ആ സ്നേഹതലോടൽ ഇനിയില്ല...; നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. അടുത്തിടെ ദാദസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയശേഷം അമ്മയെ കാണാനായി നടൻ എത്തിയിരുന്നു. മോഹൻലാൽ കുടുംബസമേതം ചെന്നൈയിലാണ് താമസം. എന്നിരുന്നാലും ഷൂട്ടിനും യാത്രകൾക്കും ഇടയിൽ സമയം കണ്ടെത്തി അമ്മയെ കാണാനായി നടൻ എത്തുമായിരുന്നു.
കഴിഞ്ഞ വർഷം അമ്മയുടെ പിറന്നാൾ നടൻ കുടുംബസമേതം ഗംഭീരമായി ആഘോഷിച്ചിരുന്നു. അന്ന് പുറത്ത് വന്ന ഫോട്ടോകൾ വൈറലായിരുന്നു. അച്ഛന്റേയും ജേഷ്ഠന്റേയും മരണശേഷം നടന്റെ എല്ലാമെല്ലാം അമ്മയായിരുന്നു. അമ്മയെ കുറിച്ച് പറയുമ്പോൾ മാത്രമാണ് നടന്റെ കണ്ണുകൾ പ്രേക്ഷകർ നിറഞ്ഞ് കണ്ടിട്ടുള്ളത്.

വർഷങ്ങളായി ചികിത്സാർത്ഥമാണ് അമ്മയെ എളമക്കരയിലെ ശ്രീ ഗണേശം എന്ന വീട്ടിൽ മോഹൻലാൽ താമസിപ്പിച്ചിരുന്നത്. അൽപ്പസമയം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. മുമ്പ് തിരുവനന്തപുരത്തായിരുന്നു ശാന്തകുമാരിയമ്മ താമസിച്ചിരുന്നത്. പിന്നീട് ചികിത്സയ്ക്കുള്ള സൗകര്യാർത്ഥമാണ് മോഹൻലാൽ അമ്മയെ എറണാകുളത്തേക്ക് മാറ്റിയത്.
മരണ സമയത്തും നടൻ അമ്മയ്ക്ക് അരികിൽ തന്നെയുണ്ടായിരുന്നു. മറ്റ് എല്ലാവരും എത്തിച്ചേർന്ന് കഴിഞ്ഞു. മറ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നടന്റെ അച്ഛൻ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലുമെല്ലാം അന്ത്യവിശ്രമം കൊള്ളുന്നത് തിരുവനന്തപുരത്ത് തന്നെയാണ്. അതിനാൽ അമ്മയുടെ സംസ്കാര ചടങ്ങുകളും നടൻ തിരുവനന്തപുരത്തായിരിക്കും നടത്തുക എന്നാണ് റിപ്പോർട്ടുകൾ.
പത്ത് വർഷത്തിലേറെയായി അമ്മ വിവിധ അസുഖങ്ങൾ മൂലം ചികിത്സയിലാണ്. ഏത് സമയത്തും എവിടെ പോയാലും അമ്മയുമായി ദിവസവും മോഹൻലാൽ സംസാരിക്കുമായിരുന്നു. എല്ലാ ദൂര യാത്രകൾക്കുശേഷവും അമ്മയെ കാണാനായി നടൻ എത്തുമായിരുന്നു. എത്ര ദുരത്താണെങ്കിലും തന്റെ ശബ്ദമൊന്ന് മാറിയാൽ പോലും അമ്മ തിരിച്ചറിയുമായിരുന്നുവെന്ന് നടൻ മുമ്പ് പറഞ്ഞിട്ടുണ്ട്.
അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്താനും പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരാനും വേണ്ട ചികിത്സകൾ എല്ലാം തന്നെ നടൻ നടത്തിയിരുന്നു. വളരെ അധികം ഭാഗ്യം ചെയ്തൊരു മകനാണ് ഞാൻ. ഞാൻ പലപ്പോഴും പറയാറുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് എല്ലാവർക്കും എന്റെ അമ്മയുടെ മുഖം തന്നെയാണെന്ന്. കുറച്ച് കഴിയുമ്പോൾ എല്ലാവരും അമ്മമാരായി മാറും.

എന്റെ അമ്മയായി മാറും. ഈ മുന്നിലിരിക്കുന്നവരിലെല്ലാം ഞാൻ എന്റെ അമ്മയെ കാണുന്നു എന്നാണ് മുമ്പ് ആദരവോടെ അമ്മയ്ക്ക് എന്ന പരിപാടിയിൽ തന്റെ അമ്മയെക്കുറിച്ച് സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്. ലോകം അറിയുന്ന മഹാനടന്റെ അമ്മയാണെങ്കിലും ആഢംബരം ഏതുമില്ലാതെ ലാളിത്യം നിറഞ്ഞ പെരുമാറ്റവും ജീവിതവുമായിരുന്നു ശാന്തകുമാരിയുടേത്. വളരെ വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ഒരു അഭിമുഖം ശാന്തകുമാരി മാധ്യമങ്ങൾക്ക് നൽകിയത്.
ലാലിന്റെ അമ്മയെ എനിക്ക് കുട്ടിക്കാലം മുതൽ അറിയാം. ആ വേർപാടിൽ വേദനയുണ്ട്. പൂജപ്പുരയിലായിരുന്നു ലാലും കുടുംബവും താമസിച്ചിരുന്നത്. അമ്മയുടെ കയ്യിൽ നിന്നും ഒരുപാട് ആഹാരം വാങ്ങി കഴിച്ചിട്ടുണ്ട്. ഞാനും ലാലുമെല്ലാം ഒരുമിച്ചാണ് കളിച്ച് പഠിച്ച് വളർന്നത്. കഴിഞ്ഞ ദിവസം മോഹൻലാലിനെ ഞാൻ വിളിച്ചിരുന്നു. കൊച്ചിയിൽ ഷൂട്ടിങിലായിരുന്നു അദ്ദേഹം. ന്യൂഇയറിന് എവിടെയായിരിക്കുമെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് തീരെ സുഖമില്ലെന്നായിരുന്നു മറുപടി.
ഞാൻ അവിടേക്ക് ഇന്ന് പോകാനായി ഇരുന്നതായിരുന്നു. അപ്പോഴാണ് മരണ വാർത്ത അറിഞ്ഞത്. അവിടേക്ക് പോകാൻ തുടങ്ങുകയാണ്. ആരോഗ്യസ്ഥിതി മോശമായതുകൊണ്ടാണ് ലാലും അമ്മയുടെ അടുത്തേക്ക് വന്നത്. ലാലിന് എല്ലാമെല്ലാം അമ്മയായിരുന്നു. അമ്മക്ക് ലാലുവിനെ പോലെ തന്നെയായിരുന്നു ഞങ്ങൾ എല്ലാവരും. ഒരുപാട് ഓർമകൾ ഞങ്ങൾക്ക് അമ്മയെ കുറിച്ചുണ്ടെന്നാണ് എം.ജി ശ്രീകുമാർ മോഹൻലാലിന്റെ അമ്മയെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications