എന്റെ അച്ഛനെപ്പോലൊരു ഭർത്താവിനെ ആഗ്രഹിച്ചു, താളപ്പിഴകളുണ്ടായി, മോന്റെ അച്ഛനെന്ന നിലയിൽ ഇഷ്ടമാണ്; വീണ
മിനിസ്ക്രീൻ പരമ്പരകളിലൂടെയും സിനിമകളിലെ സഹനടി വേഷങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് വീണ നായർ. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി പങ്കെടുത്തശേഷമാണ് വീണയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത്. നർത്തകനും ആർജെയുമെല്ലാമായ അമനായിരുന്നു വീണയുടെ ഭർത്താവ്. ഏറെ നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഇരുവരും അടുത്തിടെയാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്.
ഇരുവർക്കും ഒരു ആൺകുഞ്ഞുണ്ട്. വീണയാണ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും മുൻ ഭർത്താവിനെ കുറിച്ചും വീണ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ജീവിതം ഇങ്ങനെ ആകുമെന്ന് അറിയാമായിരുന്നുവെങ്കിൽ കല്യാണം കഴിക്കില്ലായിരുന്നുവെന്ന് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞു.

ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നേരെ താഴോട്ടാണ് ഞാൻ ചിന്തിക്കാറുള്ളത്. അങ്ങനെ ചിന്തിച്ച് കഴിയുമ്പോൾ ഞാൻ കൂൾ ഡൗണാകും. എനിക്ക് ഇപ്പോൾ കയറി കിടക്കാൻ വീടുണ്ട്, സഞ്ചരിക്കാൻ കാറുണ്ട്, അധ്വാനിക്കാൻ കാലിനും കൈക്കും ആവതുണ്ട്, ദൈവം അനുഗ്രഹിച്ച് അസുഖങ്ങളൊന്നും ഇല്ല. ഇത്രയുമൊക്കെ ഉള്ളത് തന്നെ വലിയൊരു സമ്പാദ്യമാണ്.
ഇതൊന്നും ഇല്ലാത്ത എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. മുകളിലേക്ക് ചിന്തിക്കുമ്പോഴാണ് നമുക്ക് പ്രശ്നം വരുന്നത്. സീരിയൽ മേഖലയിൽ നിന്നും ഒരുപാട് പേരൊന്നും സിനിമയിൽ വന്നിട്ടില്ല. എനിക്ക് അങ്ങനൊരു ഭാഗ്യമുണ്ടായി. ബിഗ് ബോസ് പോലൊരു ഷോയിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി. പിന്നെ നഷ്ടങ്ങൾ ഒത്തിരിയും എന്റെ ലൈഫിൽ വന്നിട്ടുണ്ട്. അതല്ലാതെ ഭാഗ്യങ്ങളും ഉണ്ടായിട്ടുണ്ട്.
ദൈവമെ എന്തിന് എനിക്ക് ഇങ്ങനൊരു ജീവിതം തന്നുവെന്ന് ഇന്നേവരെ ചോദിച്ചിട്ടില്ല. അച്ഛന്റേയും അമ്മയുടേയും നഷ്ടം നമ്മുടെ ചിറക് ഒടിയുന്നത് പോലെ തന്നെയാണ്. ചിറകൊടിഞ്ഞാലും ജീവനുണ്ടെങ്കിൽ മുന്നോട്ട് പോയല്ലേ പറ്റു. അതുപോലെയാണ് എന്റെ ഇപ്പോഴത്തെ യാത്രകൾ. അന്നും ഇന്നും എന്നും മിസ് ചെയ്യുന്നത് മാതാപിതാക്കളെയാണ്. പിറകിലേക്ക് പോയി ജീവിതം തിരുത്താൻ പറ്റിയിരുന്നുവെങ്കിൽ ഞാൻ കല്യാണം കഴിക്കില്ലായിരുന്നു.
വിവാഹം ജീവിതത്തിൽ എടുത്ത മോശം തീരുമാനമായിരുന്നുവെന്ന് പക്ഷെ ഞാൻ പറയില്ല. ഇങ്ങനൊക്കെ ജീവിതം ആകുമെന്ന് അറിയാമായിരുന്നുവെങ്കിൽ കല്യാണം കഴിക്കില്ലായിരുന്നു വീണ പറയുന്നു. എന്റെ അച്ഛനും അമ്മയും തമ്മിൽ നല്ല അറ്റാച്ച്മെന്റായിരുന്നു. അമ്മ മരിച്ച് വൈകാതെ തന്നെ അച്ഛനും മരിച്ചു. എന്റെ അച്ഛനെപ്പോലൊരാളായിരിക്കണം എന്റെ ഭർത്താവെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

കഴിഞ്ഞുപോയ എന്റെ പാസ്റ്റ് ലൈഫിനെ കുറിച്ച് ഒരുപാട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് (ഭർത്താവ്) ഒപ്പമുള്ള എന്റെ ജീവിതം ഭയങ്കര നല്ല ലൈഫ് തന്നെയായിരുന്നു. ഹാപ്പിയായി നല്ല രീതിയിൽ പോയികൊണ്ടിരുന്നതാണ്. പിന്നീട് കുറച്ച് കുറച്ച് താളപ്പിഴകൾ വന്നപ്പോൾ ഞങ്ങൾ പ്രോപ്പറായി ഹാന്റിൽ ചെയ്തില്ല. എന്റെ ഭാഗത്തും അദ്ദേഹത്തിന്റെ ഭാഗത്തും മിസ്റ്റേക്ക്സുകളുണ്ട്. അതുകൊണ്ട് അവസാനം ഇങ്ങനെയൊക്കെയായി.
അച്ഛനും അമ്മയും ജീവിനോടെ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. എനിക്ക് ഒരു ചേട്ടൻ മാത്രമാണുള്ളത്. നിന്റെ തീരുമാനമാണ് നിന്റെ ലൈഫ് എന്നാണ് പറഞ്ഞത്. അച്ഛനും അമ്മയും ഉണ്ടായിരുന്നുവെങ്കിൽ അവർ ഇങ്ങനൊരു മറുപടി ആയിരിക്കില്ല പറയുക. സംസാരിക്കാൻ എനിക്കൊപ്പം ഉണ്ടാകുമായിരുന്നു. ഞങ്ങൾക്ക് ഒത്തിരി നല്ല മെമ്മറീസുണ്ട്. കുറച്ച് ബാഡ് മെമ്മറീസുമുണ്ട്. അദ്ദേഹത്തോട് എനിക്ക് വെറുപ്പോ ദേഷ്യമോ ഒന്നുമില്ല.
എന്റെ മകന്റെ അച്ഛനെന്ന രീതിയിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് അയാളെ ഇപ്പോഴും. അവധി വരുമ്പോഴെല്ലാം മോൻ അവന്റെ അച്ഛനൊപ്പമാണ് ചില വഴിക്കാറ്. അദ്ദേഹം നല്ല വ്യക്തിയാണെന്നും വീണ കൂട്ടിച്ചേർത്തു. അമാന്റെ സോഷ്യൽമീഡിയ പോസ്റ്റ് നിറയെ മകൻ അമ്പാടിയാണുള്ളത്.


Click it and Unblock the Notifications