'ഞാനും മക്കളും അപമാനിതരായി, ഭാര്യയെന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിച്ചു, നടിക്കൊപ്പം നിരന്തരം വിദേശയാത്ര'
നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം സർമപ്പിച്ച വിവാഹമോചന ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയിയുടേയും നടിയുടേയും വഴിവിട്ട ബന്ധം മൂലം താനും മക്കളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസീകവേദന അനുഭവിക്കുകയാണെന്ന് സംഗീത പറയുന്നു. ഒരു വീട്ടിൽ താമസിച്ചിരുന്നപ്പോഴും അന്യരെപ്പോലെ അകന്നാണ് ജീവിച്ചിരുന്നതെന്നും തന്നെ ബുദ്ധിമുട്ടിലാക്കുന്ന നടിയുടെ പ്രവൃത്തികൾ വിജയ് നിശബ്ദമായി പിന്തുണച്ചുവെന്നും സംഗീത ആരോപിക്കുന്നു.
വിവാഹ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ ബന്ധം സൗഹൃദപരവും സമാധാനപരവുമായിരുന്നു. ബന്ധം തകർച്ചയിലേക്ക് നീങ്ങി തുടങ്ങിയത് 2021 ഏപ്രിലിലാണെന്ന് ഹർജിയിൽ പറയുന്നു. ആ സമയത്താണ് ഭർത്താവ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് സംഗീത കണ്ടെത്തിയത് എന്നാണ് ആരോപണം. ഇത് ഗുരുതരമായ മാനസിക വേദനയും ഉണ്ടാക്കിയെന്നും വിശ്വാസ വഞ്ചനയായിരുന്നുവെന്നു എന്നും ഹർജിയിലുണ്ട്.

നടിയുമായുള്ള ബന്ധം സംഗീത കണ്ടുപിടിച്ചപ്പോൾ ആ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം ആ ബന്ധം തുടർന്നുവെന്നും ഹർജിയിലുണ്ട്. ഇക്കാരണങ്ങളാൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി സംഗീത മാനസീക വേദന അനുഭവിക്കുകയായിരുന്നു. 2021 സെപ്റ്റംബർ മുതൽ 2022 ഫെബ്രുവരി വരെ സംഗീത തന്റെ അഭിഭാഷക മുഖേന പ്രശ്നം സൗഹൃദപരമായി പരിഹരിക്കാൻ ശ്രമിച്ചിരുന്നു.
ഇരുപാർട്ടികളും നോട്ടീസുകൾ കൈമാറിയെങ്കിലും പ്രശ്നപരിഹാരം സാധ്യമായില്ല. മക്കളുടെ പഠനവും മാനസികക്ഷേമവും പരിഗണിച്ചാണ് തുടർ നടപടികൾ സംഗീത താൽക്കാലികമായി മാറ്റിവെച്ചത്. 2021 മുതൽ വിജയ് മാനസീകമായും ശാരീരികമായും താനുമായി അകന്നുനിൽക്കുകയായിരുന്നു എന്നാണ് ഹർജിയിലെ മറ്റൊരു ആരോപണം. ദാമ്പത്യ ബന്ധത്തിൽ നിന്ന് പിന്മാറുകയും മനപൂർവ്വം അകലം പാലിക്കുകയും ചെയ്തുവെന്നും പറയുന്നു.
വാക്കിലൂടെ അപമാനിക്കുകയും ഒരു വീട്ടിൽ ആയിരുന്നുവെങ്കിലും വേർപിരിഞ്ഞ നിലയിൽ ജീവിക്കാൻ നിർബന്ധിതയാക്കിയെന്നും സംഗീത പറയുന്നു. ഇതിനിടെ വിജയ് പ്രസ്തുത നടിയോടൊപ്പം വിദേശയാത്രകളും പൊതുപരിപാടികളിലും പങ്കെടുത്തതായും ഹർജിയിൽ പറയുന്നു.
ആ യാത്രകളുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെച്ചിരുന്നുവെന്നും അത്തരം പോസ്റ്റുകൾ തടയാൻ വിജയ് ശ്രമിച്ചിട്ടില്ലെന്നും അതുവഴി നടിയുടെ അത്തരം പ്രവൃത്തിയെ വിജയ് നിശ്ശബ്ദമായി പിന്തുണച്ചുവെന്നാണ് മനസിലാക്കിയതെന്നും സംഗീത പറയുന്നു. വ്യാപകമായി പ്രചരിച്ച ആ ചിത്രങ്ങൾ താനും മക്കളും ആവർത്തിച്ച് അപമാനിക്കപ്പെടുന്നതിനും മക്കൾക്ക് സുഹൃത്തുക്കൾക്കിടയിൽ പോലും ലജ്ജിച്ച് നിൽക്കേണ്ട അവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നും ഹർജിയിലുണ്ട്.

നടിയുടെ പേര് പരാമർശിക്കാൻ തയ്യാറല്ലെന്ന് ഹർജിയിൽ പറയുന്നു. വിജയിയുടെ വിവാഹേതരബന്ധവും സാമൂഹ്യമാധ്യമ വിവാദങ്ങളും സംഗീതയ്ക്ക് നിരന്തരമായ മാനസിക പീഡനം ഉണ്ടാക്കിയതായും ഹർജിയിൽ ആരോപിക്കുന്നു. വിവാദങ്ങൾ ഒഴിവാക്കാൻ മിണ്ടാതിരുന്നുവെന്നും 2024 ഓഗസ്റ്റ് മുതൽ 2025 ഫെബ്രുവരി വരെ വീണ്ടും അഭിഭാഷക മുഖേന നോട്ടീസുകളും കത്തുകളും കൈമാറി സൗഹൃദപരമായ പരിഹാരം വിവാഹബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തേടിയതായും ഹർജിയിലുണ്ട്.
തന്നോട് ചെയ്ത തെറ്റിന് പശ്ചാത്താപം പ്രകടിപ്പിക്കുന്നതിന് പകരം വിജയ് ഭാര്യ താൻ അനുഭവിച്ചിരുന്ന സൗകര്യങ്ങൾ പിൻവലിച്ചുവെന്നും സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും സഞ്ചാരസ്വാതന്ത്ര്യം പോലും പരിമിതപ്പെടുത്തിയതായും ഹർജിയിൽ ആരോപിക്കുന്നു.
വിവാഹബന്ധം നിയമപരമായി റദ്ദാക്കുക, നീലാങ്കരയിലെ വീട്ടിൽ തുടരാൻ അവകാശം നൽകുക, ന്യായവും യുക്തിസഹവുമായ ജീവനാംശം അനുവദിക്കുക എന്നതാണ് സംഗീത മുന്നോട്ട് വെച്ച ആവശ്യങ്ങൾ. മക്കൾക്കൊപ്പം വിദേശത്താണ് സംഗീതയുടെ താമസം. വിജയ്-സംഗീത ദമ്പതികളുടെ മൂത്ത മകൻ ജെയ്സൺ സഞ്ജയ് സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. ഇരുവരുടേയും ഇളയമകൾ വിദേശത്ത് ഉപരി പഠനം നടത്തുകയാണ്. 1999ൽ ആയിരുന്നു ഇരുവരുടേയും വിവാഹം.


Click it and Unblock the Notifications

















