'ഗണേഷ് കുമാർ അഭിനയിക്കുന്നതിനാൽ നടി പിന്മാറി, വർണ്ണപകിട്ട് ഹിറ്റായെങ്കിലും നിർമാതാവിന് കടം കേറി'; അറിയാക്കഥ
ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒടിടിയിലാണ് സിനിമ റിലീസ് ചെയ്തത്. എക്കാലത്തേയും ഹിറ്റ് ജോഡിയായ മോഹൻലാലിനേയും മീനയേയും വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ചുവെന്നതാണ് ബ്രോ ഡാഡി കണ്ട എല്ലാവരേയും സന്തോഷിപ്പിച്ചത്. അതേസമയം സിനിമയിൽ മോഹൻലാലിന്റേയും മീനയുടേയും ചെറുപ്പം കാണിക്കാൻ ഉപയോഗിച്ചത് ഇരുവരും ഒരുമിച്ച് അഭിനയിച്ച വർണ്ണപ്പകിട്ടിലെ ഫോട്ടോകളായിരുന്നു.
ബ്രോ ഡാഡി റിലീസ് ചെയ്തപ്പോൾ മുതൽ കൂടെ വർണ്ണപ്പകിട്ട് സിനിമയെ കുറിച്ചുള്ള ഓർമകൾ സിനിമ കണ്ടവരും പിന്നിൽ പ്രവർത്തിച്ചവരും അത് സംബന്ധിച്ചുള്ള ഓർമകളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 1997ൽ പുറത്തിറങ്ങിയ വർണപ്പകിട്ട് ഈ വർഷം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. മോഹൻലാലിനും മീനയ്ക്കും പുറമെ ദിവ്യ ഉണ്ണി, ദിലീപ് തുടങ്ങി വലിയൊരു താരനിരയും വർണ്ണപ്പകിട്ടിന്റെ ഭാഗമായിരുന്നു. ഇപ്പോൾ വർണ്ണപ്പകിട്ട് സിനിമയുടെ തുടക്കം മുതൽ സംഭവിച്ച രസകരമായ കഥകൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഐ.വി ശശിയാണ് സിനിമ സംവിധാനം ചെയ്തത്.

കൺഗ്രാചുലേഷൻസ് മിസ് അനിത മേനോൻ എന്ന സിനിമയെടുത്ത് സാമ്പത്തികമായി നഷ്ടത്തിലായ ജോക്കുട്ടന് കുറെക്കാലത്തിന് ശേഷം ബിസിനസിലൂടെ കരകയറിയ ശേഷമാണ് വീണ്ടും സിനിമ നിർമാതാവാകാനുള്ള ആഗ്രഹം മനസിലുദിച്ചത്. കഥയുടെ ഒരു ആശയം അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. സുഹൃത്തായ തിരക്കഥാകൃത്ത് ബാബു ജനാർദ്ദനനോട് ജോക്കുട്ടൻ കഥ പറഞ്ഞു. സംവിധായകൻ നിസാറുമായി പ്രാരംഭ ചർച്ച നടത്തി. സുരേഷ് ഗോപിയും മീനയും പ്രധാന കഥാപാത്രങ്ങളായി സിനിമയുടെ ചർച്ച മുന്നോട്ടുപോയി. പക്ഷേ ചർച്ച മുന്നോട്ടു പോയപ്പോഴേക്കും നിസാർ എന്തോ കാരണം കൊണ്ട് സിനിമയിൽ നിന്ന് പിന്മാറി. പ്രോജക്ട് അനിശ്ചിതത്വത്തിലായി. അപ്പോഴേക്കും സിനിമയുടെ വൺലൈൻ പൂർത്തിയായിരുന്നു.

ജോക്കുട്ടൻ അദ്ദേഹത്തിന് പരിചയമുള്ള ഒരാളുടെ കഥയാണ് പറഞ്ഞത്. സിംഗപ്പൂരിൽ ബിസിനസ് ചെയ്യുന്ന ഒരു ശ്രീലങ്കക്കാരൻ ഒരു കോൾ ഗേളിനെ വാടകയ്ക്കെടുത്ത് ശ്രീലങ്കയിൽ കൊണ്ടുപോയി വിവാഹം ചെയ്തു. അവരെ അന്വേഷിച്ച് സിംഗപ്പൂരിൽ നിന്ന് മാഫിയകൾ എത്തി. അവർ ആ പെൺകുട്ടിയെ തിരികെ കൊണ്ടുപോയതാണ് കഥ. ചർച്ച തുടങ്ങുമ്പോൾ മോഹൻലാൽ ചിത്രത്തിലേയില്ല. ജോക്കുട്ടൻ പറഞ്ഞ കഥയ്ക്ക് കേരളവുമായി ബന്ധവും പശ്ചാത്തലവും വേണമെന്ന് ബാബു ജനാർദ്ദനനും കൂട്ടരും തീരുമാനിച്ചു. തെമ്മാടിപ്പറമ്പും മറ്റ് നാടകീയ മുഹൂർത്തങ്ങളുമെല്ലാം സിനിമയ്ക്ക് വേണ്ടി ഞങ്ങൾ സൃഷ്ടിച്ചതാണ്.

ഈ ചർച്ചകൾക്ക് ശേഷമാണ് ഐ.വി ശശി സാർ വർണ്ണപകിട്ടിന്റെ ഭാഗമായത്. നായകന് വേണ്ടി ചേർത്തിരുന്ന ചില ആക്‌ഷൻ രംഗങ്ങളെല്ലാം ഒഴിവാക്കി ശശി സാർ കൂടി ചേർന്ന് തിരക്കഥ മാറ്റിയെഴുതി. വർണപ്പകിട്ടിന്റെ തിരക്കഥ പൂർത്തിയാകുന്നതുവരെ ലാൽ സാറിനെ ബന്ധപ്പെട്ടിട്ടില്ല. ശേഷം ഐ.വി ശശി മോഹൻലാലിനെ വിളിച്ച് കഥ പറഞ്ഞപ്പോൾ തന്നെ കഥയുമായി മുന്നോട്ട് പോകാനുള്ള പച്ചക്കൊടി കിട്ടി. പാട്ടൊരുക്കാൻ വിദ്യാസാഗറിനെ ഏൽപ്പിച്ചു. സിനിമയുടെ റിലീസിന് ശേഷം പാട്ടുകളെല്ലാം ജനപ്രിയമായി. കോട്ടയത്തായിരുന്നു സിനിമയുടെ രണ്ടാം ഷെഡ്യൂൾ നടന്നത്. രണ്ടാം നായികയായി അക്കാലത്ത് ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയെ വിളിച്ചു. ദിലീപ് അവതരിപ്പിച്ച പോളച്ചൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാൻസി എന്ന കഥാപാത്രമായിരുന്നു അത്.

പക്ഷേ കഥയിൽ നടൻ ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആ നടി പിന്മാറി. ഗണേഷിന്റെ കഥാപാത്രം ആക്രമിക്കുന്ന രീതിയിൽ കഥ വന്നാൽ ഇമേജിനെ ബാധിക്കും എന്നായിരുന്നു അവരുടെ പേടി. പിന്നീട് മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവർക്ക് ഡാൻസ് അറിയാത്തതിനാൽ ഒഴിവാക്കേണ്ടി വന്നു. അപ്പോഴാണ് ഒരു മാഗസിന്റെ കവറിൽ ദിവ്യ ഉണ്ണിയുടെ ചിത്രം കണ്ടത്. മോഹൻലാലിന്റെ സിനിമയിേലക്കാണ് ക്ഷണിക്കുന്നതെന്ന് കേട്ടപ്പോൾ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചിരുന്നില്ല. സിനിമ പുറത്തിറങ്ങിയപ്പോൾ സൂപ്പർഹിറ്റായി. പക്ഷേ നിർമാതാവ് ജോക്കുട്ടന് സാമ്പത്തിക പ്രതിസന്ധിയുണ്ടായി. അദ്ദേഹത്തിന് നഷ്ടമുണ്ടാകാൻ പല കാരണങ്ങളുണ്ടായിരുന്നു.
Recommended Video

1996-1997 കാലഘട്ടത്തിൽ 2.45 കോടി രൂപ ചെലവിലാണ് വർണപ്പകിട്ട് പൂർത്തിയാക്കി റിലീസ് ചെയ്തത്. അക്കാലത്ത് കേരളത്തിൽ ചിത്രീകരിച്ചിരുന്ന സാധാരണ മോഹൻലാൽ സിനിമകളുടെ മൂന്നിരട്ടിയോളം ചെലവായി. 1997 ഏപ്രിൽ നാലിന് സിനിമ റിലീസ് ചെയ്തു. ഏകദേശം 180 ദിവസം സിനിമ തിയറ്ററുകളിൽ ഓടി. സൂപ്പർഹിറ്റ് എന്നുതന്നെ പറയാം. പക്ഷേ നികുതിയും വിതരണക്കാരുടെ ഷെയറും ഉൾപ്പെടെയുള്ള ചെലവുകൾ കഴിഞ്ഞ് നിർമാതാവിന് കാര്യമായ നേട്ടമുണ്ടായില്ല. ആ സിനിമ ജോക്കുട്ടനെ സാമ്പത്തികമായി തകർത്തു. വർണ്ണപ്പകിട്ടിന് പിന്നണിയിൽ പ്രവർത്തിച്ചവർ ഷൂട്ടിങ് അനുഭവം ഓർത്തെടുത്ത് കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications











