'പോലീസ് ഓഫീസർ പറഞ്ഞതുകൊണ്ടാണ് ലാലേട്ടൻ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത്'; ശ്രീനാഥിന് സംഭവിച്ചത് ഇതാണ്!
മലയാള സിനിമയിലെ മികച്ച സ്വഭാവ നടന്‍മാരിലൊരാളായ ശ്രീനാഥിന്റെ പെട്ടന്നുള്ള മരണം സിനിമാ ലോകത്തിന് തന്നെ വലിയ ആഘാതമായിരുന്നു. 2010 മെയ്യിലാണ് കോതമംഗലത്തുള്ള മരിയ ഹോട്ടലിലെ 102 ആം നമ്പര്‍ മുറിയില്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയതായിരുന്നു ശ്രീനാഥ്. താരത്തിന്റെ മരണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒട്ടനവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സുഹൃത്തിന്റെ സംസ്കാര ചടങ്ങിന് മോഹൻലാൽ എത്താതിരുന്നതും വലിയ വാർത്തയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയും ശ്രീനാഥിന്റെ മരണം ചർച്ചയായിരുന്നു. ഇപ്പോഴിതാ ശിക്കാറിന്റെ സെറ്റിൽ വെച്ച് ശ്രീനാഥ് ആത്മഹത്യ ചെയ്തതിനെ കുറിച്ചും ശിക്കാർ ടീം സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണവും സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂർ വെളിപ്പെടുത്തി.

അബാക്ക് മീഡിയ എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു വിനോദ്. ഏറ്റവും സങ്കടകരമായ ഒരു സമയമായിരുന്നു ശിക്കാർ സിനിമയുടെ ഷൂട്ടിങ് ടൈം. ശ്രീനാഥ് ചേട്ടന്റെ ബോഡി കാണാൻ മോഹൻലാൽ പോയില്ലെന്നത് അന്നും ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. അതുമായി ബന്ധപ്പെട്ട് ശിക്കാറിന്റെ സെറ്റിലുണ്ടായിരുന്ന ആരും മറുപടി പറഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്നും അതിന്റെ സത്യവും ആളുകൾ അറിയണമെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇതെല്ലാം തുറന്ന് പറയുന്നത്.
ശിക്കാറിലേക്ക് കാസ്റ്റ് ചെയ്യുമ്പോൾ ശ്രീനാഥ് ചേട്ടന് മറ്റൊരു സിനിമയും ഉണ്ടായിരുന്നില്ല. ശ്രീനാഥ്-മോഹൻലാൽ കോമ്പോ വീണ്ടും കാണാനുള്ള ആഗ്രഹം കൊണ്ട് കൂടിയാണ് ശിക്കാറിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത്. അന്നാണ് ഞാൻ പുള്ളിയെ ആദ്യമായി പരിചയപ്പെടുന്നത്. നല്ല മനുഷ്യനാണ് അദ്ദേഹം. ഒരു പ്രശ്നവും അദ്ദേഹം സെറ്റിലുണ്ടാക്കിയിട്ടില്ല.
ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞു. പിറ്റേദിവസം ഞങ്ങൾ ഷൂട്ടിങ് ടീം താമസിച്ചിരുന്ന ഹോട്ടൽ മുറികൾ എത്രയും വേഗം ഒഴിഞ്ഞ് കൊടുക്കണമെന്ന് പറഞ്ഞ് കോൾ വന്നു. ഹോട്ടലുകാരും ശ്രീനാഥ് ചേട്ടനും തമ്മിൽ വഴക്കുണ്ടായതാണ് പ്രശ്നം. പിന്നെ രണ്ട് ദിവസം കഴിഞ്ഞാണ് ശ്രീനാഥ് ചേട്ടനുള്ള ഷൂട്ട്. സെറ്റിൽ കൃത്യസമയത്ത് ലാലേട്ടനെത്തി. പക്ഷെ ശ്രീനാഥ് ചേട്ടൻ വന്നിരുന്നില്ല.
മൂന്ന് മണിക്കൂറോളം ഞങ്ങൾ കാത്തു. ശേഷം ഹോട്ടലിലേക്ക് വിളിച്ചപ്പോഴാണ് രാത്രി ഫ്രണ്ട്സിനൊപ്പം പുറത്ത് പോയപ്പോൾ പ്രശ്നമുണ്ടായി പോലീസ് സ്റ്റേഷനിൽ പോയിരുന്നുവെന്നും എല്ലാം കഴിഞ്ഞ് വൈകിയാണ് ശ്രീനാഥ് ചേട്ടൻ വന്നതെന്നും അതുകൊണ്ട് ഉറങ്ങിയെഴുന്നേറ്റിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു. 60 ദിവസത്തെ ഷൂട്ടായിരുന്നു ശിക്കാറിന്.
നാൽപ്പത്തിയഞ്ച് ദിവസം ശ്രീനാഥ് ചേട്ടനെ ആവശ്യമുണ്ട്. പുള്ളി കാരണം സെറ്റിൽ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ വീട്ടിൽ പോയി വന്നോളാൻ പറഞ്ഞു. കാരണം ഇനി കുറച്ച് ദിവസം കഴിഞ്ഞ് മാത്രമെ അദ്ദേഹത്തിന് ഷൂട്ടുള്ളു.

ശേഷം ഞാനും ലാലേട്ടനും നമ്മൾ എല്ലാം ഒരു വണ്ടിയിൽ ലൊക്കേഷനിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ശ്രീനാഥ് ചേട്ടൻ കൈ ഞരമ്പ് മുറിച്ചെന്ന് കോൾ വരുന്നത്. ഞരമ്പ് മുറിച്ചശേഷം ചോര കണ്ടപ്പോൾ പരിഭ്രാന്തി വന്നതുകൊണ്ടാകാം അദ്ദേഹം തന്നെ റിസപ്ഷനിൽ വിളിച്ച് താൻ ഞരമ്പ് മുറിച്ചുവെന്ന് പറഞ്ഞു. അവർ എല്ലാം ഓടി അവിടെ ചെന്ന് പുള്ളിയെ എടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷെ വൈകാതെ മരിച്ചു.
ഞങ്ങൾക്കെല്ലാം അതൊരു ഷോക്കായിരുന്നു. അത്രയേറെ അന്ന് വിഷമിച്ചു ഞങ്ങൾ... സെറ്റിലാണല്ലോ ഒരു മരണം നടന്നത്. നിർമാതാവുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് ശ്രീനാഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് അന്ന് മീഡിയയിൽ വന്ന വാർത്ത.
സത്യം അതല്ലെന്ന് ഞങ്ങൾ വിളിച്ച് പറഞ്ഞതോടെ വാർത്ത പിൻവലിച്ചു. ലാലേട്ടനൊക്കെ ശ്രീനാഥ് ചേട്ടന്റെ മരണം ഭയങ്കര ഷോക്കായിരുന്നു. അദ്ദേഹം ആശുപത്രിയിൽ വന്നിരുന്നു. അതുപോലെ ശിക്കാർ സിനിമ പ്രവർത്തകർക്കെതിരെ അന്ന് പ്രതിഷേധം അടക്കമുള്ളവ നടന്നിരുന്നു.
അതിനാൽ പോലീസ് ഓഫീസർ പറഞ്ഞു ശിക്കാറിലെ ആരും സംസ്കാര ചടങ്ങിന് പോകേണ്ടെന്ന്. കൂടുതൽ പ്രശ്നമുണ്ടാകാതിരിക്കാനാണ് ഞങ്ങളും പോകാതിരുന്നത്. ശ്രീനാഥ് ചേട്ടന്റെ മരണത്തെ കുറിച്ച് പിന്നീട് വിശദമായ അന്വേഷണം നടന്നിരുന്നു. ഇപ്പോഴും ഈ പ്രശ്നങ്ങൾ വിവാദമായി ചർച്ച ചെയ്യുന്നത് കൊണ്ടാണ് ഞാൻ ഇതെല്ലാം ഇവിടെ പറഞ്ഞതെന്നും വിനോദ് ഗുരുവായൂർ പറഞ്ഞു.


Click it and Unblock the Notifications











