'ഞങ്ങൾ പറയുന്നതിനോട് തലകുലുക്കിയെങ്കിലും പ്രതികരിക്കുന്നുണ്ടല്ലോ, അച്ഛൻ തിരിച്ച് വരും'; ജഗതിയുടെ കുടുംബം!
ഹാസ്യ നടനും അഭിനയ കുലപതിയുമായ മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാർ മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് പത്ത് വർഷം പിന്നിടുകയാണ്. 2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിന്റെ രൂപത്തിൽ വന്ന ദുരന്തം ജഗതിയെ സിനിമയിൽ നിന്ന് അകറ്റി. മലപ്പുറം തേഞ്ഞിപ്പലത്തിനടുത്തുള്ള പാണാമ്പ്രവളവിലുണ്ടായ വാഹനാപകടത്തിലെ പരിക്കാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് തടസമായത്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷവും പൂർണാരോഗ്യം അദ്ദേഹം വീണ്ടെടുത്തിട്ടില്ല.
എത്ര നടൻമാർ വന്നാലും ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാൻ മറ്റൊരാൾ ഉണ്ടാകില്ല. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും. കഴിഞ്ഞ പത്ത് വർഷമായി വീടും പരിസരവും വിട്ട് അദ്ദേഹം എങ്ങോട്ടും പോയിട്ടില്ല. വീൽ ചെയറിലിരുന്ന് കൊച്ചുമക്കളുടേയും കുടുംബാംഗങ്ങളുടേയും സന്തോഷത്തിലും ദുഖത്തിലും അദ്ദേഹം പങ്കുചേർന്ന് മുന്നോട്ട് പോവുകയാണ്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ സിബിഐ 5ൽ ജഗതി ശ്രീകുമാറും ഭാഗമായിട്ടുണ്ട്. സിബിഐ സീരിസിൽ വരുന്ന അഞ്ചാം ചിത്രത്തിൽ ജഗതിയും ഭാഗമാകുന്നുവെന്ന് കേട്ടപ്പോൾ മുതൽ ആരാധകരും സന്തോഷത്തിലാണ്.

കുടുംബാംഗങ്ങളുടെയെല്ലാം സമ്മതത്തോടെയാണ് അദ്ദേഹത്തെ സിബിഐ 5ൽ അഭിനയിപ്പിച്ചത്. അപകടം നടന്ന് പത്ത് വർഷം പിന്നിടുമ്പോൾ ആദ്യമായി അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബിഹൈൻവുഡ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജഗതി ശ്രീകുമാർ കുടുംബസമേതം എത്തിയത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൾ പാർവതിയും ഭാര്യയും പ്രേക്ഷകരോട് മനസ് തുറന്നു. 'പത്ത് വർഷമായി പപ്പ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. അദ്ദേഹത്തിന് സംസാരിക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്നേയുള്ളൂ. ഫിസിയോ തെറാപ്പി മുടങ്ങാതെ ചെയ്യുന്നുണ്ട്. ഞങ്ങൾ പറയുന്നത് കേട്ട് കഴിയുന്നപോലെ തലകുലുക്കി പ്രതികരിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്യാറുണ്ട്. അന്ന് പപ്പയെ ആശുപത്രിയിൽ വെച്ച് കണ്ടപ്പോൾ ഇങ്ങനെ തിരിച്ചുവരും എന്ന് കരുതിയിരുന്നില്ല.'

'പക്ഷെ പപ്പ ഒരുപാട് മാറി. പപ്പയ്ക്കൊപ്പം അഭിനയിച്ചവരെല്ലാം പലപ്പോഴായി ഇവിടെ അദ്ദേഹത്തെ കാണാൻ വരാറുണ്ട്. വന്ന് കണ്ട് പ്രാർഥിക്കാം എന്ന് പറഞ്ഞുപോയ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അതുമായി താരതമ്യപ്പെടുത്തുമ്പോൾ പപ്പ ഇന്നും നമ്മോടൊപ്പം ഉണ്ടല്ലോ എന്നത് ആശ്വാസമാണ്. അപകടം സംഭവിക്കും മുമ്പ് വളരെ കൃത്യനിഷ്ഠയോടെ ജീവിച്ചിരുന്ന ആളായിരുന്നു. അതുകൊണ്ട് വലിയ ആരോഗ്യപ്രശ്നങ്ങളില്ല... അപകടം സംഭവിച്ചത് ഒഴിച്ചാൽ.. പപ്പ വലിയ മാറ്റങ്ങൾ ഇനിയും സംഭവിക്കും എന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്. അഭിനയം പപ്പ ഏറെ ഇഷ്ടപ്പെടുന്നകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി ജഗതി ശ്രീകുമാർ പ്രൊഡക്ഷൻസ് തുടങ്ങിയതും പപ്പയെകൂടി അഭിനയിപ്പിച്ച് പരസ്യങ്ങൾ ഞങ്ങൾ ചെയ്തതും' ജഗതി ശ്രീകുമാറിന്റെ കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു.

1951 ജനുവരി അഞ്ചിന് ജഗതിയിലാണ് അദ്ദേഹത്തിന്റെ ജനനം. ജഗതി.എൻ.കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിൽ മൂന്നാം വയസിൽ മുഖംകാണിച്ചുകൊണ്ടായിരുന്നു തുടക്കം. അച്ഛന്റെ നാടകങ്ങളിലൂടെ കലാരംഗത്ത് വന്ന അദ്ദേഹം തിരുവനന്തപുരം മോഡൽ സ്‌കൂളിൽ പഠിക്കുമ്പോൾ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടി. പിന്നീട് ചെന്നൈയിൽ മെഡിക്കൽ റെപ്രസന്ററ്റീവായി ജോലി ചെയ്യവേയാണ് സിനിമയിൽ എത്തിയത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ജഗതി ശ്രീകുമാറിന് ഹാസ്യ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചത്. ആ ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഗുരുവായൂർ കേശവൻ, ഉൾക്കടൽ, റൗഡി രാമു, പുതിയ വെളിച്ചം തുടങ്ങി നീണ്ടു കിടക്കുന്നു ഈ ഹാസ്യ ചക്രവർത്തിയുടെ അഭിനയ ജീവിതം. മലയാളസിനിമയുടെ ഒരു അഭിവാജ്യഘടകമാണ് ജഗതി ശ്രീകുമാർ. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു. നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയിൽ 1400ളം സിനിമകളിലാണ് ജഗതി അഭിനയിച്ചത്. മലയാള സിനിമയിൽ ഹാസ്യ സാമ്രാട്ട് എന്ന പേര് നേടാൻ മറ്റാർക്കും ഇതുവരെ സാധിച്ചിട്ടില്ല. അഞ്ച് തവണയാണ് അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനായത്. ഇതിന് പുറമെ വേറെയും നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. എഴുന്നേറ്റ് നിന്നുകൊണ്ട് ഭാര്യയെ നെഞ്ചോട് ചേർത്ത് നിർത്തി നെറുകിൽ ചുംബിക്കുന്ന ജഗതി ശ്രീകുമാറിന്റെ ചിത്രം വൈറലായി മാറിയിരുന്നു. സ്നേഹത്തണൽ എന്ന അടിക്കുറിപ്പിൽ ജഗതി ശ്രീകുമാറിന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. വർഷങ്ങളായി വീൽചെയറിലാണ് മലയാളികൾ തങ്ങളുടെ പ്രിയ താരത്തെ കാണുന്നത്. ഇപ്പോൾ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ ഫോട്ടോയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.
Recommended Video

ജഗതി ശ്രീകുമാറും ഭാഗമായിട്ടുള്ള സിബിഐ 5ന്റെ ടൈറ്റിൽ നാളെ പ്രഖ്യാപിക്കും. മോഷൻ പോസ്റ്ററിലൂടെ നാളെ വൈകിട്ട് അഞ്ചിനാണ് പ്രഖ്യാപനം. സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കുക. വീഡിയോയുടെ പ്രീമിയർ ലിങ്ക് സൈന മൂവീസ് ഇതിനകം ചാനലിൽ അവതരിപ്പിച്ചിട്ടുണ്ട്. സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിൻറെ പേര് എന്തായിരിക്കുമെന്ന ചർച്ചകൾ പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർ ചോദിക്കുന്ന കാര്യമാണ്. സിരീസിലെ അഞ്ചാം ചിത്രമായതിനാൽ സിബിഐ 5 എന്നാണ് ഈ പ്രോജക്റ്റ് ഇതുവരെ അറിയപ്പെട്ടത്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്. മുകേഷ്, സായ്‍കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്‍ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്‍ണൻ, അന്ന രേഷ്‍മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഥാപാത്രത്തിൻറെ ഒരു സ്റ്റിൽ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നെങ്കിലും അഞ്ചാം വരവിലെ സേതുരാമയ്യരുടെ ഫസ്റ്റ് ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications