സിനിമയാണ് ജീവിതമെന്ന് കരുതുന്നില്ല, സൂത്രവാക്യത്തെക്കുറിച്ച് സംസാരിക്കാൻ വോയ്സുണ്ടോയെന്ന് അറിയില്ല: വിൻസി
നടൻ ഷെെൻ ടോം ചാക്കോയ്ക്കെതിരെ വിൻസി അലോഷ്യസ് അടുത്തിടെ ഉന്നയിച്ച ആരോപണം വലിയ ചർച്ചയായിരുന്നു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ഷെെൻ മോശമായി സംസാരിച്ചെന്നാണ് വിൻസി സിനിമാ സംഘടനകൾക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്. ഷെെൻ സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തു. അതേസമയം ഷെെൻ ടോമിന്റെ പേര് പുറത്ത് വന്നതിൽ വിൻസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ കരിയറിനെ ഇപ്പോൾ താനെങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വിൻസി. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഇന്റേണൽ ഡെവലപ്മെന്റിന് ഈ ജേർണി സഹായകരമായിട്ടുണ്ട്. ഓരോ സിനിമയും വ്യത്യസ്ത അനുഭവമാണ് തരുന്നത്. വികൃതി എന്ന സിനിമ ചെയ്യുമ്പോൾ അഭിനയിക്കാൻ അറിയാം എന്ന് മാത്രമേയുള്ളൂ. അത് കഴിഞ്ഞ് ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകൾ ചെയ്തു. അഭിനയിക്കുമ്പോഴുള്ള പേടി മാറ്റിയെടുത്തത് ആ സിനിമകളിൽ നിന്നാണ്. അവിടെ നിന്നും ആത്മവിശ്വാസം കിട്ടിത്തുടങ്ങും. പിന്നീട് അഹങ്കാരവും വീഴ്ചയും. ഇപ്പോൾ ഒരു തിരിച്ചറിവിലാണ് താനുള്ളതെന്നും വിൻസി അലോഷ്യസ് പറയുന്നു.


സിനിമയുടെ പരാജയങ്ങൾ അഭിമുഖീകരിക്കണം. ഒന്ന് കഴിഞ്ഞ് മറ്റൊന്നിലേക്കുള്ള പോക്കാണ് സിനിമ. തൃപ്തി വരില്ല. എനിക്ക് വളരെ സംതൃപ്തി തന്ന സിനിമയാണ് ജന ഗണ മന. ചെറിയൊരു ക്യാരക്ടറാണെങ്കിലും ആൾക്കാർ സ്വീകരിച്ചു. അത് കഴിഞ്ഞ് അടുത്ത സിനിമ വേണം. രേഖയിൽ അവാർഡ് കിട്ടി. ഇതിങ്ങനെ പോയിക്കൊണ്ടേയിരിക്കും. തീരാത്ത ആഗ്രഹമാണ്. ഒരിക്കലും സംതൃപ്തി കിട്ടുന്നില്ല. പിന്നാലെ ഓടാൻ വലിയ താൽപര്യം ഇപ്പോൾ ഇല്ല.
അങ്ങനെയല്ല മുന്നോട്ട് പോകേണ്ടതെന്ന തോന്നലിലാണ്. ജോലി എന്ന നിലയിൽ സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണ്. അതിനപ്പുറത്തേക്ക് സിനിമയാണ് ജീവിതം മെെൻഡ് സെറ്റ് ഇല്ല. കുറച്ചായി ഞാൻ മനസിലാക്കുന്ന കാര്യമാണത്. മനുഷ്യനെന്ന നിലയിൽ മെച്ചപ്പെടണം. ആൾക്കാരോട് ഡീൽ ചെയ്യാനും പേഴ്സണൽ ലെെഫിലും ഇംപ്രൂവ്മെന്റ് വേണം. അതിലേക്കാണ് താൻ ശ്രദ്ധ നൽകുന്നതെന്ന് വിൻസി അലോഷ്യസ് പറയുന്നു.

പുതിയ ചിത്രം സൂത്രവാക്യത്തെക്കുറിച്ച് തനിക്ക് വോയ്സുണ്ടോ എന്നറിയില്ലെന്നും വിൻസി പറയുന്നു. പ്രത്യേകിച്ചും ഈ സിനിമയുടെ പേരിൽ എന്തെങ്കിലും പറയാനുള്ള വോയ്സുണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷെ നല്ല സിനിമയാണെങ്കിൽ എല്ലാവരും പോയി കണ്ട് ഏറ്റെടുക്കണമെന്നാണ് എല്ലാ സിനിമകളുടെയും ഭാഗമായി പറയുന്നത് പോലെ എനിക്കും പറയാനുള്ളത്. ആക്ടിംഗും ഒരാളുടെ പേഴ്സണൽ ലെെഫും വേറെയാണ്. രണ്ടും ബന്ധപ്പെടുത്തി സിനിമയുടെ ഭാവിയെ അത് തടസ്സപ്പെടുത്തരുത് എന്ന് മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളൂയെന്നും വിൻസി അലോഷ്യസ് പറഞ്ഞു.
വിൻസി ഉന്നയിച്ച പരാതിക്ക് പിന്നാലെ സൂത്രവാക്യം സംവിധായകൻ യൂജിൻ ജോസ് ചിറമ്മേലും നിർമാതാവ് ശ്രീകാന്തും സംസാരിച്ചിരുന്നു. തങ്ങൾ പരാതി ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങൾ വഴിയാണ് പ്രശ്നങ്ങൾ അറിഞ്ഞതെന്നും ശ്രീകാന്ത് പറഞ്ഞു. അതേസമയം വിഷയത്തിൽ വിൻസിക്കൊപ്പമാണെന്നു നിയമപരമായ നടപടികൾക്ക് ഒപ്പം നിൽക്കുമെന്നും ഇവർ വ്യക്തമാക്കി. ഫിലിം ചേംബറിലും അമ്മയിലുമാണ് വിൻസി ഷെെനിനെതിരെ പരാതി കൊടുത്തിരുന്നത്. പിന്നാലെ പേര് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഷെെൻ മാപ്പ് പറഞ്ഞ ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാൻ വിൻസി തയ്യാറായില്ല.


Click it and Unblock the Notifications