'എന്നെ ആരും നടതള്ളിയിട്ടില്ല... നോക്കാൻ ആളുണ്ട്... ഒറ്റപ്പെട്ടിട്ടില്ല... ഞാൻ സന്തോഷവതിയാണ്'; കവിയൂർ പൊന്നമ്മ
സിനിമയും ജീവിതവും ഏറെ ബന്ധപ്പെടുത്തി നോക്കുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ് കാണാൻ കഴിഞ്ഞിട്ടുള്ളത് കവിയൂർ പൊന്നമ്മ എന്ന നടിയിലാണ്. നിരവധി താരങ്ങൾക്ക് സിനിമയിൽ അമ്മയായ കവിയൂർ പൊന്നമ്മ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്.
കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽപിആർ വർമ്മയുടെ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരിയിൽ എത്തി. വെച്ചൂർ എസ്.ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസിൽ അന്നത്തെ പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്ത് വരുന്നത്.
കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെയാണ് പൊന്നമ്മ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. നിലവിൽ എഴുപത്തിയേഴ് വയസാണ് താരത്തിന് ഉള്ളത്. അടുത്തിടെയായി നിരവധി വാർത്തകളാണ് താരത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ നിറയുന്നത്. എല്ലാവരാലും തഴയപ്പെട്ട് പ്രിയ നടി ഒറ്റയ്ക്ക് വാർധക്യം ചിലവഴിക്കുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്.

കവിയൂർ പൊന്നമ്മയുടെ ജീവിതം ചർച്ചയായതോടെ നിരവധി പേർ താരത്തെ അന്വേഷിച്ച് നിലവിലെ സ്ഥിതി അറിയാൻ ശ്രമിച്ചു. എന്നാൽ തതനിക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും എല്ലാ സൗകര്യങ്ങളോടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നതെന്നും കവിയൂർ പൊന്നമ്മ തന്നെ ഇപ്പോൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിലുള്ള പ്രതിഷേധം താരം പ്രകടിപ്പിച്ചത്.
തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുവാനില്ലെന്നും നടി വെളിപ്പെടുത്തി.
'എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാർത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകൾ... അവരോട് എന്ത് പറയാൻ. സന്തോഷത്തോടെ പോകുന്നു. വളരെ സന്തോഷം', എന്നാണ് മലയാളത്തിന്റെ പ്രിയ പൊന്നമ്മ പറഞ്ഞത്.
മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിലാണ് വിശ്രമ ജീവിതം നയിക്കുന്നത്. നടിമാരായ ശാരദയും സീമയും അമ്മ സംഘടന അംഗം ഇടവേള ബാബുവും അമേരിക്കയിൽ നിന്നും മകളും എപ്പോഴും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.

അടുത്തിടെ താരത്തെ കാണാൻ എത്തിയ ഒരാൾ പകർത്തിയ ചിത്രം വൈറലായിരുന്നു. ഇതോടെയാണ് കവിയൂർ പൊന്നമ്മയെ കുടുംബം നടതള്ളി എന്നും താരം ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്നും വാർത്തകൾ പ്രചരിച്ചത്.
1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി കവിയൂർ പൊന്നമ്മ അഭിനയിക്കുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. സിനിമാ നിർമ്മാതാവായിരുന്ന മണി സ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്.
1965ല്‍ ചെന്നൈയിലെ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു മണിസ്വാമി. ഇരുവർക്കും ഒരു മകളാണുള്ളത്.
മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടന്മാരുടെയൊക്കെ അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. കവിയൂർ പൊന്നമ്മയുടെ മകനാണ് മോഹൻലാൽ എന്ന് പോലും സോഷ്യൽമീഡിയ വരും മുമ്പ് പലരും വിശ്വസിച്ചിരുന്നു.


Click it and Unblock the Notifications