പട്ടിണി കിടന്ന കാലഘട്ടം, മുപ്പത് രൂപ മാത്രം തന്ന കോടീശ്വരൻ, എന്റെ വീട് ഇപ്പോഴും ഓലമേഞ്ഞത്, ഇൻഷുറൻസ് പോലുമില്ല!
പാമ്പിനെ ഭയപ്പെടുത്തുന്ന ജീവിയെന്ന് നാം മുദ്രകുത്തുമ്പോൾ അതിഥി എന്ന വിശേഷണം നൽകി അവരുമായി ഇടപഴകുന്ന വ്യക്തിയാണ് വാവ സുരേഷ്. അന്നും ഇന്നും വീട്ടിലോ പറമ്പിലോ പാമ്പിനെ കണ്ടാൽ ആദ്യം എല്ലാവരും രക്ഷയ്ക്കായി വിളിക്കുന്നത് വാവ സുരേഷിനെയാണ്. വലിയ പഠനം കഴിഞ്ഞിട്ടല്ല അദ്ദേഹം ഈയൊരു പ്രവൃത്തിയിലേക്ക് ഇറങ്ങിയത്. തന്നെ കടിച്ച പാമ്പുകളെ പോലും സ്നേഹിക്കുകയും അവയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ബോധവത്കരിക്കുകയും ചെയ്ത പാമ്പുപിടത്തക്കാരൻ.
ഇപ്പോഴിതാ എവിടേയും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലാത്ത തന്റെ ചില ജീവിത യാഥാർത്ഥ്യങ്ങൾ പങ്കുവെക്കുകയാണ് സുരേഷ് പട്ടിണി കിടന്ന കുട്ടിക്കാലത്തെ കുറിച്ച് അടക്കം അദ്ദേഹം വെളിപ്പെടുത്തി. ജീവിതത്തിലെ ആദ്യത്തെ ഓർമ ഞാൻ അനുഭവിച്ച പട്ടിണിയാണ്. ഞാൻ മാത്രമല്ല അനിയത്തി, രണ്ട് ചേട്ടന്മാർ, അച്ഛൻ, അമ്മ, അമ്മയുടെ അച്ഛൻ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.

അമ്മയുടെ അച്ഛന് കാഴ്ചയില്ലായിരുന്നു. അയൽപക്കത്ത് നിന്ന് കിട്ടുന്ന ചക്കയും മാങ്ങയും കപ്പയുമെല്ലാം തിന്ന് വിശപ്പടക്കിയ കാലമുണ്ട്. ഞങ്ങൾ അനുഭവിച്ച കഷ്ടപ്പാടും ദുരിതവും പട്ടിണിയും ആർക്കും അറിയില്ല. പക്ഷെ എവിടേയും പോയി ആഹാരത്തിന് വേണ്ടി കൈ നീട്ടിയിട്ടില്ല. എല്ലാവർക്കും പാമ്പിനെ പിടിക്കുന്ന വാവ സുരേഷിനെ മാത്രമെ അറിയൂ. ഇതൊന്നും ആയിരുന്നില്ല എന്റെ ജീവിതം. വീട്ടിൽ പഠിക്കാൻ അൽപ്പം മോശം ഞാനായിരുന്നു.
ആറാം ക്ലാസ് മുതൽ അടുള്ള വീട്ടിൽ പണിയെടുക്കാൻ പോകുമായിരുന്നു ഞാൻ. അന്ന് അഞ്ച് രൂപ പ്രതിഫലമായി കിട്ടുമായിരുന്നു. ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ പൈസയ്ക്കാണ് പഠിച്ചിരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കല്ലൂപാറയിലെ ഒരു വീട്ടിൽ ജോലിക്ക് പോയിരുന്നു. പത്രമിടാൻ എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പക്ഷെ അവിടെ ചെന്നശേഷം എന്റെ പ്രായത്തിലുള്ള കുട്ടികളുടെ തുണി വരെ അലക്കേണ്ട സാഹചര്യം എനിക്കുണ്ടായി.
ഇതൊന്നും എവിടേയും ഞാൻ പറഞ്ഞിട്ടില്ല. അവസാനം ആ വീട്ടിൽ തുടരാൻ കഴിയാതെ ഞാൻ രാത്രിക്ക് രാത്രി അവിടെ നിന്നും തിരികെ എന്റെ വീട്ടിൽ വന്നു ഞാൻ. പാമ്പ് പിടിക്കാൻ ചെല്ലുമ്പോൾ ആളുകൾ സ്നേഹം കാണിക്കുന്നത് അവരുടെ ആവശ്യം നടക്കാൻ വേണ്ടി മാത്രമാണ്. അച്ഛൻ കാൻസർ വന്ന് മരിച്ചു. നന്നായി ചികിത്സിക്കാനോ നോക്കാനോ എനിക്ക് കഴിഞ്ഞില്ല. അനിയത്തിയുടെ രണ്ട് കിഡ്നിയും തകരാറിലാണ്. ഹാർട്ടിന് പംബിങും കുറവാണ്.
ഇതെല്ലാം കൊണ്ട് എനിക്ക് എപ്പോഴും ടെൻഷനാണ്. ചെറുപ്പം മുതൽ എനിക്ക് പക്ഷികളോടും മൃഗങ്ങളോടും താൽപര്യമായിരുന്നു. 250 ഓളം പ്രാവുകളെ വളർത്തിയിരുന്നു. പതിമൂന്ന് വയസ് മുതലാണ് പാമ്പിനെ പിടിച്ച് തുടങ്ങിയത്. ആദ്യം മൂർഖനെയാണ് പിടിച്ചത്. അതിനെ കുപ്പിയിലാക്കി വീട്ടിൽ കൊണ്ട് വന്ന് സൂക്ഷിച്ചു. അമ്മ കണ്ടതോടെ വലിയ പ്രശ്നമായി. അടികിട്ടി.

അമ്മ തല്ലണമെങ്കിൽ കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് പാമ്പുകളെ കുറിച്ച് പഠിച്ച് തുടങ്ങിയത്. എല്ലാവർഷവും പാമ്പുകളുടെ അടക്കം ആയിരത്തിൽ അധികം മുട്ടകൾ വിരിയിക്കാറുണ്ട്. എനിക്ക് കടി കിട്ടുമ്പോൾ മാത്രമെ അത് വാർത്തയാകുന്നുള്ളു. ഇതിനോടകം നിരവധി പാമ്പ് പിടുത്തക്കാർക്ക് കടി കിട്ടിയിട്ടുണ്ട്. പാമ്പിനെ പിടിക്കാൻ പോയാൽ അഞ്ഞൂറോ അറുന്നൂറോ ആയിരമോ രൂപയാണ് കിട്ടുക.
പക്ഷെ അവിടെ വരെ പോയി വരാൻ വണ്ടിക്കൂലി മാത്രം രണ്ടായിരത്തിന് മുകളിൽ വേണ്ടി വരും. ബാക്കി പൈസ ഞാൻ തന്നെ കണ്ടെത്തണം. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഞാൻ ചെയ്യാറുണ്ട്. അവാർഡുകളിലൂടെ മാത്രം നാൽപത് ലക്ഷത്തോളം രൂപ കിട്ടിയിരുന്നു. അത് ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത്. പാമ്പിനെ പിടിക്കാൻ പോയിട്ട് കോടീശ്വരന്മാർ തന്നത് മുപ്പത് രൂപയാണ്. ഇപ്പോൾ ഞാൻ വണ്ടിക്കൂലി ചോദിച്ച് വാങ്ങാറുണ്ട്.
അപകടം വിലയ്ക്ക് വാങ്ങുന്നയാളായതുകൊണ്ട് ഇൻഷുറൻസ് ഇല്ല. എന്റെ വീട് ഇപ്പോഴും ഓലമേഞ്ഞതാണ്. ടാർപോളിൻ കെട്ടിയാണ് ചോർച്ച തടയുന്നത്. അവിടെയാണ് എന്റെ വയ്യാത്ത അമ്മയും അനിയത്തിയും താമസിക്കുന്നതെന്നും വാവ സുരേഷ് പറയുന്നു.


Click it and Unblock the Notifications











