മോനിഷ ഒരു മാലാഖയെപ്പോലെ, ജീവനോടെ ഇരുന്നെങ്കിൽ...: പ്രിയ സുഹൃത്തിന്റെ ഓർമ്മകളിൽ വിനീത്
മോനിഷയുടെ മരണം മലയാള ഫിലിം ഇൻഡസ്ട്രി എന്നും ഞെട്ടലോടെ ഓർക്കുന്ന ഒരു അധ്യായമാണ്. സിനിമയിലെയും നൃത്ത വേദികളിലെയും മിന്നും താരവും, ദേശീയ അവാർഡ് ജേതാവുമായ യുവ നടി, ഒരു 1992 ഡിസംബറിൽ ഒരു കാറപകടത്തിലാണ് അന്തരിച്ചത്. അന്ന് മോനിഷയ്ക്ക് വെറും 21 വയസ്സ് മാത്രമായിരുന്നു പ്രായം. കോഴിക്കോട് സ്വദേശികളായ നാരായണൻ ഉണ്ണിയുടെയും, നർത്തകി ശ്രീദേവി ഉണ്ണിയുടെയും മകളായിരുന്നു മോനിഷ.
അടുത്തിടെ ഒരു അഭിമുഖത്തിൽ അകാലത്തിൽ പൊലിഞ്ഞ പ്രശസ്ത താരത്തെ കുറിച്ച്, പ്രിയ സുഹൃത്തും, പ്രമുഖ നടനും നർത്തകനുമായ വിനീത് മനസ്സ് തുറന്നിരുന്നു. മോനിഷ ഒരു മാലാഖയായിരുന്നു എന്നാണ് നടിയുടെ നായകനായി പല ചിത്രങ്ങളിലും അഭിനയിച്ച താരം പറഞ്ഞത്.
മോനിഷ ഒരു മാലാഖ; ഇന്നുണ്ടായിരുന്നെങ്കിൽ...: വിനീത് പറയുന്നു
അടുത്തിടെ, ധീരൻ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ അഭിമുഖത്തിനിടെ, തന്റെ അടുത്ത സുഹൃത്തും, പ്രശസ്ത നായികയും, നർത്തകിയുമായിരുന്ന മോനിഷയെക്കുറിച്ച് വിനീത് മനസ്സ് തുറന്നു. ഒരു മാലാഖയെപ്പോലെ, ചെല്ലുന്ന ഇടങ്ങളിൽ എല്ലാം പ്രകാശം ചൊരിയുന്ന ഒരു പെൺകുട്ടിയായിരുന്നു പ്രശസ്ത നടി എന്ന് നടൻ ഓർത്തെടുത്തു.

"മോനിഷയ്ക്ക് ഇപ്പോഴും ഹാപ്പിനെസ്സ് ആയിരുന്നു. മൂഡ് ഓഫ് ആയോ, ഡൾ ആയിട്ടോ, ഗ്ലൂമി ആയിട്ടോ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടേയില്ല. ഇപ്പോഴും 'കിലുകിലു"ങ്ങനെ ചിരിച്ചു കൊണ്ടാണ് അവൾ. മോനിഷ വരുന്നത് ദൂരെ നിന്ന് തന്നെ അറിയാം, ഒരു അലാറം ഇട്ടതു പോലെയാണ്. അങ്ങേയറ്റത്ത് നിന്ന് അവളുടെ ശബ്ദം കേൾക്കാം. അവൾ വളരെ ഉച്ചത്തിലാണ് ചിരിക്കാറുള്ളത്," ഓർമ്മകൾ പുതുക്കിക്കൊണ്ട് വിനീത് പറഞ്ഞു.
"ശരിക്കും വലിയ നഷ്ടമാണ് മോനിഷയുടെ മരണം. ഇന്ന് ഉണ്ടെങ്കിൽ ഉറപ്പായും അവൾ ശോഭനയെപ്പോലെ വളരെ പ്രശസ്തയായ ഒരു നർത്തകിയായി തീരുമായിരുന്നു. എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്. അവൾ അത്ര നന്നായി നൃത്തം ചെയ്യുമായിരുന്നു. അവൾ മാത്രമല്ല, ശ്രീദേവി ആന്റിയും (മോനിഷയുടെ അമ്മ). അവരുടെ ഡാൻസ് അത്രയും ഫേമസ് ആയിരുന്നു," വിനീത് ഓർത്തെടുത്തു.

"സത്യത്തിൽ ഈ ആക്സിഡന്റ് നടക്കുന്നത് തന്നെ, അവർക്ക് ഗുരുവായൂരിൽ ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. അതിന് മുൻപ് ബാംഗ്ലൂർ പോവാൻ വേണ്ടി തിരുവനന്തപുരത്തു നിന്ന് ഫ്ലൈറ്റ് കേറാൻ പോവുകയായിരുന്നു അവർ," നടൻ വെളിപ്പെടുത്തി. "കാലത്തെ 8 മണിക്കുള്ള ഫ്ലൈറ്റിൽ ബാംഗ്ലൂർക്ക് പോകാൻ വേണ്ടിയാണ് ഇവർ പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടത്. ആ പ്രോഗ്രാമിന് മുൻപ് അച്ഛനെ ഒന്ന് പോയി കണ്ടു വരാം എന്നു പറഞ്ഞാണ് മോനിഷ അമ്മയെയും കൂട്ടി ഇറങ്ങിയത്. അങ്ങനെ സംഭവിച്ചതാണത്," വിനീത് കൂട്ടിച്ചേർത്തു.
"ഒരു ആർട്ടിസ്റ്റ് എന്ന നിലയിലും, ഒരു വ്യക്തി എന്ന നിലയിലും, ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു മോനിഷ," വിനീത് പറഞ്ഞു. അന്തരിച്ച നടിയുടെ കുടുംബവുമായി എന്നും അടുത്ത ബന്ധമുണ്ട് പ്രശസ്ത നടന്. വളരെ കാലം വിവാഹം വേണ്ടെന്നു വച്ച്, നൃത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞിരുന്ന വിനീതിന് വേണ്ടി, ഭാര്യ പ്രസില്ല മേനോനെ കണ്ടെത്തിയത് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയാണ്. ജീവിതത്തിൽ ഒരിക്കലും തനിക്ക് മറക്കാനാവാത്ത, ഏറ്റവും അടുപ്പമുള്ള സുഹൃത്തായിരുന്നു മോനിഷയെന്നും, ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നപ്പോൾ പരസ്പരം അത് പറഞ്ഞ് ഒരുപാട് ചിരിച്ചിരുന്നു എന്നും വിനീത് മുൻപ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











