'അടിപിടി അക്രമമുള്ള സിനിമ... ടൊവിനോയുടെ എആർഎം ഇഷ്ടമായില്ല, മമ്മൂട്ടിയേക്കാള്‍ ഭാഗ്യവാന്മാര്‍ നമ്മൾ'; മധു
അത്ഭുതത്തോടെയും അങ്ങേയറ്റം ആദരവോടെയും മലയാളികൾ ആരാധിക്കുന്ന പ്രതിഭയാണ് മധു. വയസ് തൊണ്ണൂറ്റി ഒന്ന് പിന്നിട്ടെങ്കിലും കാലത്തിന്റെ മാറ്റങ്ങൾ വാക്കിലും പ്രവർത്തിയിലും ഉൾകൊള്ളുന്ന യഥാർത്ഥ ന്യൂജെന്നാണ് അദ്ദേഹം. ഓരോ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകൾ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് മധു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അച്ഛൻ കഥാപാത്രങ്ങളും താരങ്ങളുടെ കാരണവർ കഥാപാത്രങ്ങളും ചെയ്ത് മടുത്തുവെന്നതുകൊണ്ടാണത്രെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. എന്നാൽ വ്യത്യസ്തമായ കഥാപാത്രം വന്നാൽ ചെയ്യണമെന്ന അതിയായ ആഗ്രഹവും മലയാളത്തിലെ മുതിർന്ന നടനുണ്ട്.

മലയാള സിനിമയ്ക്കൊപ്പം വളർന്ന കലാകാരനായതുകൊണ്ട് തന്നെ പ്രേം നസീർ, സത്യൻ തുടങ്ങി പുതുതലമുറയിലെ താരമായ ദുൽഖർ സൽമാൻ ചിത്രത്തിൽ വരെ നടൻ വേഷമിട്ടു. ഇപ്പോഴിതാ അവസാനമായി കണ്ട സിനിമയെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും മധു പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അവസാനമായി കണ്ടത് ടൊവിനോയുടെ സിനിമ അജയന്റെ രണ്ടാം മോഷണമാണെന്നും എന്നാൽ സിനിമ വലുതായി ഇഷ്ടപ്പെട്ടില്ലെന്നുമാണ് മധു മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്.
ജനറേഷൻ ഗ്യാപ്പാകാം സിനിമ ഇഷ്ടപ്പെടാതെ പോയതിന്റെ കാരണമെന്നും നടൻ പറഞ്ഞു. ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ... എആര്‍എം. അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ.
ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും. അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്... എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ... ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും.
അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍... അതിന് സാധിക്കില്ല. എആര്‍എം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു എന്നാണ് മധു പറഞ്ഞത്. ടൊവിനോയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായാണ് എആർഎം പ്രേക്ഷകർക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്. കുറച്ച് ദിവസം മുമ്പാണ് സിനിമ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്.

പിന്നീട് മമ്മൂട്ടിയുടെ സിനിമയോടുള്ള അർപ്പണ ബോധത്തെ കുറിച്ചും മഹാനടൻ സംസാരിച്ചു. വൺ അടക്കം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി വളരെ സീരിയസായ ഒരു ആര്‍ട്ടിസ്റ്റാണ്. ജീവിതം തന്നെ വളരെ സീരിയസായി എടുത്തിട്ടുള്ള ആളാണ്. വലിയ ബഹളങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ പോലും ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മനസിലാക്കി ചെയ്യുന്ന നടനാണ്. മമ്മൂട്ടി അഭിനയം ആസ്വദിച്ചാണ് ചെയ്യുന്നത്.
അങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ നമുക്ക് കിട്ടിയതില്‍ അദ്ദേഹത്തേക്കാള്‍ ഭാഗ്യവാന്മാര്‍ നമ്മളാണ്. ഇതുവരെ മമ്മൂട്ടി അഭിനയിച്ചത് കൊണ്ട് മോശമായെന്ന് പറഞ്ഞ ഒരു കഥാപാത്രം ഉണ്ടായിട്ടുണ്ടോ എന്നാണ് മധു മമ്മൂട്ടിയുടെ അഭിനയത്തെ വിലയിരുത്തി പറഞ്ഞത്. തന്റെ സൂപ്പർസ്റ്റാർ മധുവാണെന്നത് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്റെ സൂപ്പർസ്റ്റാർ എന്നാണ് മലയാളത്തിന്റെ മഹാനടൻ മധുവിനെ മമ്മൂട്ടി വിശേഷിപ്പിക്കാറുള്ളത്.
സത്യനും നസീറും തിളങ്ങി നിന്ന കാലത്ത് അവരെ പോലല്ലാത്ത ഒരാൾ എന്ന നിലയ്ക്കാണ് താൻ മധുവിനെ ഇഷ്ടപ്പെട്ടത് എന്നാണ് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞത്. 1982ൽ പുറത്തിറങ്ങിയ പടയോട്ടം എന്ന സിനിമയിലാണ് മമ്മൂട്ടിയും മധുവും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.


Click it and Unblock the Notifications











