'സുചിയാന്റി വന്ന് കണ്ടിരുന്നു... ഇവൻ ഇത്ര സ്പീഡിൽ മലയാളം പറയുമോ എന്നാണ് ചോദിച്ചത്'; വിനീത് ശ്രീനിവാസൻ!
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കുശേഷം. അതിന് പ്രധാന കാരണം ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്നത് തന്നെയാണ്. സിനിമയിൽ വന്ന് ഇത്രയും കാലത്തിനിടെ ഏറ്റവും മികച്ച പ്രണവിന്റെ പ്രകടനങ്ങൾ കണ്ടത് വിനീത് ശ്രീനിവാസൻ സിനിമയായ ഹൃദയത്തിലാണെന്ന് സിനിമാപ്രേമികൾ ഒന്നടങ്കം പറഞ്ഞതാണ്. അതുകൊണ്ട് തന്നെയാണ് വർഷങ്ങൾക്കുശേഷം സിനിമയ്ക്കായും പ്രേക്ഷകർ കാത്തിരിക്കുന്നത്.
സിനിമയുടെ ട്രെയിലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നടത്തം മുതൽ മീശ പിരി വരെ കംപ്ലീറ്റ് ലാലേട്ടൻ സാദൃശ്യവുമായി പ്രണവ് മോഹൻലാൽ ഷോ എന്നാണ് കമന്റുകൾ ഏറെയും വന്നത്. അതുപോലെ പക്വമാർന്ന പ്രകടനം കൊണ്ട് ധ്യാനും അമ്പരപ്പിച്ചിട്ടുണ്ടെന്നും സിനിമ കാണാനായി കാത്തിരിക്കുകയാണെന്നും കമന്റുകൾ ഉണ്ടായിരുന്നു.

ഹൃദയം റിലീസിനുശേഷമാണ് പ്രണവിന്റെ അഭിനയിക്കാനുള്ള കഴിവിനെ പ്രേക്ഷകർ അംഗീകരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ചും ധ്യാനിനെ കുറിച്ചും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ ഡബ്ബിങ് കാണാൻ സുചിത്ര മോഹൻലാൽ എത്തിയതിനെ കുറിച്ചും വിനീത് സംസാരിച്ചു.
'ഹൃദയം കഴിഞ്ഞ് അപ്പു വേറെ പടമൊന്നും ചെയ്തിട്ടില്ലല്ലോ. അതുപോലെ അപ്പു കേരളത്തിൽ നിൽക്കാറില്ല വിദേശ യാത്രകളാണ് കൂടുതലും. അതുകൊണ്ട് ഞാൻ വിചാരിച്ചു വർഷങ്ങൾക്കുശേഷത്തിൽ അഭിനയിക്കാൻ പ്രണവ് വരുമ്പോൾ എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ടി വരുമെന്ന്. നാടുമായുള്ള ടച്ച് വിട്ടുപോയാൽ ലാഗ്വേജ് തിരിച്ച് പിടിക്കാൻ ഒരു ബുദ്ധിമുട്ടുണ്ടാകുമല്ലോ.'
'എനിക്കൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. അങ്ങനെയൊന്ന് പ്രണവിനുമുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അപ്പുവിന് വളരെ ഈസിയായിരുന്നു. ഇപ്പോൾ എനിക്ക് മനസിലായ ഒരു കാര്യം അപ്പു നമ്മളെ എല്ലാവരേയും ട്രസ്റ്റ് ചെയ്ത് തുടങ്ങി എന്നതാണ്. വർഷങ്ങൾക്കുശേഷത്തിലെ ഭൂരിഭാഗം പേരും ഹൃദയത്തിന്റെ ടീമംഗങ്ങളാണല്ലോ അതിന്റെ ട്രെസ്റ്റ് അവനുണ്ട്. അതുപോലെ പെർഫോം ചെയ്യുമ്പോൾ ആ ഒരു കംഫേർട്ടിൽ നിന്ന് അവൻ ചെയ്യുന്നതായി തോന്നിയിട്ടുമുണ്ട്.'
'അതുപോലെ ഡബ്ബിങിലും അപ്പു ഫാസ്റ്റായി. ഞാൻ ഇക്കാര്യം സുചിയാന്റിയെ വിളിച്ച് പറയുകയും ചെയ്തിരുന്നു. സുചിയാന്റിയും അതുകേട്ട് അത്ഭുതപ്പെട്ടു. മാത്രമല്ല ഒരു ദിവസം അപ്പുവിന്റെ ഡബ്ബിങ് കാണാൻ വേണ്ടി സുചിയാന്റി വന്നു. കണ്ടശേഷം ഇവൻ ഇത്ര സ്പീഡിൽ മലയാളം പറയുമോ എന്നാണ് എന്നോട് സുചിയാന്റി ചോദിച്ചത്.'

'പിന്നെ ധ്യാൻ ഭയങ്കര സീസൺഡായ ആക്ടറായ എനിക്ക് തോന്നി. അധികം കാര്യങ്ങളൊന്നും അവനോട് നമ്മൾ പറയണ്ട. പിന്നെ ഇമോഷണലി ഹെവിയായിട്ടുള്ള സീനുകൾ വരുമ്പോൾ ദൂരെ മാറി നിന്ന് ഒന്ന് പ്രാക്ടീസ് ചെയ്തിട്ട് വരും. അല്ലാത്ത സമയത്ത് സെറ്റിൽ ധ്യാൻ ധ്യാനായി തന്നെയാണ് നിന്നത്. അവനും ഭയങ്കര ഈസിയായി എല്ലാം ചെയ്യുന്നുണ്ട്.'
'കുറച്ച് സീരിയസ്നെസ് കൊടുത്താണ് ധ്യാൻ ഞങ്ങളുടെ പടത്തിൽ അഭിനയിച്ചതെന്ന് എനിക്ക് തോന്നി. വളരെ മെഷേർഡായിരുന്നുവെന്നാണ്', വിനീത് പറഞ്ഞത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.


Click it and Unblock the Notifications