സ്ത്രീ അഭിനയിച്ചത് കൊണ്ട് സിനിമ പ്രദര്‍ശിപ്പിച്ചില്ല! ആദ്യ നായിക റോസി, വിഗതകുമാരന് 91 വയസ്
മലയാള സിനിമയിലെ ആദ്യ സിനിമയായ വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ചിട്ട് 91 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 1928 നായിരുന്നു നവംബര്‍ 7 നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള്‍ ഗോവിന്ദപിള്ളയാണ് ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തിരുന്നത്. വിഗതകുമാരനെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കിയിരിക്കുകയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍.

വിഗതകുമാരന് 91, മലയാളത്തിന്റെ ആദ്യ സിനിമ 'വിഗതകുമാരന്‍ ' തിയേറ്ററില്‍ എത്തിയിട്ട് ഇന്നലെ 91 വര്‍ഷം തികഞ്ഞു. 1928 നവംബര്‍ ഏഴിനാണ് തിരുവനന്തപുരം ക്യാപിറ്റോള്‍ തിയേറ്ററില്‍ (ഇന്നത്തെ ഏജീസ് ഓഫീസ്) മലയാളി ചെയ്ത ആദ്യ സിനിമയുടെ പ്രദര്‍ശനം നടന്നത്.
ജെ.സി. ഡാനിയേല്‍ എന്ന മനുഷ്യന്റെ സ്വപ്ന സാഫല്യം ഒറ്റ പ്രദര്‍ശനത്തോടെ അവസാനിച്ചു. ചിത്രത്തില്‍ ഒരു സ്ത്രീ തന്നെ സ്ത്രീവേഷം കെട്ടിയതായിരുന്നു പ്രദര്‍ശനം തടസ്സപ്പെടുത്തിയതിന് കാരണമായതും. ക്ഷേത്രകലകളിലും, നാടകങ്ങള്‍ അടക്കമുള്ള സ്റ്റേജ് കലാപരിപാടികളിലും സ്ത്രീവേഷം പുരുഷന്മാര്‍ കെട്ടുന്ന കാലത്ത് ഒരു സിനിമയില്‍ ഒരു സ്ത്രീ അഭിനയിച്ചത് സമൂഹത്തിന് സഹിക്കാവുന്നതായിരുന്നില്ല.

ഈ സാമൂഹ്യ യാഥാര്‍ത്ഥ്യം നന്നായറിയാവുന്ന ഡാനിയേല്‍ ഒരു നടിക്കായി ബോംബേയില്‍ പലവട്ടം പോയതാണ്. ഒരാളെ നിശ്ചയിച്ചതുമാണ്. പക്ഷേ, തന്റെ മനസിലുള്ള കഥാപാത്രത്തിന് ഇണങ്ങാത്തതായി തോന്നി. അവസാനം ആ അന്വേഷണം റോസിയിലെത്തിയതാണ്. തിരുവിതാംകൂറില്‍ റാണി സേതു ലക്ഷി ഭായി ഭരിക്കുന്ന കാലമാണ്. റോസിക്കും കുടുംബത്തിനും നേരേ ആക്രമണം ഉണ്ടാകും എന്നറിഞ്ഞ് പോലീസിന്റെ സംരക്ഷണം പോലും നല്‍കി അവര്‍. ഹരിജനായതിനാലാണ് റോസിയെ ആക്രമിച്ചതെങ്കില്‍ പോലീസ് സംരക്ഷണം നല്‍കുമായിരുന്നോ എന്ന ചോദ്യം ഡാനിയേലിനെ നേരില്‍ കണ്ടിട്ടുള്ള നാലു പേരില്‍ ഒരാളായ ശ്രീ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ തന്റെ പുസ്തകത്തില്‍ ചോദിക്കുന്നതിന്റെ പ്രസക്തി അതാണ്. സെല്ലുലോയ്ഡ് എന്ന സിനിമയിലടക്കം സവര്‍ണ്ണര്‍ ആക്രമിച്ചു എന്നത് കൈയ്യടി നേടാനായുള്ള നുണ ചേര്‍ക്കലായിരിക്കണം...

വിഗതകുമാരന് തിരുവനന്തപുരത്ത് ഒറ്റപ്രദര്‍ശനത്തില്‍ അവസാനിപ്പിച്ചു എങ്കിലും പിന്നീട് ആലപ്പുഴയില്‍ ഒരാഴ്ചയോളം പ്രദര്‍ശിപ്പിച്ചു. അവിടെ നിന്നാണ് നാഗവള്ളി ആര്‍.എസ്സ്. കുറുപ്പ് അടക്കം കണ്ടതെന്ന് ചരിത്രം പറയുന്നു. പ്രദര്‍ശനത്തിനിടയില്‍ കറണ്ട് പോയപ്പോള്‍ എണീറ്റ പ്രേക്ഷകരോട് കഥ പറയുന്നയാള്‍ 'മലയാളിയുടെ സിനിമയല്ലേ കുറ്റവും കുറവും കാണും. നിങ്ങള്‍ ഇരുന്ന് സഹകരിക്കണം എന്ന കോളാംബിയിലുടെയുള്ള അഭ്യര്‍ത്ഥന പ്രേക്ഷകര്‍ അംഗീകരിച്ച കാര്യവും നാഗവള്ളി പറയുന്നുണ്ട്. വിഗതകുമാരന്റെ പ്രദര്‍ശന ദിവസത്തെപ്പറ്റി ഇടക്ക് വിവാദം ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ ജെ സി ഡാനിയേലിനെ കണ്ടിട്ടുള്ള ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍, ഇടമറുക്, മണര്‍ക്കാട് മാത്യു, കുന്നുകുഴി മണി എന്നിവരുടെ സാക്ഷ്യപ്പെടുത്തല്‍ വിഗതകുമാരന്‍ 1928 നവംബര്‍ 7 എന്നതിനെ സാധൂകരിക്കുന്നതായി.

കവടിയാര്‍ ദാസ് എന്ന സംവിധായകന്‍ ജെസി ഡാനിയേലിനേപ്പറ്റി ചെയ്ത ഒരു സിനിമയുടെ നോട്ടീസുമായി ഈ ചരിത്രത്തെ തിരുത്താനുള്ള ശ്രമം നടന്നിരുന്നു എങ്കിലും ഡാനിയേലിനെ കണ്ടിട്ടുള്ളവരുടെ സാക്ഷ്യപ്പെടുത്തല്‍ അതിനെ പരാജയപ്പെടുത്തി. ജീവിതം തന്നെ തന്റെ സിനിമക്കായി ഹോമിച്ച ജെ സി ഡാനിയേലിനെ വിഗതകുമാരന്റെ തൊണ്ണൂറ്റി ഒന്നാം വയസ്സിലും മലയാളി നമിക്കണം. തന്റെ സകലതും സിനിമക്കായി സമര്‍പ്പിച്ച ആ ഹതഭാഗ്യന്റെ കണ്ണീരില്‍ നിന്നാണ് മലയാള സിനിമ നൂറും, ഇരുന്നൂറും കോടി ക്ലബ്ബുകളിലേക്ക് എത്തിയതെന്ന സത്യം ഓര്‍ക്കുന്ന എത്ര സിനിമാക്കാരുണ്ടാകും ഇന്ന്.


Click it and Unblock the Notifications











