സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
മലയാള സിനിമയുടേയും പ്രേക്ഷകരുടേയും നിത്യഹരിത നായകനാണ് പ്രേം നസീർ. താരം വിടവാങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നസീർ മായാതെ നിൽക്കുന്നുണ്ട്. നാടകത്തിലൂടെ കരിയർ ആരംഭിച്ച നസീർ. മരുമകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് പ്രേം നസീർ എന്ന പേര് സ്വീകരിച്ചത്. 1989 ജനുവരി 16 നാണ് പ്രേം നസീർ സിനിമാ പ്രേമികളെ ദുഖത്തിലാക്കി ലോകത്ത് നിന്ന് വിട പറയുന്നത്. തന്റെ അവസാനം വരെ അദ്ദേഹം സിനിമയിൽ സജീവമായിരുന്നു.
നസീർ വിടപറഞ്ഞിട്ട് 32 കൊല്ലം കഴിയുകയാണ്. ഇപ്പോഴിത അദ്ദേഹത്തിന്റ പഴയ അഭിമുഖം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലാവുകയാണ്. 1972 ൽ പ്രേം നസീറുമായി നടത്തിയ അഭിമുഖത്തിലെ രസകരമായ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ജമാൽ കൊച്ചങ്ങാടി ഫേയ്സ്ബുക്കിലൂടെ രസകരമായ അഭിമുഖം പുറത്തു വന്നിരിക്കുന്നത്. പ്രേം നസീറിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു ചോദ്യം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ... താങ്കളുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്? 1972 ൽ ഒരു അഭിമുഖത്തിനിടെ ഞാൻ ചോദിച്ചു. ഞാൻ ഒരു അനുഭവകഥ പറയാം എന്ന് പറഞ്ഞു കൊണ്ടാണ് പ്രേം നസീർ സാർ തുടങ്ങിയത്. ഞാൻ കൈക്കുഞ്ഞായിരിക്കെ ഒരപൂർവ്വരോഗം ബാധിച്ചു. ചിറയിൻ കീഴിലെ ഒരു വൈദ്യരെ കാണിച്ചു. അപൂർവ്വ രോഗത്തിന് അപൂർവ്വമായ മരുന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. നിർദ്ദിഷ്ട അളവിലുള്ള മുലപ്പാലിലാണ് അതുണ്ടാക്കേണ്ടത്. ഉമ്മയുടെ പാലു മാത്രം പോരാ. ഗ്രാമത്തിൽ പ്രസവിച്ചു കിടന്ന പല അമ്മമാരിൽ നിന്നാണ് ഔഷധത്തിനുള്ള മുലപ്പാൽ ശേഖരിച്ചത്. അതോടെ രോഗം മാറി. പിന്നീട് സാരമായ രോഗമൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒരു പക്ഷെ അതുകൊണ്ടാവും ഞാൻ ഇങ്ങനെ ഇരിക്കുന്നത്."

പിന്നെ ചിരിച്ചു കൊണ്ട് തുടർന്നു: "ഇപ്പോൾ ഞാൻ ചിറയിൻ കീഴിൽ ചെല്ലുമ്പോൾ ആ അമ്മമാർ , അവരൊക്കെ ഇപ്പോൾ മുത്തശ്ശികളാണ് - എന്നെ വന്നു കാണാറുണ്ട്. അവർ പറയും: എന്റെ പാലല്യോ കുഞ്ഞുന്നാളിൽ കുടിച്ചത്. മുത്തശ്ശികളുടെ സ്വരത്തിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതെന്നും ഞാൻ ഓർക്കുന്നു "ഞാനന്നേരം അവർക്കെന്തെങ്കിലും പൈസ കൊടുക്കും. അവർക്കും എനിക്കും സന്തോഷമാകും- പ്രേം നസീർ പറഞ്ഞതായി പറയുന്നു.

തിരുവിതാംകൂറിലെ ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്‍റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രില്‍ 7നാണ് അദ്ദേഹം ജനിച്ചത്. അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്. 1952ലാണ് അദ്ദേഹത്തിൻ്റെ ആദ്യചിത്രം പുറത്തിറങ്ങിയത്. ഉദയായുടേയും മേരിലാന്റിൻറേയും സിനിമകളിലൂടെയാണ് നസീര്‍ മലയാളത്തിലെ നിത്യ ഹരിത നായകനായത്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമയിലും സജീവമായിരുന്നു. 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും അദ്ദേഹം അഭിനയച്ചിട്ടുണ്ട്.

520 സിനിമകളിൽ നായകനായതിനും 130 സിനിമകളിൽ ഒരേ നായികയുമൊത്ത് അഭിനയിച്ചതിനും അദ്ദേഹത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. ഷീല, ജയഭാരതി എന്നിവരാണ് പ്രേം നസീറിന്റെ ഭാഗ്യ നായികമാർ.ലാൽ അമേരിക്കയിൽ, കടത്തനാടൻ അമ്പാടി എന്നിങ്ങനെയുള്ള അദ്ദേഹം അഭിനയിച്ച സിനികമൾ അദ്ദേഹത്തിന്‍റെ മരണശേഷമാണ് പുറത്തിറങ്ങിയത്. സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുമുണ്ട്. മികച്ച നടനും അതിലുപരി തികഞ്ഞ മനുഷ്യ സ്നേഹികൂടിയായിരുന്നു താരം


Click it and Unblock the Notifications