'ശരീരം പുഴുകുത്തി കളയുന്നതിനോട് യോജിപ്പില്ല, ദഹിപ്പിച്ചശേഷം ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം'; നടി ഷീല പറഞ്ഞത്!
മലയാള സിനിമയിൽ ഒരു കാലഘട്ടത്തിലെ പകരം വെയ്ക്കാനില്ലാത്ത താരങ്ങളിൽ ഒരാളാണ് നടി ഷീല. ഷീല-പ്രേം നസീർ ജോഡികൾ റെക്കോർഡ് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ആ റെക്കോർഡ് തകർക്കാൻ ആർക്കും ആയിട്ടില്ല.
കേവലം 13 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഷീല ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ഇപ്പോഴും മലയാള സിനിമയിൽ ഷീല സജീവമാണ്. മനസ്സിനക്കരെയിലൂടെ മറ്റൊരു തലമുറയ്‌ക്കൊപ്പവും ഷീല അഭിനയിച്ച് തകർത്തു. ഇതിലെ കൊച്ചുത്രേസ്യാ മലയാള സിനിമയിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമാണ്.
എഴുപത്തിയെട്ടുകാരിയായ ഷീല ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് അഭിനയിക്കുന്നത്. അനുരാഗമാണ് ഏറ്റവും അവസാനം അഭിനയിച്ച സിനിമ. പിതാവിന്റെ മരണശേഷം സാമ്പത്തിക ബുദ്ധിമുട്ട് അലട്ടിയപ്പോഴാണ് ഷീല വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. സിനിമ കാണുന്നത് പോലും പാപമെന്ന് കരുതിയ വ്യക്തിയായിരുന്നു ഷീലയുടെ പിതാവ്.

എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയുകയും ഷീലയുടെ ജീവവായുവായി സിനിമ മാറുകയുമായിരുന്നു. പതിമൂന്നാം വയസിൽ താരം ആദ്യം ചെയ്തത് ഒരു തമിഴ് സിനിമയായിരുന്നു. അവിടെ നിന്നും ഭാഗ്യജാതകത്തിലേക്ക് എത്തിച്ചേർന്നു. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ഷീല. സിനിമയാണ് ഷീലയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകിയത്.
സിനിമയുള്ള കാലത്തോളം ചർച്ച ചെയ്യപ്പെടാൻ പോകുന്ന ചെമ്മീൻ അടക്കമുള്ള ഒട്ടനവധി സിനിമകളുടെ ഭാഗമാകാനും ഷീലയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ഷീല പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. മരണശേഷം തന്റെ ശരീരം കുഴിച്ചിടുന്നതിനോട് താൽപര്യമില്ലെന്നും ദഹിപ്പിച്ച് ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണമെന്ന ആഗ്രഹമുണ്ടെന്നുമാണ് ഷീല പറയുന്നത്.
'ഹിന്ദൂസിലുള്ള വളരെ നല്ല ഒരു കാര്യമാണ് ശരീരം ദഹിപ്പിക്കുക എന്നത്. മരിച്ച് കഴിഞ്ഞാൽ എന്തിനാണ് നമ്മുടെ ശരീരം പുഴു കുത്തി കളയാൻ നൽക്കുന്നത്. അതോടുകൂടി തീർന്നു പിന്നെ കൊല്ലം കൊല്ലം പൂക്കളും കാൻഡിലും ഒക്കെയായി ആളുകൾ വരണം. മക്കൾ മറന്ന് പോയാലോ എന്ത് ചെയ്യും. അവർ നാട്ടിൽ ഇല്ലെങ്കിൽ വരാൻ ആകുമോ.'
'അതിനേക്കാളും എത്രയോ നല്ലതാണ് എന്നെ ഞാനാക്കിയ ഈ കേരളത്തിൽ എന്റെ ചിതാഭസ്മം ഒഴുക്കി കളയുന്നത്. അത് എനിക്ക് നിർബന്ധമാണെന്നാണ്', മരണശേഷം തന്റെ ശരീരം എന്ത് ചെയ്യണമെന്നതിനെ കുറിച്ച് സംസാരിക്കവെ ഷീല പറഞ്ഞത്.

സിനിമയിൽ നിന്നും ബ്രേക്ക് എടുത്തപ്പോഴാണ് താൻ ജീവിക്കാൻ തുടങ്ങിയതെന്നും അല്ലാത്തപ്പോൾ ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുളള യാത്ര മാത്രമായിരുന്നു ജീവിതമെന്നും ഷീല പറയുന്നു. മകനെ കുറിച്ചും ഷീല വാചാലയായി. തനിക്ക് ഓസ്കാറിനും മുകളിൽ എന്തോ ലഭിച്ചത് പോലെയാണ് മകൻ ജീവിതത്തിൽ വന്നപ്പോൾ തോന്നിയതെന്നും ഷീല പറയുന്നു.
'ഞാൻ ജീവിച്ച് തുടങ്ങിയത് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തപ്പോഴാണ്. അല്ലാത്തത് ജീവിതം ആയിരുന്നുവോ... ലോകം മുഴുവനും ഞാനും എന്റെ മോനും കറങ്ങിയിട്ടുണ്ട്. എല്ലാ സ്ഥലത്തും പോയി ഇനി പോകാൻ ഒരു സ്ഥലവും ഇല്ല. അതെല്ലാം ആസ്വദിക്കുന്നത് ബ്രേക്ക് എടുത്തു മാറിനിന്നപ്പോഴാണ്.'
'ഷൂട്ടിങ് ആയിരുന്നപ്പോൾ ഒരിടത്ത് നിന്നും ഇറങ്ങുന്നു മറ്റൊരു സിനിമയിൽ അഭിനയിക്കുന്നു എന്നല്ലാതെ ജീവിതം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. കുഞ്ഞ് പിറന്നപ്പോഴാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. അഭിനയിക്കുന്നതിനേക്കാളും ഒരു സ്ത്രീക്ക് വലുത് കുടുംബമാണ്. കൊച്ചിനെ പിന്നെ എന്തിനാ ഉണ്ടാക്കുന്നത്. അഭിനയിച്ച് നിന്നാൽ പോരെ. മനുഷ്യർക്ക് വേണ്ടത് തൃപ്തിയാണ്. അത്യാവശ്യം സമ്പാദിച്ചാൽ പോരെ', എന്നുമാണ് കുറച്ച് നാളുകൾക്ക് മുമ്പ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞത്.


Click it and Unblock the Notifications