അമ്മ കടുത്ത മദ്യപാനിയായി, നടക്കാൻ പോലും വയ്യാത്ത അവസ്ഥ; മൂന്ന് വട്ടം മഞ്ഞപ്പിത്തം വന്നു; വനിതയുടെ വാക്കുകൾ
മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന താരമാണ് വനിത വിജയകുമാർ. വനിതയും കുടുംബവും തമ്മിലുള്ള പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ല. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളാണ് വനിത വിജയകുമാർ. വിജയകുമാറോ സഹോദരങ്ങളോ വനിതയോട് സംസാരിക്കാൻ തയ്യാറല്ല. തന്നെ കുടുംബം ഒന്നടങ്കം മാറ്റി നിർത്തുകയാണെന്നാണ് വനിതയുടെ ആരോപണം. തനിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ തരുന്നില്ലെന്നും വനിത ആരോപിക്കുന്നു.
കുടുംബം തന്നെ വഞ്ചിച്ചതിനെക്കുറിച്ചും അമ്മയുടെ മദ്യപാനത്തെക്കുറിച്ചും വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ മദ്യത്തിന് അടിമപ്പെട്ട സമയത്താണ് സ്വത്തുകളിൽ തനിക്ക് അവകാശമില്ലെന്ന് എഴുതി ഒപ്പിട്ട് നൽകിയതെന്ന് വനിത തുറന്ന് പറഞ്ഞു. അമ്മ കടുത്ത മദ്യപാനിയായി. നടക്കാൻ പോലും കഴിഞ്ഞില്ല. മെഡിക്കലി ഒരുപാട് പ്രശ്നങ്ങൾ വന്നു. മഞ്ഞപ്പിത്തം മൂന്ന് തവണ വന്നു. അമ്മ സെൻസിലായിരുന്നില്ല. ആശുപത്രിയിൽ പോയും വന്നുമിരിക്കുന്ന സമയം.

എവിടെ ഒപ്പിടാൻ പറഞ്ഞാലും അനുസരിക്കുന്ന ഒരു നിലയിലായിരുന്നു. അതിന് തെളിവായി ആശുപത്രി രേഖകളുണ്ട്. ഒപ്പം വീഡിയോ തെളിവുണ്ട്. ഒരിക്കൽ തിയറ്ററിൽ വെച്ച് സംസാരിക്കുന്ന വീഡിയോ. നന്നായി മദ്യപിച്ച അവസ്ഥയിലായിരുന്നു അമ്മ അന്നെന്നും വനിത വിജയകുമാർ വെളിപ്പെടുത്തി.
അവസാന കാലത്ത് അമ്മ തന്നെ മനസിലാക്കിയെന്നും തന്റെ കാര്യത്തിൽ അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നെന്നും വനിത വിജയകുമാർ തുറന്ന് പറഞ്ഞു. മകന്റെ കസ്റ്റഡി അവകാശം സംബന്ധിച്ച് തർക്കം വന്നപ്പോൾ അച്ഛനും അമ്മയും തന്റെ മുൻ ഭർത്താവിനൊപ്പമാണ് നിന്നത്. അതിന്റെ പേരിൽ വഴക്ക് നടന്നു. എന്നാൽ പിന്നീട് ഞാൻ ക്ഷമ പറഞ്ഞു. അമ്മയ്ക്കും അച്ഛനുമാെപ്പം ഒരു വീട്ടിൽ വീണ്ടും ഞാൻ കഴിഞ്ഞു. ഞങ്ങൾ വീണ്ടും ഒന്നിച്ചു. പ്രശ്നമൊന്നും ഇല്ലെന്ന് പറഞ്ഞ് ഞാൻ ഇന്റർവ്യൂ കൊടുത്തു.

അമ്മയുടെ മരണ ശേഷമാണ് എല്ലാം മാറി മറിഞ്ഞത്. അമ്മയുടെ അവസാന നാളിൽ ഞാനാണ് ആശുപത്രിയിൽ കൊണ്ട് പോയത്. അച്ഛൻ പിന്നീടാണ് വന്നത്. ഞാനാണ് ഡോക്ടർമാരോട് സംസാരിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഡ്വക്കേറ്റിനെ വിളിക്കണമെന്ന് പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോൾ നിന്റെ പേര് എല്ലാ രേഖകളിലും വേണം അവർ നിന്നെ പറ്റിക്കുമെന്ന് അമ്മ. വീഡിയോ എടുക്ക്, ഞാനെല്ലാം പറയാമെന്നും അമ്മ പറഞ്ഞു.
ഇങ്ങനെയൊരു ഭയമുണ്ടായിരുന്നെങ്കിൽ നേരത്തെ എന്തെങ്കിലും ചെയ്യണമായിരുന്നു. എന്നാൽ നിങ്ങളുടെ ഈ അവസ്ഥയിൽ വീഡിയോ എടുത്ത് എന്റെ ജീവിതം സുരക്ഷിതമാക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ അമ്മ മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെന്നും വനിത വിജയകുമാർ ഓർത്തു.
അമ്മ മരിച്ച ശേഷം അച്ഛൻ തന്നോട് അകലം കാണിച്ചെന്നും എല്ലാവരും തന്നെ മാറ്റി നിർത്തിയെന്നും വനിത വിജയകുമാർ പറഞ്ഞു. മൂന്ന് വിവാഹ ബന്ധങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. മൂന്ന് ബന്ധങ്ങളും വേർപിരിയലിൽ അവസാനിച്ചു. ആദ്യ രണ്ട് വിവാഹങ്ങളിലായി മൂന്ന് മക്കളും വനിതയ്ക്കുണ്ട്.


Click it and Unblock the Notifications











