'അച്ഛൻ സ്വന്തമായുണ്ടാക്കിയ വീണയാണ് ഞാനുപയോഗിക്കുന്നത്; റേഡിയോയിലൂടെ പഠിച്ച മറ്റൊരു കഴിവ്'
ശാരീരിക ബുദ്ധിമുട്ടുകളെ നേരിട്ട് കലാരംഗത്ത് പ്രശസ്തി നേടിയ നിരവധി പ്രമുഖരുണ്ട്. ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയ്ക്ക് പ്രശ്നമുള്ള വിജയലക്ഷ്മി ഇന്ന് സംഗീത ലോകത്തെ അറിയപ്പെടുന്ന താരമാണ്. വ്യത്യസ്തമായ ശബ്ദം തന്നെയാണ് വൈക്കം വിജയലക്ഷ്മിയെ വേറിട്ട് നിർത്തിയത്.
സെല്ലുലോയ്‍ഡ്, വടക്കൻ സെൽഫി തുടങ്ങിയ സിനിമകളിൽ വൈക്കം വിജയലക്ഷ്മി പാടിയ ഗാനങ്ങൾ വൻ ഹിറ്റായി. തമിഴ്നാട്ടിലും വളരെ പെട്ടെന്ന് ഗായിക പ്രശസ്തയായി.
വൈക്കം വിജയലക്ഷ്മിയുടെ സംഗീത പ്രാവീണ്യത്തെ നിരവധി സംഗീതഞ്ജർ പുകഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൗമുദി മൂവീസിന് വൈക്കം വിജയലക്ഷ്മി നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായ സംഗീതത്തിന് പകരം മിമിക്രിയും പാരഡികളും ഈ അഭിമുഖത്തിൽ വിജയലക്ഷ്മി അവതരിപ്പിച്ചു. എങ്ങനെയാണ് ഈ കഴിവ് വളർത്തിയതെന്നതിനെക്കുറിച്ച് വൈക്കം വിജയലക്ഷ്മി സംസാരിച്ചു.

വീട്ടിലിരിക്കുമ്പോൾ അച്ഛൻ ടിവി വെക്കും. ടിവിയിൽ നിന്ന് കേട്ട് മനസ്സിലാക്കും. റേഡിയോയാണ് പണ്ട് മുതലേ എല്ലാത്തിനും കൂട്ടുകാരൻ. ഒരു സിനിമ മുഴുവനായും കേൾക്കും. മണിച്ചിത്രത്താഴ്, ഡോ പശുപതി, കിലുക്കം തുടങ്ങിയ സിനിമകളൊക്കെ കേട്ടിട്ടുണ്ട്. മിമിക്രി കണ്ട് അച്ഛനും അമ്മയും ചിരിക്കാറുണ്ടെന്നും അവർ രണ്ട് പേരും നല്ല തമാശക്കാരാണെന്നും വിജയലക്ഷ്മി പറഞ്ഞു.
'എന്റെ ബന്ധു വിനോദ് ചെന്നെെയിൽ നിന്ന് വന്നപ്പോൾ ഒരു കളി വീണ നിർമ്മിച്ചു. ഒരു കമ്പിയും പ്ലാസ്റ്റിക് ബോട്ടിലുമൊക്കെ ഉപയോഗിച്ചാണ് നിർമ്മിച്ചത്. അതിലാണ് ഞാൻ തുടങ്ങിയത്. അന്ന് പതിനഞ്ച് വയസുണ്ട്. 1997 സ്റ്റേറ്റ് മ്യൂസിക് ഫെസ്റ്റിവലിന് ഗായത്രി വീണയ്ക്ക് എനിക്ക് ഒന്നാം സമ്മാനം ലഭിച്ചു'

'കുമ്മനം ശശികുമാർ ഗായത്രി തംബുരു സമ്മാനം നൽകി. അച്ഛനാണ് ഒറ്റക്കമ്പി ഇലക്ട്രിഫൈ ചെയ്ത് തന്നത്. ഇപ്പോൾ ഞാൻ വായിക്കുന്നത് അച്ഛൻ സ്വന്തമായി നിർമ്മിച്ച വീണയാണ്' പണ്ട് മുതലേ അച്ഛനും അമ്മയുമാണ് പരിപാടികൾക്ക് കൂടെ വരാറെന്നും വിജയലക്ഷ്മി പറഞ്ഞു
സെല്ലുലോയ്ഡ് സിനിമയിൽ പാടാൻ അവസരം ലഭിച്ചതിനെക്കുറിച്ചും ഗായിക സംസാരിച്ചു. 'ആത്മീയ യാത്ര എന്ന ചാനലിൽ ഞാൻ കീർത്തനം പാടുന്നത് ജയചന്ദ്രൻ സാർ കേട്ടു. എംഎസ് സുബ്ബലക്ഷ്മിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്ന് സാർ പറഞ്ഞു. കമൽ സാർ ഒരു പഴയ കാല ചിത്രം നിർമ്മിക്കുന്നു, അതിലെ പാട്ടിലേക്ക് ഫീമെയിൽ വെർഷൻ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ സാറാണ് എന്റെ പേര് സെലക്ട് ചെയ്തത്'
അത് നല്ലൊരു അനുഭവമായിരുന്നു. അന്ന് എനിക്ക് ചുമയും പ്രശ്നങ്ങളുമുണ്ടായിരുന്നു. ചുമയൊന്നും എനിക്കറിയേണ്ട എനിക്ക് പാട്ട് കിട്ടിയാൽ മതിയെന്ന് പറഞ്ഞ് സാർ എനർജി തന്നു. ഒരു അലക്കങ്ങ് അലക്കി. അതേറ്റു. അതേൽക്കുമെന്ന് ഞാൻ കരുതിയില്ല. എം ജയചന്ദ്രനുമായി ഫോണിൽ സംഗീതത്തിലൂടെയാണ് സംസാരിക്കാറെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ കാഴ്ചയില്ലാത്തതിന്റെ പേരിൽ നേരിട്ട ബുദ്ധുമുട്ടുകളെക്കുറിച്ച് വൈക്കം വിജയലക്ഷ്മി സംസാരിച്ചിരുന്നു. ചിലർ തൊട്ട് നോക്കിയും ശബ്ദം കേട്ടും ആരാണെന്ന് പറയാൻ പറയും അത് തനിക്കിഷ്ടമല്ല.
അത് കൊണ്ട് എന്ത് കാര്യമാണുള്ളത്. എന്തും സാധനം വാങ്ങിയാലും അച്ഛനും അമ്മയും അത് തനിക്ക് തൊട്ട് നോക്കാൻ തരും. അടുപ്പമുള്ളവർ അങ്ങനെ ചെയ്യാതിരിക്കുമ്പോൾ തനിക്ക് വിഷമം തോന്നുമെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











