'ആളുകളെ ചവിട്ടി താഴ്ത്തി പെരുമാറുന്ന ആര്‍ട്ടിസ്റ്റുകൾ മലയാളത്തിലുണ്ട്, അവരെ കണ്ടാണ് പ്രതിഫലം ചോദിക്കുന്നത്'
മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ചിട്ടുള്ള സംവിധായകനാണ് വേണു കുന്നപ്പിള്ളി. എം.പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം ജൂഡ് ആന്റണിയുടെ 2018, ചാവേർ, മാളികപ്പുറം എന്നിവയാണ് നിര്‍മ്മാതാവും വ്യവസായിയുമായ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചില സിനിമകൾ. 2018 വലിയ വിജയമായി മാറിയ സിനിമയായിരുന്നു. മാത്രമല്ല ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയുമായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ അനുഭവങ്ങളെ കുറിച്ച് വേണു മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ദിക്കപ്പെടുന്നത്.
താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും ആർട്ടിസ്റ്റുകളിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങളുമെല്ലാം വേണു കുന്നപ്പിള്ളി പങ്കുവെച്ചു. ആളുകളെ ചവിട്ടി താഴ്ത്തി പെരുമാറുന്ന ആര്‍ട്ടിസ്റ്റുകൾ മലയാളത്തിലുണ്ടെന്നും നിർമാതാവ് പറയുന്നു. നമ്മളെ പോലെയുള്ള സാധാരണക്കാർ തന്നെയാണ് ഇവര്‍ക്ക് തലക്കനം കൂടാന്‍ കാരണം. നമ്മള്‍ അത്രയേറെ റെസ്‌പെക്ട് കൊടുക്കുകയും അവരെ കാണുമ്പോള്‍ തന്നെ ചാടി എഴുന്നേല്‍ക്കുകയും ചെയ്യും.

അങ്ങനെ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തരായ ആള്‍ക്കാരാണെന്ന മിഥ്യാധാരണ പലര്‍ക്കും വന്നിട്ടുണ്ട്. നമ്മള്‍ ഏതൊരു മനുഷ്യനും റെസ്‌പെക്ട് കൊടുക്കുമല്ലോ. അടുത്ത് വരുന്നത് പിച്ചക്കാരനാണെങ്കില്‍ പോലും എന്റെ അടുത്ത് ഒന്നുമില്ല പോകൂ എന്ന് പറയുന്നത് പോലും റെസ്‌പെക്ട് കൊടുത്തിട്ടാണ്. അതല്ലാതെ ഗെറ്റൗട്ട് അടിച്ചിട്ട് ഇറങ്ങി പോടാ പുറത്ത് എന്നല്ലല്ലോ പറയുക.
ഒരു റെസ്‌പെക്ടും ഇല്ലാതെ ആളുകളെ ഭയങ്കരമായി ചവിട്ടി താഴ്ത്തി പെരുമാറുന്ന പല ആര്‍ട്ടിസ്റ്റുകളും മലയാളത്തിലുണ്ട്. ഉള്ള കാര്യമാണ് ഞാന്‍ പറയുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ കണ്ട കാര്യമാണ് ഞാന്‍ പറയുന്നത്. ഒരു ആർട്ടിസ്റ്റിന് വിദ്യാഭ്യാസം ആവശ്യമുണ്ടോ?. അവൻ ഇന്റലിജെന്റായിരിക്കണമെന്നുണ്ടോ?. ഒന്നുമില്ല. ഇതെല്ലം സംവിധായകരുടെയും നിർമാതാവിന്റെയും ടേക്കാണ്.
ഒരാളെ അഭിനയിപ്പിച്ച് എടുക്കാൻ സംവിധായകന് കഴിയും. മോൾഡ് ചെയ്യുന്നത് സംവിധായകനും നിർമാതാവുമെല്ലാമാണ് വേണു കുന്നപ്പിള്ളി പറയുന്നു. മലയാളത്തിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിനോട് തനിക്ക് യോജിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴിലും തെലുങ്കിലും താരങ്ങൾ നൂറും ഇരുന്നൂറും കോടി പ്രതിഫലം വാങ്ങുന്നുണ്ട്.
ഇവരെക്കെ ഇത്രയും വാങ്ങുമ്പോൾ നമുക്ക് എന്തുകൊണ്ട് ആറ് കോടിയും പത്ത് കോടിയുമൊക്കെ വാങ്ങിക്കൂട എന്നാണ് ഇവർ ചിന്തിക്കുന്നത്. അവരുടെ ചിന്ത കറക്ടാണ്. പക്ഷെ അവർക്ക് (അന്യഭാഷ താരങ്ങൾക്ക്) കിട്ടുന്നത് നമുക്ക് കിട്ടുന്നില്ല. ഈ ആർട്ടിസ്റ്റുകൾ കാണാത്ത മറ്റൊരു കാര്യമുണ്ട്. അന്യഭാഷ താരങ്ങളുടെ സിനിമ ദുബായിൽ ഓവർസീസ് വാങ്ങുന്നത് ചുരുങ്ങിയത് 40, 50 കോടിക്കാണ്. അവിടെ കലക്ട് ചെയ്യുന്നത് 75, 100 കോടിയായിരിക്കും.

ഇവരുടെ സിനിമകൾ കേരളത്തിൽ നിന്ന് പത്തും ഇരുപതും കോടി എങ്ങനെ പോയാലും കലക്ട് ചെയ്യും. സാറ്റ്ലൈറ്റിലും ഡിമാന്റുണ്ട്. അതിനാൽ ആർട്ടിസ്റ്റിന് 100 കോടി പ്രതിഫലമായി കൊടുത്താലും അതിന് അനുസരിച്ച് ബിസിനസ് നടക്കുന്നുണ്ട്. മലയാളം സിനിമകൾക്കുള്ള ഓവർസീസ് കുറവാണ്. ഡിസ്ട്രിബ്യൂഷന് കൊടുത്താലും നമുക്ക് അഡ്വാൻസ് ഒന്നും കിട്ടില്ല. പിന്നെ മിനിമം ഗ്യാരണ്ടിയുള്ളതാണെങ്കിൽ ഒരു തുക അവർ തരും. പ്രോഫിറ്റ് വന്നാൽ അതിന്റെ ശതമാനവും തരും. അത്രമാത്രം.
മലയാള സിനിമ എല്ലാ സ്റ്റേറ്റിലും കാര്യമായി ഓടുന്നില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കൂട്ടിയാൽ സിനിമയുടെ കോസ്റ്റ് കൂടും. അതുകൊണ്ട് തന്നെ ബിസിനസ് അടക്കമുള്ളവ പരിഗണിച്ച് അതിന് അനുപാതികമായ പ്രതിഫലമെ താരങ്ങൾ വാങ്ങാൻ പാടുള്ളു എന്നും വേണു പറയുന്നു.


Click it and Unblock the Notifications











