'നമുക്ക് ഇടയിലും ഇങ്ങനെ ചിലരുണ്ട്'; ഡിയർ ഫ്രണ്ടിനെ കുറിച്ച് ടൊവിനോയും വിനീതും പറയുന്നു!
നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഡിയർ ഫ്രണ്ട് തിയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ്. അയാൾ ഞാനല്ല എന്ന സിനിമയ്ക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ഡിയർ ഫ്രണ്ട്.
ദർശന രാജേന്ദ്രൻ, ടൊവിനോ തോമസ്, അർജുൻ ലാൽ, ബേസിൽ ജോസഫ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്‍മാൻ എന്നിവർ ചേർന്നാണ് നിർമാണം. ഹാപ്പി അവേഴ്‍സ് എന്റർടെയ്‍ൻമെന്റ്സിന്റെയും ആഷിഖ് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിർമാണം. ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കുന്നത്.
അയാൾ ഞാനല്ല എന്ന സിനിമയിൽ ഫഹദ് ആയിരുന്നു നായകൻ. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടനാണ് വിനീത് കുമാർ. ഒരു വടക്കൻ വീരഗാഥ, മുദ്ര, ഇൻസ്‍പെക്ടർ ബൽറാം, അഴകിയ രാവണൻ തുടങ്ങിയവയിൽ ബാല താരമായിരുന്നു.
നായകനായും സഹതാരമായുമൊക്കെ വിനീത് കുമാർ അഭിനയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവൽ, കൊട്ടാരം വൈദ്യൻ, കൺമഷി, ദി ടൈഗർ, ചാപ്റ്റേഴ്‍സ്, കാശ്, കെയർഫുൾ തുടങ്ങിയ ചിത്രങ്ങളിൽ വിനീത് കുമാർ അഭിനയിച്ചിട്ടുണ്ട്.
ഡിയർ ഫ്രണ്ട് നമുക്ക് ഇടയിലുള്ള ചില മനുഷ്യരുടെ കഥയാണ് എന്നാണ് സംവിധായകൻ വിനീതും നായകൻ ടൊവീനോയും പറയുന്നത്. 'ബോളിവുഡിൽ നിന്ന് അടക്കം നിരവധി ഫ്രണ്ട്ഷിപ്പ് ചിത്രങ്ങൾ വന്നിട്ടുണ്ട്. അവയിലൊന്നും കാണിച്ചൊരു സൗഹൃദ കഥയല്ല ഡിയർ ഫ്രണ്ട് പറയുക.'
'സൗഹൃദത്തിന് ഇങ്ങനേയും ചില വശങ്ങളുണ്ടെന്ന് സിനിമ കാണുമ്പോൾ മനസിലാകും. പലതും പ്രേക്ഷകർക്ക് അവരുടെ തലത്തിൽ നിന്ന് ചിന്തിക്കാനാകും.'

'ഡിയർ ഫ്രണ്ടിലെ പല കഥാപാത്രങ്ങളും നമുക്കെല്ലാം പരിചയമുള്ളവരായിരിക്കും. ആ സ്വഭാവ സവിശേഷതകൾ ഉള്ളവർ നമ്മുടെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടാകും. ഞങ്ങൾക്ക് വളരെ അധികം കണക്ട് ചെയ്യാൻ പറ്റിയ സിനിമയായിരുന്നു.'
'ബേസിൽ അടക്കമുള്ളവർ സിനിമയുടെ ഭാഗമായിരുന്നതിനാൽ തന്നെ ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞു. ഡിയർ ഫ്രണ്ട് സിനിമ വഴി ഞങ്ങൾ പുതിയ സൗഹൃദങ്ങൾ നേടിയെടുത്തു' വിനീത് കുമാറും ടൊവിനോ തോമസും പറയുന്നു. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.


Click it and Unblock the Notifications