എന്നെ തിരഞ്ഞ് വരേണ്ട, കത്തെഴുതി വെച്ച് വിജയ് പോയി, കാരണം അച്ഛന്റെ വാക്കുകൾ; അന്നുണ്ടായത്
കഴിഞ്ഞ ദിവസമായിരുന്നു നടൻ വിജയുടെ 51ാം പിറന്നാൾ ദിനം. നിരവധി പേർ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു. സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് ജീവിതത്തിലെ നിർണായക കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പിറന്നാൾ ദിനത്തിൽ വിജയും കുടുബവും ഒന്നിച്ചുള്ള ഫോട്ടോ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഭാര്യ സംഗീത ഇപ്പോൾ വിജയ്ക്കൊപ്പമുണ്ടോ എന്ന് പോലും വ്യക്തമല്ല. അച്ഛൻ എസ്എ ചന്ദ്രശേഖറിൽ നിന്നും വിജയ് അകലം പാലിക്കുകയാണെന്ന് വാദമുണ്ട്. വിജയ് സിനിമാ താരമാകാൻ ഏറെ പ്രയത്നിച്ചയാളാണ് എസ്എ ചന്ദ്രശേഖർ. ഇദ്ദേഹത്തിന്റെ നിഴലിലാണ് വിജയ് കരിയറിൽ വളർന്നതും.
വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങണെന്നും പിതാവ് ആഗ്രഹിച്ചിരുന്നു. ഇന്ന് സ്വന്തമായി പാർട്ടി രൂപീകരിച്ച വിജയ് പക്ഷെ പിതാവിനെ ഇതിൽ നിന്നെല്ലാം അകറ്റി നിർത്തുകയാമെന്നും വാദമുണ്ട്. വിജയും അനുയായികളുമാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു കാലത്ത് അച്ഛനായിരുന്നു വിജയ്ക്ക് എല്ലാം. നായകന് വേണ്ട ലുക്ക് ഇല്ലെന്ന് പറഞ്ഞ് പല ഫിലിം മേക്കർസും വിജയിയെ തുടക്ക കാലത്ത് തള്ളിക്കളിയുകയാണുണ്ടായത്. അവഗണനകളും പരിഹാസവും വിജയുടെ സിനിമാ സ്വപ്നങ്ങളെ ഇല്ലാതാക്കിയേനെ. എന്നാൽ മകനെ വെച്ച് എസ്എ ചന്ദ്രശേഖർ സിനിമകൾ ചെയ്തു. മറ്റ് ഫിലിം മേക്കേർസുമായി സംസാരിച്ച് വിജയ്ക്ക് അവസരങ്ങൾ നൽകി.

ഒരു ഘട്ടത്തിൽ വിജയ് താരമായി വളർന്നു. കുട്ടിക്കാലത്ത് നടന്ന ഒരു സംഭത്തെക്കുറിച്ച് വിജയ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബാലതാരമായി വിജയ് അഭിനയിച്ചെങ്കിലും മുതിർന്നപ്പോൾ വിജയിനെ നായകനാക്കാൻ എസ്എ ചന്ദ്രശേഖർ മടിച്ചിരുന്നു. ഇതേക്കുറിച്ചാണ് വിജയ് സംസാരിച്ചത്. ഞാൻ പഠനത്തിൽ പിന്നോട്ടായിരുന്നു. ജീവിതത്തിൽ എന്തെങ്കിലും ചെയ്യേണ്ടത് കൊണ്ട് എന്നെ സിനിമയിലേക്ക് ഇൻഡ്രഡ്യൂസ് ചെയ്യാൻ അച്ഛനെ നിർബന്ധിച്ചു.
എന്നാൽ അച്ഛൻ നോ പറഞ്ഞു. അത് ശരിയാകില്ലെന്നാണ് പറഞ്ഞത്. വീട് വിട്ട് പോകാൻ തീരുമാനിച്ചു. ഉദയം തിയറ്ററിൽ പോയി സിനിമ കണ്ട് തിരിച്ച് വരികയായിരുന്നു എന്റെ ഐഡിയ. എന്നാൽ ഒരു ബിൽഡ് അപ്പിന് വേണ്ടി ഒരു കത്ത് എഴുതി വെച്ചു. രണ്ട് മണിക്കൂർ കഴിഞ്ഞ് തിരിച്ച് വരാനായിരുന്നു എന്റെ പ്ലാൻ. എന്നാൽ ഞാൻ തിയറ്ററിലുണ്ടെന്ന് അച്ഛൻ കണ്ടെത്തി. അവിടെയെത്തി തന്നെ വീട്ടിലേക്ക് കൊണ്ട് പോയെന്നും വിജയ് അന്ന് ഓർത്തു.

ഇതേക്കുറിച്ച് ഒരിക്കൽ എസ്എ ചന്ദ്രശേഖറും സംസാരിച്ചിട്ടുണ്ട്. നടനാകണമെന്ന് വിജയ് പറഞ്ഞപ്പോൾ വേണ്ടെന്ന് ഞാൻ പറഞ്ഞു. ഒരു ദിവസം അവൻ രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും പോയി. വെെകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഞങ്ങളെ വിട്ട് പോകുകയാണെന്നും തിരഞ്ഞ് വരരുതെന്നും പറയുന്ന കത്ത് ഡെെനിംഗ് ടേബിളിൽ നിന്ന് കിട്ടി. ഞാനും ഭാര്യയും അവനെ പലയിടത്തും തിരഞ്ഞു. ഉദയം തിയറ്ററിലുമെത്തി. വാച്ച്മാന് എന്നെ മനസിലായി. നിങ്ങളുടെ മകൻ അകത്തുണ്ടെന്ന് പറഞ്ഞെന്നും എസ്എ ചന്ദ്രശേഖർ ഓർത്തു.
എസ്എ ചന്ദ്രശേഖർ സംവിധാനം ചെയ്ത നാളെയ തീർപ്പ് എന്ന സിനിമയിലാണ് വിജയ് ആദ്യം നായകനായി അഭിനയിക്കുന്നത്. അന്ന് 18 വയസാണ് വിജയുടെ പ്രായം. തുടർന്നും എസ്എ ചന്ദ്രശേഖറുടെ സിനിമകളിൽ അഭിനയിച്ചു. തൊണ്ണൂറുകളുടെ അവസാനത്തിലാണ് വിജയ്ക്ക് വലിയ വിജയം നേടി സിനിമകൾ ലഭിക്കുന്നത്.രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ താര രാജാവായി വിജയ് മാറി. താരമായി മാറിയ ശേഷം വിജയ് ചെയ്ത ചില സിനിമകൾക്കെതിരെ പരസ്യ വിമർശനം എസ്എ ചന്ദ്രശേഖർ ഉന്നയിച്ചിട്ടുണ്ട്.


Click it and Unblock the Notifications