'ഷീലയുടെ സ്ഥാനത്തെത്തിയപ്പോൾ വിജയശ്രീ എന്തും ചെയ്യാൻ തയ്യാറായി; കുളിക്കുന്ന രംഗം എടുത്തത് സമ്മതത്തോടെ'
മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ് നടി വിജയശ്രീയുടെ ആത്മഹത്യയും തുടർന്ന് വന്ന ആരോപണങ്ങളും. 1974 ൽ തന്റെ 21ാം വയസിലാണ് വിജയശ്രീ മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് പുറത്ത് വന്ന വാർത്ത. ആത്മഹത്യക്ക് പിന്നിൽ ഉദയ സ്റ്റുഡിയോയ്ക്ക് പങ്കുണ്ടെന്ന ആരോപണം അക്കാലത്ത് വന്നു. ഉദയ സ്റ്റുഡിയോയുടെ പൊന്നാപുരം കോട്ട എന്ന സിനിമയിൽ വിജയശ്രീ കുളിക്കുന്ന രംഗമുണ്ട്.
ഈ രംഗം ചിത്രീകരിക്കുന്നതിനിടെ വിജയശ്രീയുടെ നഗ്നത സൂം ക്യാമറ വെച്ച് പകർത്തിയെന്നും ഇത് വിജയശ്രീയെ ഏറെ ബാധിച്ചെന്നുമായിരുന്നു ആരോപണം. അടുത്തിടെ ഇതേക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് സംസാരിക്കുകയും ചെയ്തു. ഇപ്പോഴിതാ ശാന്തിവിള ദിനേശിന്റെ വാദങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ ക്യാമറമാൻ വേണു ജി. മാസ്റ്റർ ബിൻ ചാനലിനോടാണ് പ്രതികരണം.

അന്ന് വിജയശ്രീക്ക് പത്തൊൻപത് വയസുണ്ടാകും. കുഞ്ചാക്കോ ഈ സ്ഥലത്തേക്ക് വന്നിട്ടേയില്ല. കാരണം ഒരേ സമയത്ത് രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. 21 ദിവസം ഞങ്ങൾ ലൊക്കേഷനിലുണ്ടായിരുന്നു. പാവം കുഞ്ചാക്കോ ഈ സിനിമ എടുത്തത് എങ്ങനെയെന്ന് കണ്ടിട്ട് പോലുമില്ല. സിനിമയുടെ സാങ്കേതിക വിദഗ്ധൻ എന്ന് സ്വയം അവകാശപ്പെടുന്ന വീമ്പ് പറയുന്ന മനുഷ്യൻ ഞങ്ങൾ ഈ രംഗം ഒളിച്ചിരുന്ന് എടുത്തതാണെന്ന് പറയുന്നു.
സൂം ലെൻസ് വെച്ച് എടുക്കാൻ കഴിയും. പക്ഷെ മറഞ്ഞിരുന്ന് എടുക്കാൻ അവിടെ ഒരു മരത്തണലോ ചെടിയോ പോലും ഇല്ല. വിജയശ്രീയോട് ഇങ്ങനെയുള്ള സീനാണ് എടുക്കുന്നതെന്ന് പറഞ്ഞിരുന്നു. അവരുടെ മുഖത്തെ ഭാവങ്ങൾ കണ്ടാൽ അൽപ്പം വിഷ്വൽ സെൻസുള്ള ആർക്കും ഇത് അഭിനയിപ്പിച്ച് എടുത്തതാണെന്ന് മനസിലാകും. തുണി അങ്ങനെ ഭയങ്കരമായി അഴിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല. പോസ്റ്റ്മാനെ കാണാനില്ല എന്ന പടത്തിൽ വിജയശ്രീയെ ബലാത്സംഗം ചെയ്യുന്ന രംഗമുണ്ട്.

ഈ സീനിനെക്കുറിച്ച് പിന്നിൽ നടന്ന കഥയെന്ന പേരിൽ പൊടിപ്പും തൊങ്ങലും വെച്ച് പല കാര്യങ്ങളും ശാന്തിവിള ദിനേശ് പറഞ്ഞെന്നും ഇദ്ദേഹം ആരോപിച്ചു. ഗോവിന്ദൻകുട്ടിയും വിജയശ്രീയുമായുള്ള സീനാണ് വിസിറ്റേഴ്സ് വന്നാൽ അകത്ത് വിട്ടില്ല. ഞങ്ങൾ ടെക്നീഷ്യൻസ് മാത്രമേ അതിനകത്തുണ്ടായിരുന്നുള്ളൂ. ചാനലിന് കാഴ്ചക്കാരെ കൂട്ടാൻ വേണ്ടിയാണ് വിജയശ്രീയെക്കുറിച്ച് ഇത്തരത്തിലൊരു കഥ ശാന്തിവിള ദിനേശ് പറഞ്ഞതെന്നും വേണു ജി ആരോപിച്ചു.
ചെറിയ സംഭവങ്ങളെ അതിശയോക്തി കലർത്തി പറഞ്ഞ് കാശുണ്ടാക്കുകയാണ് അയാൾ ചെയ്യുന്നെന്നും വേണു തുറന്നടിച്ചു. ഷീലയും നസീർ സാറും തമ്മിൽ ചെറിയൊരു പ്രശ്നമുണ്ടായി. ഇതിന് ശേഷം നസീർ സാറിന്റെ നായികയായി വിജയശ്രീക്ക് കുറേ സിനിമകൾ ലഭിച്ചു. വിജയശ്രീ മരിക്കുന്നതിന് നാല് മാസം മുമ്പ് പോലും ഞാൻ സ്റ്റുഡിയോയിൽ വെച്ച് കണ്ടു.
അപ്പോഴും അവരൊരു പ്രയാസവും പറഞ്ഞില്ല. വിജയശ്രീ പ്രായത്തിനേക്കാൾ വളർച്ചയുള്ള സ്ത്രീ ആയിരുന്നു. പക്ഷെ കൊച്ചുകുട്ടികളുടെ സ്വഭാവമായിരുന്നു. ഉദയ സ്റ്റുഡിയോ എന്ത് പറഞ്ഞാലും വിജയശ്രീ കേൾക്കും. വർഷം നാല് പടമുള്ള പ്രൊഡക്ഷനാണ് ഉദയ. ഷീലയുടെ സ്ഥാനത്തേക്ക് വന്നത് കൊണ്ട് എന്ത് ചെയ്യാനും വിജയശ്രീ തയ്യാറായിരുന്നു.


Click it and Unblock the Notifications











