ഭർത്താവായിരുന്നു എല്ലാം, അദ്ദേഹം മരിച്ച ശേഷം വാണി എടുത്ത തീരുമാനം; 'മരണത്തിനിടയാക്കിയത്'
കഴിഞ്ഞ ദിവസമാണ് പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചത്. സിനിമാ, പിന്നണി ഗാന രംഗത്തെ നിരവധി പേർ ഗായികയുടെ മരണത്തിൽ അനുശോചനമറിയിച്ചു. മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി അനശ്വര ഗാനങ്ങൾ വാണി ജയറാം സമ്മാനിച്ചു.
ചെന്നെെയിലെ വസതിയിൽ മരിച്ച നിലയിൽ വാണിയെ കണ്ടെത്തുകയായിരുന്നു. രാവിലെ 11 മണിക്ക് വീട്ടു ജോലിക്കാരി എത്തിയിട്ടും വാതിൽ തുറക്കാഞ്ഞതോടെയാണ് പൊലീസ് വരുന്നത്. വീഴ്ചയിൽ പറ്റിയ പരിക്കാണ് ഗായികയുടെ മരണ കാരണമെന്നാണ് വിവരം.

ഇപ്പോഴിതാ വാണിയെക്കുറിച്ച് കുടുംബ സുഹൃത്തായ തമിഴ് സിനിമാ സംവിധായകനും നടനുമായ വൈജി മഹേന്ദ്രൻ. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
'അവർ ഒറ്റയ്ക്ക് ജീവിച്ചതാണ് തെറ്റായത്. വീഴ്ചയിൽ സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. അതാണ് മരണത്തിന് കാരണമായത്. ഒരുപക്ഷെ ജോലിക്കാരി വീട്ടിലുണ്ടായിരുന്നെങ്കിൽ ശബ്ദം കേൾക്കില്ലേ. ഇങ്ങനെയൊരു മരണമായതാണ് ദുഖമായത്. മറ്റ് ദുരൂഹതകളൊന്നും മരണത്തിലില്ല'

'വാണിയെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കേണ്ടത് അവർ അവാർഡ് തേടിപ്പോവുന്ന ആളല്ല. നന്നായി പാടണം, ശ്രുതി ശുദ്ധമായി പാടണമെന്നേ ഉണ്ടായിരുന്നുള്ളൂ. റെക്കോഡിംഗിന് പോയാൽ നോട്സ് കൊടുത്താലുടനെ ഞാൻ റെഡി എന്ന് ആദ്യം പറയുന്ന ആർട്ടിസ്റ്റ് അവരായിരുന്നു'
'അവർക്ക് വന്ന പ്രശസ്തിയൊക്കെ താനേ വന്നതാണ്. കാരണം എനിക്ക് നന്നായറിയാം. 50 വർഷത്തെ സുഹൃദ്ബന്ധമാണ്. അവർ കഴിവ് മാത്രം വിശ്വസിച്ച് വന്നയാളാണ്'

'ആ കഴിവ് പൂർണമായും അംഗീകരിച്ചത് തമിഴ്നാടാണെന്ന് അഭിമാനത്തോടെ പറയാം. നോർത്തിൽ അവരെ വളരാൻ വിട്ടില്ല. അത് നിങ്ങൾക്കെല്ലാം അറിയാം. അവിടെയുണ്ടായിരുന്ന ഒരു പ്രമുഖ വേറെയാരെയും പാടാനനുവദിച്ചില്ല. നമ്മളെ സംബന്ധിച്ച് അത് നല്ലതാണെന്നേ ഞാൻ പറയൂ'
'അത് കൊണ്ടാണ് അവർ ഇവിടെ വന്നത്. വരുന്നയാളെ വാഴിക്കും തമിഴ്നാട് എന്ന് പറയുന്നത് ശരിയാണ്. അവരും അത് സമ്മതിക്കുന്നു. ഭർത്താവിനോട് അവർക്ക് വലിയ ആദരവായിരുന്നു. ഭാര്യ പ്രശ്സതയാവുമ്പോൾ പ്രശ്നമുണ്ടാവുന്നത് പലയിടത്തും കണ്ടിട്ടുണ്ട്, എന്നാൽ അവർക്കങ്ങനെയായിരുന്നില്ല'
'ഭർത്താവിനോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യില്ലായിരുന്നു. അത്രയും അവർ ഭർത്താവിനെ ബഹുമാനിച്ചു. അദ്ദേഹവും അങ്ങനെയാണ് വാണിയെ നോക്കിയിരുന്നത്.

'ഭർത്താവ് മരിച്ച ശേഷം അദ്ദേഹമുണ്ടായിരുന്നിടത്ത് ഞാൻ വേണമെന്ന തോന്നൽ അവർക്ക് വന്നു. സഹായത്തിന് ആരും വേണ്ട. പകൽ സമയത്ത് ജോലിക്കാർ വന്നാൽ മതിയെന്ന് പറഞ്ഞു,' വൈ ജി മഹേന്ദ്രൻ പറഞ്ഞതിങ്ങനെ.
2018 ലാണ് വാണി ജയറാമിന്റെ ഭർത്താവ് ടിഎസ് ജയരാമൻ മരിക്കുന്നത്. വാണിയെ സംഗീത ലോകത്ത് സജീവമാക്കാൻ ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ഭർത്താവിന്റെ ഉപദേശ പ്രകാരമാണ് വാണി ഹിന്ദുസ്ഥാനി സംഗീതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയത്.

പിന്നീട് ജോലി വിട്ട് പിന്നണി ഗാന രംഗത്ത് വാണി സജീവമായി. ഇരുവർക്കും കുട്ടികളുണ്ടായിരുന്നില്ല. ഏറെ പ്രിയപ്പെട്ട ഭർത്താവിന്റെ മരണം വാണിയെ ബാധിച്ചിരുന്നു. 1970 നും 90 നുമിടയ്ക്കാണ് വാണി ജയറാം കരിയറിൽ തിളങ്ങി നിന്നത്. അക്കാലത്ത് മലയാളം,,തമിഴ്,കന്നഡ ഭാഷകളിൽ വാണി നിരവധി ഗാനങ്ങൾ പാടി.
പുലിമുരുകൻ, 1983 എന്നീ സിനിമകളിലെ ഗാനത്തിലൂടെയാണ് വാണി പുതുതലമുറയ്ക്ക് സുപരിചിത. ആർദ്രമായ ശബ്ദമായിരുന്നു ഗാന രംഗത്ത് വാണി ജയറാമിനെ വ്യത്യസ്തയാക്കിയത്.


Click it and Unblock the Notifications











