'മഞ്ജു ചേച്ചിക്കാെപ്പം ആഡിൽ അഭിനയിച്ചപ്പോഴാണ് ഇവിടെ ഫ്ലോപ്പാണെന്ന് മനസിലായത്; ഓവാറായി ചെയ്തപ്പോൾ...'
നായികാ നായകൻ എന്ന ഷോയിലൂടെ സിനിമാ ലോകത്തേക്ക് കടന്ന് വന്ന നടിയാണ് വിൻസി അലോഷ്യസ്. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ വിൻസി കരിയറിൽ ഇതുവരെ ചെയ്തു. രേഖ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. കോമഡിയും വെെകാരികതയുമെല്ലാം വിൻസിക്ക് അനായാസം അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്നെന്ന് പ്രേക്ഷകർ പറയാറുണ്ട്. രേഖയ്ക്ക് പുറമെ ഭീമന്റെ വഴി, ജന ഗണ മന തുടങ്ങിയ സിനിമകളിലും മികച്ച വേഷമാണ് വിൻസിക്ക് ലഭിച്ചത്.
അതേസമയം കരിയറിൽ തനിക്കിപ്പോൾ അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് വിൻസി കഴിഞ്ഞ ദിവസം തുറന്ന് പറയുകയുണ്ടായി. ഇതിൽ തന്റെ ഭാഗത്തും പിഴവ് പറ്റിയിട്ടുണ്ടെന്നും പല നല്ല അവസരങ്ങളും വേണ്ടെന്ന് വെച്ചെന്നും വിൻസി പറഞ്ഞു. ഇപ്പോഴിതാ ടെലിവിഷൻ ഷോയിൽ നിന്നും സിനിമാ രംഗത്തേക്ക് വന്നപ്പോൾ തോന്നിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിൻസി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് നടി അനുഭവങ്ങൾ പങ്കുവെച്ചത്.

നായികാ നായകനിൽ പല മീറ്ററിലുള്ള ആക്ടിംഗ് പഠിപ്പിക്കുന്നുണ്ട്. പക്ഷെ എനിക്ക് എന്തും എക്സ്പ്രസീവാണ്. അതായിരുന്നില്ല സിനിമകളിൽ വേണ്ടിയിരുന്നതെന്ന് വിൻസി അലോഷ്യസ് പറയുന്നു. നായികാ നായകൻ കഴിഞ്ഞ് സിനിമയേക്കാൾ മുമ്പ് ചെയ്യുന്നത് മാർട്ടിൻ പ്രകാട്ട് സാറും ജോമോൻ ടി ജോണുമുള്ള മഞ്ജു ചേച്ചിയുടെ കൂടെയുള്ള ചെറിയൊരു ആഡാണ്. അവിടെ (സ്റ്റേജിൽ) തകർത്തെങ്കിലും ഇവിടെ കുറച്ച് ഫ്ലോപ്പാണ് ഞാനന്ന് മനസിലാക്കി. അവിടെ ഒരു ഔട്ട് ഡോർ ഫീൽ ആയിരുന്നു.
എന്നാലിവിടെ കുറേ പേർ ചുറ്റുമുണ്ടാകും. ഒന്ന് ഒതുങ്ങിയത് പോലെ. മാത്രമല്ല ഓവറാക്കി ചെയ്യുമ്പോൾ ഒന്ന് കുറയ്ക്കെന്ന് പറയും. ഞാൻ പഠിച്ചത് വേറെയാണ്, ഇവിടെ ഫേസ് കുറച്ചിട്ടുള്ള രീതിയാണ് വേണ്ടതെന്ന് മനസിലാക്കി. നായികാ നായകനിൽ പേടിയില്ലായിരുന്നു. അവിടെ പുറമെ നിന്നുള്ള ഓഡിയൻസൊന്നുമില്ല. കൂടെയുള്ള സുഹൃത്തുക്കളാണ് പ്രേക്ഷകരായി മുന്നിലിരിക്കുന്നത്.

ഇവിടെ പുതിയ ആൾക്കാരുടെ ഉള്ളിലേക്ക് കടക്കുമ്പോൾ എന്തൊക്കെയോ പേടി. തെറ്റിപ്പോകുമോ, പബ്ലിക്കായി ചീത്ത വിളിക്കുമോ എന്നാെക്കെയുള്ള കുറേ പേടിയുണ്ടായിരുന്നു. അതൊക്കെ ആക്ടിംഗിനെ ബാധിച്ചിരുന്നു. പതിയെയാണ് അത് മാറി വന്നതെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കി.
ഭീമന്റെ വഴിയിൽ അഭിനയിക്കുന്ന സമയത്ത് ചെമ്പൻ ചേട്ടൻ എന്നോട് പറഞ്ഞത് വിൻസി, നീ നൂറിലാണ് അഭിനയം കൊടുക്കുന്നത് അമ്പതിൽ മതിയെന്നാണ്. അപ്പോഴാണ് അഭിനയത്തിന് മീറ്ററുണ്ടെന്ന് അറിയുന്നതെന്നും വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞു. ഈയടുത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഓൾ വി ഇമാജിൻ ആസ് ലെെറ്റ് എന്ന സിനിമയിലെ റോൾ നഷ്ടപ്പെട്ടതിൽ വിൻസിക്ക് വലിയ നിരാശയുണ്ട്. ഇതേക്കുറിച്ചും നടി സംസാരിച്ചു.
ചിത്രത്തിൽ ദിവ്യ പ്രഭ ചെയ്ത റോളിലേക്കാണ് വിൻസിയെ പരിഗണിച്ചിരുന്നത്. ഇന്റിമേറ്റ് സീനുള്ളത് കാരണം വിൻസി ഈ റോൾ വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് മുമ്പ് രേഖയിൽ ഒരു ഇന്റിമേറ്റ് സീൻ ചെയ്തതാണ്. അതുകൊണ്ടാണ് വേണ്ടെന്ന് വെച്ചത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇത്രയും വലിയ ചർച്ചയായപ്പോൾ സിനിമ വേണ്ടെന്ന് വെച്ചതിൽ നിരാശ തോന്നിയെന്നാണ് വിൻസി പറയുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ സിനിമയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.


Click it and Unblock the Notifications