ഇങ്ങനെയൊക്കെ എന്റെ മകൾ അഭിനയിക്കണോ; അമ്മ അന്ന് കരഞ്ഞു; സംഭവത്തെക്കുറിച്ച് വനിത കൃഷ്ണചന്ദ്രൻ
മലയാളികൾക്ക് സുപരിചിതയായ നടിയാണ് വനിത കൃഷ്ണചന്ദ്രൻ. മലയാളം, തമിഴ് സിനിമകളിൽ എൺപതുകളിൽ സജീവമായിരുന്ന വനിത പിൽക്കാലത്ത് അമ്മ വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. നിരവധി സീരിയലുകളിലും വനിത കൃഷ്ണചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. കൈകേയി, എനിക്കും ഒരു ദിവസം തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമാ രംഗത്ത് ശ്രദ്ധ നേടിയ വനിത വിവാഹശേഷമാണ് അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്.
100 സിനിമകളിൽ അഭിനയിച്ച ശേഷമാണ് 1986 ൽ നടനും ഗായകനുമായ കൃഷ്ണചന്ദ്രനെ വിവാഹം കഴിച്ച് വനിത കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുന്നത്. 2001 ൽ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന വനിത പിന്നീട് സീരിയൽ രംഗത്ത് സജീവമായി. അവൾ ഗ്ലിറ്റ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് വനിത കൃഷ്ണചന്ദ്രൻ.

പാടെെ മാറിനാൽ എന്ന ആദ്യ സിനിമയ്ക്കിടെയുണ്ടായ അനുഭവങ്ങൾ വനിത പങ്കുവെച്ചു. 13 വയസുകാരിക്കുണ്ടാകുന്ന പ്രണയവും ഗർഭിണിയായപ്പോൾ കബളിപ്പിക്കുകയും അവൾ മരിച്ച് പോകുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഈ സിനിമ കണ്ട ശേഷം തന്റെ അമ്മ കരഞ്ഞിരുന്നെന്ന് വനിത ഓർത്തു. ആ സിനിമയിൽ എന്റെ കഥാപാത്രത്തെ പെണ്ണ് കാണാൻ വരുന്ന സീനുണ്ട്. ചെറുക്കന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത് എന്റെ മാതാപിതാക്കളാണ്. സംവിധായകൻ ചോദിച്ചപ്പോൾ അവർ അഭിനയിക്കുകയായിരുന്നു.
ആ കാലത്ത് നമ്മൾ മരിച്ച് പോയ ഒരു ഷോട്ട് എടുത്താൽ ശേഷം ചിരിക്കുന്ന ഒരു ഷോട്ട് കൂടി എടുക്കും. മരിക്കുന്ന സീനെടുത്തതോടെ അമ്മ കരഞ്ഞെന്ന് വനിത പറയുന്നു. ഇങ്ങനെയൊക്കെ എന്റെ മകൾ അഭിനയിക്കണോ എന്ന് ചോദിച്ച് അമ്മ കരയാൻ തുടങ്ങി. അഭിനയമല്ലേ എന്ന് പറഞ്ഞ് അച്ഛൻ ആശ്വസിപ്പിച്ചു. ഇങ്ങനെയാണെങ്കിൽ മകൾ അഭിനയിക്കേണ്ട എന്ന് അമ്മ പറഞ്ഞു. എനിക്ക് ചെറുപ്പത്തിലേ അഭിനയിക്കണം എന്നുണ്ടായിരുന്നു. ഡാൻസ് പഠിക്കുമ്പോഴൊക്കെ കുറച്ചധികം എക്സ്പ്രഷൻ താൻ കൊടുക്കുമായിരുന്നെന്നും വനിത കൃഷ്ണചന്ദ്രൻ ഓർത്തു.

ചെറുപ്പത്തിലേ ഞാൻ വെറുതെ ഇരിക്കില്ലായിരുന്നു. ഒരു സിനിമ കണ്ടാൽ അതിലെ ആർട്ടിസ്റ്റിനെ പോലെ കണ്ണാടിക്ക് മുന്നിൽ അഭിനയിക്കും. നിരവധി അഭിനേതാക്കളുടെ പെർഫോമൻസ് എനിക്കിഷ്ടമായിരുന്നു. ശിവാജി ഗണേശൻ സിനിമയിൽ കരയുമ്പോൾ ഞാനും കരയും. സാവിത്രി, കെആർ വിജയ തുടങ്ങിയവരുടെയൊക്കെ അഭിനയം തനിക്കിഷ്ടമായിരുന്നെന്നും നടി വ്യക്തമാക്കി.
തെലുങ്കിൽ രണ്ട് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ. എനിക്ക് ഉയരം കുറവായതിനാൽ അക്കാലത്ത് അതൊരു പ്രശ്നമായിരുന്നു. എൻടിആറിന്റെ കൂടെയൊക്കെ അഭിനയിച്ചാൽ ചെറിയ കുട്ടിയെ പോലെ തോന്നും. അതിനാൽ തെലുങ്കിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെന്നും വനിത കൃഷ്ണചന്ദ്രൻ വ്യക്തമാക്കി.
ഇന്ന് സിനിമാ രംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും വനിത കൃഷ്ണചന്ദ്രൻ സംസാരിച്ചു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിൽ ഉൾപ്പെടെ അഭിനയിച്ച തനിക്ക് ഈ മാറ്റങ്ങളുടെയെല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടി വ്യക്തമാക്കി. മുമ്പ് ഒന്നിൽ കൂടുതൽ ടേക്ക് പോയാൽ ഫിലിം തിന്നരുതെന്ന് പറയും. പ്രൊഡ്യൂസേഴ്സിന് നഷ്ടമാണ്.
ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ല. എത്ര ടേക്ക് വേണമെങ്കിലും എടുക്കാമെന്നും വനിത ചൂണ്ടിക്കാട്ടി. ഗണേശൻ എന്നാണ് വനിതയുടെ അച്ഛന്റെ പേര്. അച്ഛൻ കേരളത്തിലാണ് ജനിച്ചതെങ്കിൽ വനിതയുടെ അമ്മ കമല തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ്. തിരിച്ചിറപ്പള്ളിയിലാണ് വനിത ജനിച്ചത്. നാല് മക്കളിൽ ഇളയ ആളാണ് വനിത.


Click it and Unblock the Notifications











