അച്ഛന്റെ മുന്നിൽ വെച്ച് എനിക്ക് കൂവൽ കേട്ടു; ഞാൻ കരഞ്ഞു; അന്ന് നടന്നത് മറക്കില്ലെന്ന് വിജയ് യേശുദാസ്
ഗാനഗന്ധർവൻ യേശുദാസിന്റെ മകൻ എന്നതിനപ്പുറം പിന്നണി ഗാനരംഗത്ത് തന്റേതായ ഇടം കണ്ടെത്താൻ വിജയ് യേശുദാസിന് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിറ സാന്നിധ്യമാണ് വിജയ് യേശുദാസ്. മലയാളത്തിൽ ജനപ്രിയമായ ഒരുപിടി ഗാനങ്ങൾ ഗായകൻ പാടി. കോലക്കുഴൽ വിളി കേട്ടോ, അകലെയോ നീ, മഴ കൊണ്ടു മാത്രം, പൂമുത്തോളേ തുടങ്ങിയ ഗാനങ്ങൾ ഇതിന് ഉദാഹരണമാണ്.
യേശുദാസിന്റെ മകൻ എന്ന ലേബലിനപ്പുറത്തേക്ക് കടക്കാൻ പ്രയാസപ്പെട്ടിരുന്നെന്ന് വിജയ് യേശുദാസ് അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രശസ്തനായ വ്യക്തിയുടെ മകന് അവസരങ്ങൾ ലഭിക്കുക എളുപ്പമാണെന്ന പൊതുബോധമുണ്ട്. അത് ശരിയല്ലെന്നും വിജയ് യേശുദാസ് പറഞ്ഞു. അച്ഛന്റെ നിഴലിൽ നിന്നും മാറി സ്വന്തം വഴി കണ്ടെത്തുക എളുപ്പമല്ലായിരുന്നെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.

സംഗീതത്തിന് പുറമെ അഭിനയത്തിലും വിജയ് യേശുദാസ് കൈവെച്ചു. മാരി എന്ന ധനുഷ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന വിജയ് യേശുദാസിന്റെ പുതിയ സിനിമയാണ് സാൽമൺ. സിനിമയുടെ പ്രൊമോഷൻ പരിപാടികൾ പങ്കെടുക്കവെ മറക്കാനാവാത്ത ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് വിജയ് യേശുദാസ്. വേദിയിൽ വെച്ച് പാട്ട് തെറ്റിപ്പോയ സംഭവമാണ് ഗായകൻ ഓർത്തത്. കൗമുദി മൂവീസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദുബായിലെ പ്രോഗ്രാം കഴിഞ്ഞെത്തി തിരുവനന്തപുരത്ത് പ്രോഗ്രാമിന് പോയി. ഉറക്ക ക്ഷീണമുണ്ടായിരുന്നു. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന പാട്ട് പഠിക്കാൻ തന്നു. ഉച്ചയ്ക്കാണ് പഠിക്കാൻ തന്നത്. പ്രോഗ്രാം തുടങ്ങുന്നത് വൈകുന്നേരമായിരുന്നു. പാട്ട് പഠിച്ച് ഉറങ്ങി. പക്ഷെ ഉറക്കത്തിൽ പഠിച്ചതെല്ലാം മറന്ന് പോയി. സ്റ്റേജിൽ കയറി. ആദ്യത്തെ പാട്ട് ഇതായിരുന്നു. ചരണം കിട്ടിയില്ല. കൈയിൽ നിന്ന് പോയി. വേറെന്തൊക്കെയോ ട്യൂണിൽ പാടി. ആൾക്കാർ നല്ല പോലെ കൂവി. അച്ഛനൊക്കെ മുന്നിൽ ഇരിക്കുന്നുണ്ട്'
എംജി ശ്രീകുമാറായിരുന്നു ഷോ നടത്തിയത്. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ കരഞ്ഞു. പിന്നെ കണ്ണ് തുടച്ച് അതേ കാണികളുടെ അടുത്ത രണ്ട് പാട്ട് നന്നായി പാടി. ഇപ്പോൾ അതൊക്കെ താങ്ങാൻ പറ്റും. തെറ്റുകൾ ആർക്കും പറ്റുമെന്ന് മനസ്സിലാക്കിയെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.

ഗോസിപ്പുകളെ ഗൗനിക്കാറില്ലെന്നും വിജയ് പറയുന്നു. പ്രചരിക്കുന്നതിൽ രണ്ട് ശതമാനമായിരിക്കും ചിലപ്പോൾ സത്യം. കോമഡിയെന്നത് സത്യങ്ങൾ ഇവരാരും കണ്ടുപിടിക്കുന്നില്ലല്ലോ എന്നതാണ്. മറ്റൊരാളുമായി ചേർത്തൊക്കെ ഗോസിപ്പ് വരും. അവരെ ഇത് ബാധിക്കുമ്പോഴാണ് പ്രശ്നം. എനിക്കിതൊന്നും കുഴപ്പമില്ല. പെണ്ണുങ്ങളെ ഡീഗ്രേഡ് ചെയ്യാൻ വളരെ എളുപ്പമാണെന്ന കുഴപ്പം ഇൻഡസ്ട്രിക്കുണ്ട്. അത്തരം പ്രവണതകൾ മാറേണ്ടതുണ്ടെന്നും വിജയ് യേശുദാസ് അഭിപ്രായപ്പെട്ടു.
അടുത്തിടെ വിജയ് യേശുദാസിന്റെ വിവാഹ മോചനം വലിയതോതിൽ വാർത്തയായിരുന്നു. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ചാനൽ പ്രോഗ്രാമിൽ ഇദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇതിനിടെ ഗായിക രഞ്ജിനി ജോസിനൊപ്പമുള്ള വിജയുടെ ഫോട്ടോ പുറത്ത് വരികയും ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പ് പ്രചരിക്കുകയും ചെയ്തു. എന്നാൽ ഇത്തരം പ്രചരണങ്ങൾക്കെതിരെ രഞ്ജിനി ജോസ് രംഗത്തെത്തി. വ്യാജ വാർത്തകൾക്കെതിരെ തുറന്നടിക്കുകയും ചെയ്തു.
ജൂൺ 30 നാണ് വിജയ് യേശുദാസ് നായകനാവുന്ന സാൽമൺ എന്ന സിനിമ പുറത്തിറങ്ങുന്നത്. ഷലിൽ കല്ലൂറാണ് സിനിമയുടെ സംവിധായകൻ. ഗായകനെന്ന പോലെ നടനായും വിജയ് യേശുദാസ് സജീവമാകട്ടെയെന്ന് ആരാധകർ ആശംസിക്കുന്നു.


Click it and Unblock the Notifications