വളരുന്നതിന് അനുസരിച്ച് ഇഷ്ടം കൂടിക്കൂടി വരുന്ന സിനിമ; അച്ഛന്റെ സിനിമയെ കുറിച്ച് വിനീത്...
മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച അച്ഛനും മകനുമാണ് ശ്രീനിവാസനും വിനീത് ശ്രീനിവാസനും. സംവിധാനത്തിന് പുറമേ അഭിനയം, തിരക്കഥ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലയിൽ ഇവർ തങ്ങളുടെ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തകഥാപാശ്ചാത്തലത്തിലുള്ള സിനിമകളാണ് വിനീതും ശ്രീനിവാസനും മലയാളി പ്രേക്ഷകർക്ക് നൽകിയത്.

സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെ ശ്രീനിവാസന്‍ സിനിമയിലൂടെ ആവിഷ്‌കരിച്ചപ്പോള്‍ പ്രണയത്തിനും, സൗഹൃദത്തിനും, കുടുംബത്തിനും പ്രധാന്യം നല്‍കുന്ന സിനിമകളാണ് വിനീത് ഒരുക്കുന്നത്. വ്യത്യാസ്ത കഥാപ്രമേയം ആണെങ്കിലും പ്രേക്ഷകരുടെ ഇടയിൽ അച്ഛന്റേയും മകന്റേയും സിനിമകൾ ഒരുപോലെ ചർച്ചയാണ്. ശ്രീനിവാസന്റെ തിരക്കഥ എഴുതിയ പല പഴയ ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിലും മറ്റും കാഴ്ചക്കാരെ നേടുന്നുണ്ട്.
ഇപ്പോഴിത അച്ഛന്റെ സിനിമകളെ കുറിച്ച് മനസ് തുറക്കുകയാണ് വിനീത്. അച്ഛനും അച്ഛന്റെ സിനിമകളും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. മാത്യഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓരോ സിനിമയുടെയും ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അച്ഛനെ കുട്ടികളായ ഞങ്ങള്‍ കണ്ടിരുന്നത്. ആ സമയത്ത് വലിയ ആഘോഷമായിരിക്കും.
കുമാരന്‍ മാഷ്, രാഘവേട്ടന്‍, ദിവേട്ടന്‍ അങ്ങനെ അച്ഛന്റെ കുറെ കൂട്ടുകാരുണ്ട്. അവരെല്ലാം വീട്ടില്‍വന്ന് വട്ടംകൂടി കഥ പറഞ്ഞിരിക്കും. ആ സമയത്ത് അച്ഛന്‍ ചെയ്യാന്‍പോകുന്ന സിനിമകളുടെ കഥ പറയും. അങ്ങനെ 'ചിന്താവിഷ്ടയായ ശ്യാമള', 'മറവത്തൂര്‍ കനവ്' എന്നീ സിനിമകളെല്ലാം രൂപപ്പെടുന്നതിനുമുമ്പേ അതിന്റെ ആശയങ്ങള്‍ അച്ഛന്‍ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുന്നത് ഞാന്‍ കേട്ടിരുന്നു. ഇത്തരത്തിലൊരു അന്തരീക്ഷം വീട്ടില്‍ എപ്പോഴുമുണ്ടായിരുന്നു. അതുപോലെ മികച്ച വിദേശസിനിമകളുടെ കാസറ്റുകളുടെ വലിയൊരു ശേഖരം അച്ഛനുണ്ടായിരുന്നു. ഒരു മുറിയില്‍ അച്ഛന്റെ വലിയ പുസ്തകശേഖരവുമുണ്ട്. അച്ഛനില്ലാത്ത സമയത്ത് ആ സിനിമകളൊക്കെ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യും.
ചെറുപ്പത്തില്‍ അച്ഛനൊപ്പം തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നു എന്നും വിനീത് പറയുന്നു. തിയേറ്ററില്‍ കണ്ട സിനിമകളില്‍ അന്ന് ഏറെ ഇഷ്ടപ്പെട്ടത് 'തേന്മാവിന്‍ കൊമ്പത്താ'ണ്. എന്നാല്‍, നമ്മള്‍ വളരുന്നതിനനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടിവരുന്ന സിനിമ 'സന്ദേശ'മാണ്. രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനെക്കാള്‍ കൂടുതല്‍ സറ്റയറിക്കലായി കാര്യങ്ങള്‍ അവതരിപ്പിച്ച അവതരണശൈലിയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ അതിനുശേഷം മലയാളത്തില്‍ സംഭവിച്ചിട്ടില്ല. ഇന്ന് കാണുമ്പോഴും സന്ദേശം കാലികപ്രസക്തിയുള്ളൊരു സിനിമയായി മാറുന്നു,' വിനീത് പറഞ്ഞു.
അച്ഛന് സിനിമയോടുള്ള ഒരു സമീപനം തങ്ങളേയും സ്വാധീനിക്കുമെന്നും താരം അഭിമുഖത്തിൽ പറയുന്നു. സിനിമയില്‍ വന്നിട്ട് അതിന്റെ പകിട്ടോ, അത് നല്‍കുന്ന സെലിബ്രിറ്റി സ്റ്റാറ്റസോ ആഡംബരമോ ഒന്നിനോടും ഒരിക്കലും അച്ഛന് താത്പര്യമുണ്ടായിട്ടില്ല. കാലമേറെ കഴിഞ്ഞിട്ടും സിനിമയോടുതന്നെയാണ് അച്ഛന്റെ താത്പര്യം നില്‍ക്കുന്നത്. അതെനിക്ക് എപ്പോഴും പ്രചോദനമാണ്. പിന്നെ അച്ഛന്‍ ചെയ്യുന്നതുപോലെ ഞാനും സിനിമയില്‍ പലകാര്യങ്ങളും ചെയ്യുന്നത് എല്ലാത്തിനോടുമുള്ള ഇഷ്ടംകൊണ്ടു തന്നെയാണ്. എല്ലാകാര്യങ്ങളും ചെയ്യുന്നത് വളരെ ആത്മവിശ്വാസത്തോടെയൊന്നുമല്ല, ഒരുപാട് കണ്‍ഫ്യൂഷന്‍ ഉണ്ടാകാറുണ്ട്. പക്ഷേ, നമ്മള്‍ ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടത്തിനുമുന്നില്‍ മറ്റൊന്നും നമുക്ക് പ്രശ്‌നമാകില്ലെന്നും വിനീത് പറയുന്നു.


Click it and Unblock the Notifications











