180 രൂപയ്ക്ക് പണിയെടുത്തു! സിനിമാ നടനാവാന്‍ വേണ്ടിയുള്ള കഷ്ടപ്പാട് എങ്ങനെയായിരുന്നുവെന്ന് വിനയ് ഫോർട്ട്
വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് നടന്‍ വിനയ് ഫോര്‍ട്ട് മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്. സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ മലയാളത്തിലേക്ക് എത്തിയ നടന്‍ ഇപ്പോള്‍ വലിയ ഉയരങ്ങളിലാണ്. ഏറ്റവും പുതിയതായി ആട്ടം എന്ന സിനിമയില്‍ അഭിനയിച്ചതിനെ പറ്റിയാണ് വിനയ് ഫോര്‍ട്ട് അഭിമുഖങ്ങളിലൂടെ സംസാരിച്ചത്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ചും വിനയ് സംസാരിച്ചു. താനൊരു നടനായി ഇതുവരെ എത്തിയത് ചുമ്മാതല്ലെന്നും ഒത്തിരി കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് നടന്‍ പറയുന്നത്. മുന്‍പ് ജോലി ചെയ്തപ്പോള്‍ തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെ പറ്റിയും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പങ്കുവെച്ചു.

ബാലസംഘത്തില്‍ ചേര്‍ന്ന് നാലാം ക്ലാസ് മുതല്‍ താന്‍ നാടകം കളിക്കുമായിരുന്നെന്നാണ് വിനയ് പറയുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തേണ്ടി വന്നു. അതിന് ശേഷം ഞാന്‍ ബാലന്‍ അല്ലല്ലോ. നാടകം ഇല്ലാതെ ബ്ലാങ്ക് ആയ അവസ്ഥയിയായിരുന്നു. പിന്നീട് പ്ലസ് വണ്‍ - പ്ലസ് ടുവിന് ജോയിന്‍ ചെയ്ത സമയത്താണ് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് നാടകങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. പൈസയൊന്നും ഇല്ല.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണഭാരം ചുമന്ന് എന്നൊരു ട്രൂപ്പ് ഉണ്ടാക്കിയതും ഞാനും അതിന്റെ ഭാഗമായതെന്നും നടന്‍ പറയുന്നു. പത്ത് പതിനഞ്ചു പേര്‍ അടങ്ങുന്ന ഒരു ട്രൂപ്പ് ആയിരുന്നു. പച്ചക്കറി കച്ചവടവും, ടൈല് പണിക്കുമൊക്കെ പോകുന്ന ചേട്ടന്മാരാണ് ട്രൂപ്പിലുണ്ടായിരുന്നത്. നാടകത്തിലൂടെ വലിയ വരുമാനം ഒന്നും വരില്ല. ആ സമയത്ത് ഞാന്‍ വരുമാനത്തിന് വേണ്ടി മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നു.
ക്ലാസ് കഴിഞ്ഞ് കുറച്ച് സമയം അവിടെ ജോലി ചെയ്താല്‍ മാസം എനിക്ക് കിട്ടുന്നത് 180 രൂപയാണ്. അത് വണ്ടിക്കൂലിക്ക് പോലും തികയില്ലായിരുന്നു. അന്ന് നാടകത്തില്‍ അഭിനയിച്ചിരുന്ന ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം ഒരു നല്ല സിനിമയുടെ ഭാഗമാകണം എന്നതായിരുന്നു. നാടകങ്ങള്‍ ചെയ്യുന്ന സമയത്ത്, നിനക്ക് പ്രത്യേക കഴിവുണ്ട്, എന്തെങ്കിലും ആവാന്‍ കഴിയുമെന്ന് കൂട്ടുകാരൊക്കെ പറയുമായിരുന്നു.
അങ്ങനെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയിട്ടാണോ വലിയ നടനായതെന്ന് ചോദിക്കുമായിരിക്കും. അങ്ങനെയല്ല, ഒന്നുമില്ലായ്മയില്‍ നിന്നും വരുന്നവന്, എന്തെങ്കിലുമൊക്കെ ആകണമെങ്കില്‍ ആ ഒരു പടി അത്യാവശ്യമായിരുന്നു. സിനിമയെ കുറിച്ച് ആധികാരികമായി പഠിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.

മാത്രമല്ല എഫ്ടിഐ (ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) പോലൊരു സ്ഥാപനത്തില്‍ പോയി പഠിച്ച്, ഗ്രാജ്വേറ്റ് ആയി കഴിഞ്ഞാല്‍, എവിടെ പോയാലും എനിക്കൊരു അവസരം തന്നില്ലെങ്കിലും, ഇരിക്കാന്‍ ഒരു ചെയര്‍ എങ്കിലും തരും. ആ കോണ്‍ഫിഡന്‍സിലാണ് ആക്ടിങ് കോഴ്സ് പഠിച്ചത്. ഞാന്‍ ചിന്തിച്ചത് പോലെ തന്നെ സംഭവിക്കുകയും ചെയ്തുവെന്ന് വിനയ് പറയുന്നു.
ഇപ്പോഴും പഴയ ആ നാടക ട്രൂപ്പിലുള്ളവരുമായി നല്ല സൗഹൃദമുണ്ടെന്നും വിനയ് പറയുന്നു. സിനിമയില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷമായെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവര്‍ക്കൊപ്പം നാടകത്തിന്റെ ഭാഗമാകും. ഇന്ന് ഞാന്‍ ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ എവിടെയൊക്കെയോ അവര്‍ക്കും പങ്കുണ്ട്.
അവരെ അങ്ങനെ അങ്ങ് ഒഴിവാക്കി കളയാന്‍ എനിക്ക് സാധിക്കില്ല. അവരുടെ ഏറ്റവും വലിയ സ്വപ്നമായ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ആട്ടം എന്ന സിനിമ ഉണ്ടായതെന്നും പറയുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്.


Click it and Unblock the Notifications











