'അവൻ സംശയങ്ങൾ ചോദ്യങ്ങളായി എഴുതിക്കൊണ്ടുവരും ഞാൻ മറുപടി നൽകണം'; നിവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ
മനശ്ശേരി ഗ്രാമത്തിൽ നിന്നും ഒരു മലർവാടിക്കൂട്ടം സൗഹൃദത്തിന്റെ കഥ പറഞ്ഞുകൊണ്ട് മലയാള സിനിമയിലേക്ക് വന്നപ്പോൾ ആ ചങ്ങാതിക്കൂട്ടത്തിന്റെ നെടുംതൂണായ പ്രകാശനെ അവതരിപ്പിച്ച താടിയുള്ള സുന്ദരനായ ആ മലയാളി യുവാവ് മലയാളികളുടെ മനസിലേക്ക് ചേക്കേറുകയായിരുന്നു. മുൻകോപക്കാരനായ, സൗഹൃദത്തിന് മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്ന പ്രകാശൻ ആ കാലഘട്ടത്തിലെ മലയാളി യുവത്വത്തിന്റെ പ്രതീകമായിരുന്നു. വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റേയും,നിവിൻ പോളി എന്ന നായകന്റെേയും തുടങ്ങി ഒരുപിടി ആളുകളുടെ ജീവിതം മലർവാടിയിലൂടെ മാറി മറിഞ്ഞു.
പ്രകാശനിൽ തുടങ്ങിയ നിവിൻ പോളി എത്തി കനകം കാമിനി കലഹത്തിലെ പവിത്രനിലാണ്. ഒരു സാധാരണ താരത്തിൽ നിന്നും വെള്ളിത്തിരയിൽ ആവേശങ്ങളുടെ അലയടികൾ തീർക്കുന്ന ഒരു സൂപ്പർ താരമായി നിവിൻ പോളി വളർന്നു. മലർവാടി ശ്രദ്ധിക്കപ്പെട്ടെങ്കിലും തുടർന്ന് വന്ന വർഷത്തിൽ ഒരു പുതുമുഖ നടൻ നേരിടേണ്ടി വരുന്ന അവഗണനകൾ നിവിനും നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് വീണ്ടും വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് സിനിമയിൽ നായകനായ ശേഷമാണ് കരിയറിൽ ബ്രേക്ക് ലഭിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും വലിയ ഹിറ്റ് സൃഷ്ടിച്ചത് നിവിന്റേയും വിനീതിന്റേയും തട്ടത്തിൻ മറയത്ത് ആയിരുന്നു.

സിനിമ പുറത്തിറങ്ങിയ ശേഷം മിക്ക സ്ത്രീകളുടെയും ക്രഷ് നിവിൻ പോളിയായിരുന്നു. ഒരുപക്ഷെ മലയാളികൾ ഇത്രത്തോളം റിപ്പീറ്റ് അടിച്ചുകണ്ട മറ്റൊരു നിവിൻ സിനിമയുണ്ടാകില്ല. മലർവാടിക്ക് ശേഷമുള്ള വിനീതിന്റേയും രണ്ടാമത്തെ സിനിമയായിരുന്നു തട്ടത്തിൽ മറയത്ത്. ഇതുവരെ വിനീത് തിരക്കഥയെഴുതിയ നാല് സിനിമകളിൽ നിവിൻ നായകനായിട്ടുണ്ട്. തന്റെ നായികന്മാരിൽ നിവിനിൽ മാത്രം കണ്ട പ്രത്യേകത എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ. 'നിവിൻ കഥ കേട്ട ശേഷം തിരക്കഥ പലവട്ടം വായിച്ച് നോക്കുമെന്ന് തോന്നുന്നു. പിന്നീട് ഷൂട്ടിങിന് വരുമ്പോൾ ഒരു കൈപ്പുസ്തകത്തിൽ ചോദ്യങ്ങളഉം സംശയങ്ങളും എഴുതികൊണ്ടാണ് നിവിൻ വരിക. ആ സംശയങ്ങൾക്കെല്ലാം നമ്മൾ മറുപടി കൊടുക്കണം അല്ലെങ്കിൽ അവന് കൂടി അതി വിശ്വാസ യോഗ്യമായിരിക്കണം' വിനീത് പറയുന്നു.

ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജെംഗ്ഷനിൽ അതിഥിയായി നിവിൻ എത്തിയപ്പോഴാണ് സ്പെഷ്യൽ വീഡിയോ അപ്പിയറൻസിലൂടെ എത്തി നിവിനെ കുറിച്ച് അധികം ആർക്കും അറിയാത്ത രഹസ്യം വിനീത് വെളിപ്പെടുത്തിയത്. അത്തരത്തിൽ ചോദ്യങ്ങൾ കുത്തികുറിച്ച് പോകുന്നതിന് പിന്നിലെ കാരണവും നിവിൻ വ്യക്തമാക്കി. 'എനിക്ക് കഥ വായിച്ച് കഴിയുമ്പോൾ പല ചോദ്യങ്ങൾ ഉള്ളിന്റെയുള്ളിൽ നിന്ന് വരാറുണ്ട്. അവയാണ് ഞാൻ കുറിച്ച് വെച്ച് ചോദിക്കുന്നത് വിനീതിനോട് മാത്രമല്ല ഇതുവരെ പ്രവർത്തിച്ച സംവിധായകരോടെല്ലാം ചോദിക്കാറുണ്ട്. ചിലർക്ക് അത് ഇഷ്ടപ്പെടും. ചിലർക്ക് ഇഷ്ടപ്പെടില്ല. പക്ഷെ ഞാൻ എനിക്ക് ചോദിക്കാനുള്ളത് ചോദിക്കും. സിനിമ പുറത്തിറങ്ങിയ ശേഷം ഞാൻ ചോദിച്ചിട്ട് കാര്യമില്ലല്ലോ?' നിവിൻ പറയുന്നു.
Recommended Video

ഇനി വരാനുള്ള നിവിൻ പോളി സിനിമ തുറമുഖമാണ്. കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ തുറമുഖത്തിന്റെ റിലീസും മാറ്റിവെച്ചിരിക്കുകയാണ്. രാജീവ് രവിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം എന്നാണ് തിയറ്ററിലെത്തുക എന്ന് വ്യക്തമാക്കിയിട്ടില്ല. നിവിൻ പോളി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിൻറെ പ്രമേയം. സംവിധായകൻ രാജീവ് രവി തന്നെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന തുറമുഖത്തിൻറെ രചന ഗോപൻ ചിദംബരനാണ്. ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആർ.ആചാരി, സെന്തിൽ കൃഷ്ണ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. 25 കോടി ചെലവിലാണ് തുറമുഖം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications