കാര്യമാണെന്ന് നിങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ? എല്ലാ ദിവസവും ഞാന്‍ കരയാറുണ്ട്. കരയാന്‍ തോന്നുമ്പോഴൊക്കെ കരയുക, അതുമൊരു തെറാപ്പിയാണ്. ഞാന്‍ അതില്‍ വിശ്വസിക്കുന്നുണ്ട്.
സ്‌റ്റേജ് എനിക്ക് ജീവന്‍ പോലെയാണ്. കുടുംബം ഉണ്ടെങ്കിലും പാട്ടും സംഗീതവും സ്റ്റേജുമൊന്നുമില്ലെങ്കില്‍ ഞാന്‍ വെറുമൊരു സീറോ ആണ്. സമയം പോകുമ്പോള്‍ എല്ലാം മറക്കുമെന്ന് പറയുന്നത് മണ്ടത്തരമാണ്. കാലം കഴിയുന്നതിന് അനുസരിച്ച് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനേ നമുക്ക് സാധിക്കുകയുള്ളു എന്നും ഉഷ ഉതുപ്പ് കൂട്ടിച്ചേർത്തു...


Click it and Unblock the Notifications











