പ്രണയങ്ങളുടെ കാലാവധി ഒരാഴ്ച മാത്രം; ബ്രേക്കപ്പ് കൂളാണ്; ആദ്യ കാമുകൻ മരിച്ചപ്പോൾ; വിൻസി
മലയാള സിനിമയിൽ ഇന്ന് നായിക നടിമാരിൽ ശ്രദ്ധേയയാണ് വിൻസി അലോഷ്യസ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിൻസിക്ക് പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചു. ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക തുടങ്ങി ഒരുപിടി സിനിമകളിൽ വിൻസി അഭിനയിച്ചു. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണ് വിൻസി.
ചെയ്ത കഥാപാത്രങ്ങളിൽ മിക്കതും ശ്രദ്ധ നേടിയിട്ടുമുണ്ട്. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ രേഖ എന്ന സിനിമ പരാജയപ്പെട്ടു. ത്രില്ലർ സ്വഭാവത്തിലിറങ്ങിയ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെയാണ് വിൻസി അവതരിപ്പിച്ചത്. നടിയുടെ വരും സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിൻസി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ പ്രണയങ്ങൾ ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂയെന്നും അതിന് ശേഷം അവസാനിക്കുമെന്നും വിൻസി തുറന്ന് പറഞ്ഞു. ഇതിന് കാരണമെന്തെന്നും നടി വ്യക്തമാക്കി. 'ഒരു റിലേഷൻഷിപ്പിലാണെങ്കിൽ കുറേ ആലോചിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷൻഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്'
'അതിനപ്പുറത്തേക്ക് പോയാൽ അവൻ ഗ്രേറ്റ് ആണ്. പ്രണയം എന്ന ഫീലിംഗിൽ ഞാനെന്റെ എത്തിക്സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും. ഇപ്പോൾ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോൾ. അത് മനോഹരമാണ്'
'ഞാൻ പ്രണയത്തിലാണെന്ന് പറയും. റിലേഷൻഷിപ്പിലാണെന്ന് കേൾക്കുന്നത് തന്നെ അലർജിയാണ്. സംസാരിക്കുമ്പോൾ റിലേഷൻഷിപ്പെന്ന് വന്നാൽ നോ റിലേഷൻഷിപ്പ്, ഡിഫെെൻ ചെയ്യേണ്ട എന്ന് പറയും,' വിൻസി പറഞ്ഞു. പ്രണയത്തിൽ ഏറ്റവും മനോഹരമായ കാര്യമെന്തെന്നും നടി വ്യക്തമാക്കി.
എപ്പോഴും എനിക്കൊരാളെ വേണം. ആ വ്യക്തിയുടെയടുത്ത് എനിക്ക് ഞാനായി നിൽക്കണമെന്നും വിൻസി പറഞ്ഞു. തന്റെ സ്വഭാവ രീതികൾ വെച്ച് വിലയിരുത്താൻ ആർക്കും പറ്റില്ല. ഡേറ്റിന് പോയ വ്യക്തി ഇത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിൻസി വ്യക്തമാക്കി.

'നാല് ദിവസമാണ് ഞങ്ങൾ ഡേറ്റിംഗിന് പോയത്. അവനെന്നോട് പറഞ്ഞത് നാല് ദിവസം നാല് വൈബാണെന്നാണ്. ആദ്യത്തെ ദിവസം റൊമാന്റിക്കായിരിക്കും രണ്ടാം ദിവസം കുറച്ച് കൂടി സീരിയസ് സംസാരമായിരിക്കും. മൂന്നാം ദിവസം ചിൽ ആയിരിക്കും. നാലാം ദിവസം അവൻ കരയും,' വിൻസി പറഞ്ഞു.
'ബ്രേക്കപ്പിന്റെ വിഷമമാെക്കെ മുമ്പ് ഉണ്ടായിരുന്നു. ഇപ്പോൾ കൂൾ ആണ്. ഓക്കെ ബൈ പറയും. ചില ആൾക്കാരുമായി പിരിയുമ്പോൾ വേദന തോന്നും. ചിലരോട് ഫൺ ആണ്. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആൾ മരിച്ച് പോയി. പെട്ടെന്ന് മിസ്സായപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. അത്രയ്ക്കൊന്നും ഇപ്പോൾ ഒന്നുമില്ല,' വിൻസി പറഞ്ഞു.
രേഖ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കി. സിനിമയ്ക്ക് പോസ്റ്റർ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഇതുവരെയുള്ള മറ്റ് സിനിമകൾ പ്രേക്ഷകരിലേക്കെത്തി. എന്നാൽ കേന്ദ്രകഥാപാത്രമായി വന്ന രേഖയെന്ന സിനിമയ്ക്ക് ഇത് സാധിച്ചില്ലെന്ന് വിൻസി അഭിപ്രായപ്പെട്ടു.
പദ്മിനി, പഴഞ്ചൻ പ്രണയം തുടങ്ങിയ ഒരുപിടി സിനിമകൾ വിൻസിയുടേതായി പുറത്തിറങ്ങാനുണ്ട്. ബോളിവുഡിലേക്കും അരങ്ങേറുകയാണ് വിൻസി. സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫേസ്ലെസിലൂടെയാണ് വിൻസി ബോളിവുഡിലേക്ക് കടക്കുന്നത്.


Click it and Unblock the Notifications