കുറ്റപ്പെടുത്തൽ ദിവ്യ ഉണ്ണിക്ക് മാത്രം, അന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത്; അത് നന്നായെന്ന് വിനയനും
കലാഭവൻ മണി അഭിനയിച്ചതിൽ മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് 1999 ൽ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. വിനയൻ സംവിധാനം ചെയ്ത ഈ സിനിമ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചു. പ്രവീണ, കാവേരി എന്നിവരാണ് നായികാ വേഷങ്ങൾ ചെയ്തത്. പ്രവീണയ്ക്ക് പകരം വാസന്തി എന്ന റോളിലേക്ക് പല നടിമാരെയും പരിഗണിച്ചിരുന്നു. നടി ലക്ഷ്മി ഗോപാലസ്വാമിയും അതിലൊരാളായിരുന്നു. ഇതേക്കുറിച്ച് വിനയൻ തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അന്ന് അരയന്നങ്ങളുടെ വീട് എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ്. വാസന്തി എന്ന കഥാപാത്രത്തിന് ലക്ഷ്മി ഗോപാലസ്വാമി ചേരുമെന്ന് ആരൊക്കെയോ പറഞ്ഞു. അന്ന് പ്രവീണയും കാവേരിയും എന്റെ മനസിലേക്ക് വന്നിട്ടില്ല. അങ്ങനെ ലക്ഷ്മി ഗോപാലസ്വാമിയോട് കഥ പറഞ്ഞു. ഭയങ്കര സന്തോഷത്തോടെ ആ കുട്ടി സമ്മതം പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ വരും, അദ്ദേഹം അഡ്വാൻസ് തരും എന്ന് ഞാൻ പറഞ്ഞു. പിറ്റേ ദിവസം രാവിലെ എനിക്കാ കുട്ടിയുടെ കോൾ വന്നു. സാറേ, എന്നോട് ക്ഷമിക്കണം, അങ്ങനെയൊരു സെന്റിമെന്റ് പടം ഞാൻ ചെയ്താൽ നിൽക്കുമോ എന്നറിയില്ലെന്ന് പറഞ്ഞു.

സംഭവം മറ്റൊന്നുമല്ല. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച് അടുത്തത് കലാഭവൻ മണിയുടെ നായികയായി വരേണ്ടതുണ്ടോ എന്ന് ആരോ ചോദിച്ചു. അങ്ങനെയാണ് സിനിമ വേണ്ടെന്ന് പറയുന്നത്. അങ്ങനെ പലരും എന്നോട് ബുദ്ധിമുട്ട് പറഞ്ഞു. ബുദ്ധിമുട്ട് പറഞ്ഞവർ ആ സിനിമ തമിഴിൽ എടുത്തപ്പോൾ അഭിനയിക്കാൻ തയ്യാറായി. അതാണല്ലോ സിനിമയുടെ പ്രത്യേകത. അങ്ങനെയാണ് കാവേരിയും പ്രവീണയും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലും വരുന്നത്.
ലക്ഷ്മി ഗോപാലസ്വാമിയേക്കാൾ നൂറിരട്ടി നന്നായിരുന്നു ആ നാടൻ കഥാപാത്രത്തിൽ അവർ. മറ്റൊന്നും കൊണ്ടല്ല, അവരുടെ വോറൊരു ലുക്കാണല്ലോ. പക്ഷെ ഇവർ വളരെ നിഷ്കളങ്കരായ രണ്ട് പെൺകുട്ടികളായി തോന്നിയിരുന്നു. പ്രവീണയ്ക്ക് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ വിചാരിച്ചു. ഭയങ്കരമായി ആ കുട്ടി അഭിനയിച്ചു. കാവേരിയും ആ ഊമയുടെ റോൾ ഭയങ്കരമായി ചെയ്തു. മലയാളത്തിൽ ആദ്യമായി സ്പെഷ്യൽ ജൂറി അവാർഡ് കിട്ടിയത് കലാഭവൻ മണിക്ക് ഈ സിനിമയിലൂടെയാണ്. ഗായകൻ എംജി ശ്രീകുമാറിനും അവാർഡ് കിട്ടിയിരുന്നെന്ന് വിനയൻ ചൂണ്ടിക്കാട്ടി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലും കലാഭവൻ മണിയുടെ നായികയാകാൻ വിസമ്മതിച്ചു എന്ന് പറഞ്ഞ് നടി ദിവ്യ ഉണ്ണിക്ക് വർഷങ്ങളായി കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വിനയൻ നേരത്തെ വ്യക്തത വരുത്തിയതാണ്. ആ സിനിമയിൽ കലാഭവൻ മണിയുടെ നായികയാകാനാകില്ലെന്ന് പറഞ്ഞത് ദിവ്യ ഉണ്ണിയല്ല, പ്രശസ്തയായ മറ്റൊരു നടിയാണെന്ന് വിനയൻ വ്യക്തമാക്കി. കല്യാണ സൗഗന്ധികത്തിൽ മണിയുടെ നായികയല്ല താനെന്ന് ദിവ്യ ഉണ്ണി പറഞ്ഞത് പതിനാലുകാരിയുടെ ചിന്തയിൽ നിന്നാണെന്നും വിനയൻ വ്യക്തമാക്കി.


Click it and Unblock the Notifications











