ട്യൂബിലൂടെ ചോര വന്നിട്ടും അമ്മ അഭിനയിച്ചു! ഒരു കമ്മൽ പോലും കൊടുക്കാതെയാണ് ആ കല്യാണം നടത്തിയതെന്ന് സീമ ജി നായർ
നടി എന്നതിനെക്കാളും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയാണ് നടി സീമ ജി നായര്‍ പ്രശസ്തിയിലെത്തിയത്. മുപ്പത്തിയേഴ് വര്‍ഷത്തോളം നീണ്ട കരിയറുമായി മുന്നോട്ട് പോവുകയാണ് നടി. ഇതിനിടയിലൂടെയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നടി ഏര്‍പ്പെടാറുള്ളത്. അതേ സമയം ഇതിനൊക്കെ തുടക്കം കുറിച്ചത് തന്റെ അമ്മയായിരുന്നുവെന്ന് പറയുകയാണ് സീമയിപ്പോള്‍.
കൈയ്യില്‍ എന്തുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന സ്വഭാവക്കാരിയായിരുന്നു തന്റെ അമ്മ. അതുപോലെ തന്നെ താനും ആയി പോയി. എല്ലാവര്‍ക്കും എല്ലാം കൊടുത്തതോടെ അമ്മയുടെ കൈയ്യില്‍ ഒന്നുമില്ലാതെയായി. ഒരു സ്വര്‍ണക്കമ്മല്‍ പോലുമില്ലാതെയാണ് തന്റെ സഹോദരി വിവാഹിതയായതെന്നും സീമ പറയുന്നു. ഷെഫ് പിള്ളയുമായി നടത്തിയ സംഭാഷത്തില്‍ സംസാരിക്കുകയായിരുന്നു നടി.

37 വര്‍ഷമായി ഞാന്‍ അഭിനയത്തില്‍ വന്നിട്ട്. മുങ്ങുകയും ഇല്ല, താഴുകയും ഇല്ലാതെ ഒരേ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതാണ് നല്ലത്. പപ്പേട്ടന്റെ പടത്തിലൂടെ ആണ് സിനിമയില്‍ വന്നത്. എന്റെ അമ്മ എല്ലാവരെയും സഹായിക്കുന്ന ആളായിരുന്നു. ചേര്‍ത്തല സുമതി എന്നാണ് അമ്മയുടെ പേര്.
ശരിക്കും അമ്മയൊരു നടി ആയിരുന്നു. അമ്മയുടെ കയ്യില്‍ കാഷ് ഇല്ലാത്തപ്പോള്‍ മറ്റുള്ളവരുടെ കയ്യില്‍ നിന്നും കടം വാങ്ങി ആളുകളെ സഹായിക്കും. എന്റെ ചേച്ചി ഒരു പാട്ടുകാരി ആണ്. രേണുക ഗിരിജന്‍ എന്നാണ് ചേച്ചിയുടെ പേര്. ചേച്ചിയുടെ കല്യാണത്തിന് ഒരു സ്വര്‍ണ കമ്മല്‍ പോലും ഇടാതെയാണ് ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിടുന്നത്.
ആളുകളെ സഹായിച്ച് അമ്മയുടെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു അമ്മയുടെ മകളാണ് ഞാന്‍. അമ്മ കാണിച്ചു തന്ന വഴികളിലൂടെയാണ് ഞാനും പോയി കൊണ്ടിരിക്കുന്നത്. അമ്മയ്ക്ക് കാന്‍സര്‍ ആയിട്ട് ആര്‍സിസിയില്‍ കുറച്ച് കാലം ഉണ്ടായിരുന്നു. അവിടെ അമ്മയ്ക്ക് കൂട്ട് കിടക്കുമ്പോള്‍ തീരെ നിവര്‍ത്തി ഇല്ലാത്തവരുടെ വിഷമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നതാണ് എന്തെങ്കിലും കയ്യില്‍ കിട്ടുമ്പോള്‍ മറ്റുള്ളവരെ നല്ല രീതിയില്‍ സഹായിക്കണമെന്ന് തോന്നിയെന്നും സീമ പറയുന്നു.
ഇന്നത്തെ കുട്ടികളെ ഉപദേശിക്കേണ്ട കാര്യമൊന്നുമില്ല. എന്തേലും പറയാന്‍ വന്നാല്‍ അവര്‍ നമ്മുക്ക് ഉപദേശം തിരികെ തരും. പിന്നെ അവര്‍ക്ക് കമ്മിറ്റ്‌മെന്റുകളൊന്നും കാര്യമായി ഇല്ലെന്ന് തോന്നിയിട്ടുണ്ട്. സിനിമയിലേക്ക് വരുന്ന കുട്ടികള്‍ അഭിനയിക്കുന്നു, എന്നിട്ട് അവരുടെ കാര്യം നോക്കി പോകും. അതല്ലാതെ മറ്റൊന്നും അവരെ ബാധിക്കുന്നില്ല.

എന്റെ അമ്മയെ ആര്‍സിസിസിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു കൊണ്ടുവരുമ്പോള്‍ കൊല്ലത്ത് വണ്ടി നിര്‍ത്തി. അമ്മ അന്ന് ഒരു നാടക ട്രൂപ്പില്‍ നടിയാണ്. അവരുടെ നാടകം കൊല്ലത്ത് നടക്കുന്നുണ്ട്. അമ്മയ്ക്ക് പകരം അഭിനയിക്കേണ്ട നടി വന്നിട്ടില്ല. രണ്ടു നാടകം ബുക്കിങ് ആണ്. നാടകം മുടങ്ങിയാല്‍ നഷ്ടപരിഹാരം കൊടുക്കണം.
മേജര്‍ സര്‍ജറി കഴിഞ്ഞ് ട്യൂബ് ഒക്കെ ഇട്ട് വന്ന അമ്മ സ്റ്റേജില്‍ കയറി അഭിനയിച്ചു. ആ രണ്ട് നാടകങ്ങളും അമ്മ ചെയ്തു. ഇത്രയും കാലം ഞാന്‍ ഉണ്ടത് അവരുടെ ചോറാണ്. നിങ്ങള്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ സമ്മതിക്കില്ലെന്നാണ് അമ്മയുടെ മറുപടി. അവരെല്ലാവരും എതിര്‍ത്തിരുന്നു.
സ്റ്റേജില്‍ ഡയലോഗ് പറയുമ്പോള്‍ ആ ട്യൂബില്‍ കൂടി ചോര വരുന്നുണ്ടായിരുന്നു. അത്രയും റിസ്‌ക് എടുത്ത് അഭിനയിച്ച അമ്മയുടെ മകളാണ് ഞാന്‍. ഇപ്പോഴത്തെ ആളുകള്‍ക്ക് ഒരു ചെറിയ ഒരു പനിയോ ജലദോഷം വന്നാലും അഭിനയിക്കാന്‍ പോകില്ല. എനിക്കിന്ന് മൂഡ് ഔട്ടാണ്, രാത്രിയില്‍ ഉറങ്ങിയില്ല എന്നൊക്കെ പറഞ്ഞ് അഭിനയം മുടക്കുന്ന ആളുകള്‍ക്കിടയിലാണ് ഞാനിപ്പോള്‍ വര്‍ക്ക് ചെയ്യുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications