എല്ലാ കാമുകന്മാരും പറയുന്ന അതേ ഡയലോഗാണ് ഞാനും പറഞ്ഞത്; ലക്ഷ്മിയുമായുള്ള വിവാഹത്തെ കുറിച്ച് ബാലഭാസ്‌കർ പറഞ്ഞത്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് മൂന്ന് വര്‍ഷം. 2018 സെപ്റ്റംബറില്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടബോര്‍ രണ്ടിനാണ് അന്തരിച്ചത്. മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയ അപകടമാണ് ബാലുവിനും കുടുംബത്തിനും സംഭവിച്ചത്. അപകടത്തില്‍ താരത്തിന്റെ മകള്‍ ത്വേജസിനിയും മരിച്ചിരുന്നു. വീണ്ടുമൊരു ഒക്ടോബര്‍ രണ്ട് വരുമ്പോള്‍ ബാലുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞ് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയത്തെ കുറിച്ചും വിവാഹം നടന്നതിനെ കുറിച്ചുമുള്ള ചില രസകരമായ കഥകൾ പ്രചരിക്കുകയാണ്. മുന്‍പ് പല അഭിമുഖങ്ങളിലൂടെയും ലക്ഷ്മി വന്നതോട് കൂടിയാണ് തന്റെ ജീവിതം മാറിയതെന്ന് ബാലു തന്നെ പറഞ്ഞിരുന്നു. അത്തരത്തില്‍ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ പെട്ടെന്നൊരു ദിവസം ലക്ഷ്മിയുമായി രജിസ്റ്റര്‍ വിവാഹം നടത്താനുണ്ടായ കാരണത്തെ പറ്റി ബാലു പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. എല്ലാ കാമുകന്മാരും പറയുന്നത് പോലൊരു ഡയലോഗ് ഞാനും അന്ന് ലക്ഷ്മിയോട് പറഞ്ഞിട്ടുണ്ടെന്നും ബാലു സൂചിപ്പിച്ചിരുന്നു. വായിക്കാം...

 വിവാഹത്തെ കുറിച്ച് ബാലു

ലക്ഷ്മി എന്ന പേരും അവള്‍ വെജിറ്റേറിയന്‍ ആണെന്നുമാണ് തനിക്ക് ഇഷ്ടം തോന്നിയ പ്രധാന കാരണങ്ങള്‍. അങ്ങനെ ഒന്നര വര്‍ഷം പുറകേ നടന്നിട്ടാണ് തിരിച്ച് ഇഷ്ടം പറയുന്നത്. എനിക്കന്ന് ഇരുപത്തിരണ്ടും അവള്‍ക്ക് ഇരുപത്തിയൊന്നും വയസാണ്. വിവാഹം കഴിക്കാന്‍ പറ്റിയ സാഹചര്യം എന്റെ വീട്ടില്‍ ഇല്ല. പക്ഷേ കാത്തിരിക്കാമോന്ന് ഞാന്‍ ചോദിച്ചു. അതത്ര പോസിബിള്‍ ആയിരുന്നില്ല. കാരണം ആ ആഴ്ചയില്‍ അവളുടെ കല്ല്യാണം നിശ്ചയിക്കാന്‍ പോകുകയാണ്. എനിക്കു വേറെ ഓപ്ഷനൊന്നുമില്ല. ഞാന്‍ അവളോടൊന്നും പറഞ്ഞില്ല. ഞാനും ഒരു ട്യൂഷന്‍ സാറും കൂടി അവളുടെ വീട്ടില്‍ പോയി. പെണ്ണ് ചോദിക്കാന്‍ പോകുകയാണ്. ''ബാലഭാസ്‌കര്‍ എന്നു പറഞ്ഞ ഏതോ ഒരു സിനിമാക്കാരന്‍ ഇവളുടെ പുറകേ നടപ്പുണ്ട് എന്നിങ്ങനെ അവര്‍ കേട്ടിരുന്നു.

  ലക്ഷ്മിയുടെ വീട്ടില്‍ ചോദിക്കാന്‍ പോയ ദിവസം

താടിയൊക്കെ വളര്‍ത്തി ഏതോ വലിയൊരാള് എന്നൊക്കെയായിരിക്കും അവര് പ്രതീക്ഷിച്ചത്. ഞാനന്ന് ഇതിനേക്കാളും വൃത്തികെട്ട കോലമാണ്.''ട്യൂഷന്‍ സാറിന്റെയടുത്താണ് ഞാന്‍ ഹെല്‍പ്പ് ചോദിക്കുന്നത്. വിജയ മോഹന്‍ സാര്‍. സാറ് എന്റെ കൂടെ വരാമെന്നു പറയുന്നു. ഞാനും സാറും കൂടെ നേരെ അവളുടെ വീട്ടിലേക്ക് പോണു. പോയിട്ട് സംസാരിച്ചു തുടങ്ങുന്നു. അവളുടെ അച്ഛനുണ്ട്. അച്ഛനോട് സംസാരിക്കുന്നു. സാറ് കാര്യങ്ങള്‍ സംസാരിച്ചു. കുറച്ചുനാള് കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു.'വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തി കൊടുക്കാന്‍ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.'എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താന്ന്. ഇതുതന്നെ ഒരു അവസരം ആക്കിയാലോയെന്ന് ഞാന്‍ ആലോചിച്ചു.

 പേര് മാറ്റി പറഞ്ഞു

എനിക്ക് ബാലഭാസ്‌കര്‍ എന്നു പറയാന്‍ പെട്ടെന്നൊരു പേടി. ഞാന്‍ പറഞ്ഞു, കൃഷ്ണ കുമാര്‍ എന്നാണ് പേര്. മലയാളത്തിലാണ് പഠിക്കുന്നത്. ഈ രണ്ട് ആള്‍ക്കാരും എന്റെ ഫ്രണ്ട്‌സാണ് എന്നും പറഞ്ഞു. സമയം കഴിയുന്തോറും പേടിയായിരുന്നു. അവളുടെ അനിയന്‍ ആ കോളജിലായിരുന്നു പഠിക്കുന്നത്. അവന് എന്നെ അറിയാം. അവന്‍ എത്തി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പ്രശ്‌നമാകുമോ എന്നായിരുന്നു പേടി. വീട്ടില്‍ പറഞ്ഞിട്ടും നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോള്‍ സാറിനോട് ഞാന്‍ നമുക്ക് തിരിച്ചു പോകാമെന്ന് പറഞ്ഞു. അവളുടെ അമ്മ വന്ന് കരച്ചിലും ബഹളവുമൊക്കെയായി. പക്ഷേ സാറ് വീണ്ടും വീണ്ടും അവരെ നിര്‍ബന്ധിക്കുകയാണ്. അവസാനം എങ്ങനെയൊക്കെയോ സാറിനെ അവിടെ നിന്നും വലിച്ചിറക്കി കോളജിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ലക്ഷ്മിയെ കാര്യം പറഞ്ഞ് മനസിലാക്കി

ഞാന്‍ അവിടെയെത്തി ലക്ഷ്മിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. നീയിന്ന് തിരിച്ച് വീട്ടില്‍ പോകുകയാണെന്നുണ്ടെങ്കില്‍ തിരിച്ചിനി കോളജിലെത്താന്‍ പറ്റില്ല. അതുകൊണ്ട് രണ്ട് ചോയ്‌സ് ഉണ്ട്. ഒന്നുകില്‍ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം. എല്ലാവരേയും എതിര്‍ത്ത് തന്റേടം കാണിക്കാന്‍ വേണ്ടിയെടുത്ത ഒരു തീരുമാനമായിരുന്നില്ല. എനിക്കൊരു രക്ഷപ്പെടല്‍ ആവശ്യമായി വന്ന സമയമായിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍.

Recommended Video

വയലിനിസ്റ്റ് ബാലഭാസ്‌കറിന് അവരുമായി ഒരു ബന്ധവുമില്ല ഭാര്യ ലക്ഷ്മി ബാലഭാസ്‌കര്‍
 എല്ലാ കാമുകന്മാരും പറയുന്ന അതേ ഡയലോഗ്

എന്റെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാന്‍ പറ്റിയ നല്ല ഫ്രണ്ടായിരുന്നു ലക്ഷ്മി. എന്റെ അച്ഛന്‍ എപ്പോഴും പറയും. നീ രക്ഷപ്പെട്ടതാണെന്ന്. അവിടുന്നാണ് ഞാനെന്റെ ജീവിതം തുടങ്ങിയത്. അതുവരെ ഞാന്‍ മറ്റൊരു രീതിയില്‍ പോവുന്ന ആളായിരുന്നു. തുടക്കത്തില്‍ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവള്‍ക്കും ജോലിയില്ല. പണമോ വസ്ത്രങ്ങളോ ഇല്ല. കയ്യില്‍ സര്‍ട്ടിഫിക്കറ്റൊന്നുമില്ല. ഒരുകാര്യം ഞാന്‍ ഉറപ്പു പറയാം. ഞാന്‍ പട്ടിണി കിടത്തില്ല. ഒരുപക്ഷേ എല്ലാ കാമുകന്‍മാരും പറയുന്ന വാക്ക് അതായിരിക്കാം അത്. ഞാന്‍ ട്യൂഷനെടുത്തെങ്കിലും നമുക്ക് ജീവിക്കാം. ട്യൂഷന്‍ എന്നു പറഞ്ഞാല്‍ വയലിന്‍.' ആ ഉറപ്പാണ് തങ്ങളുടെ വിവാഹത്തിലേക്ക് എത്തിയതെന്ന് ബാലഭാസ്‌കര്‍ പറയുന്നു.

ബാലുവിൻ്റെ വേർപാട്

ഒരേ കോളേജില്‍ ഒരുമിച്ച് പഠിച്ച ബാലഭാസ്‌കറും ലക്ഷ്മിയും 2000 ത്തിലാണ് വിവാഹിതരാവുന്നത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം സന്തോഷകരമായിരുന്നെങ്കിലും 2018 ലുണ്ടായ വാഹനാപകടം എല്ലാം തകര്‍ത്തു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിക്കുന്നതും. അപകടമുണ്ടായ ഉടന്‍ തന്നെ മകളെ നഷ്ടപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്ക് മുകളില്‍ ആശുപത്രിയില്‍ കഴിഞ്ഞിട്ടാണ് ബാലുവും പോയത്. ഇന്നും ആ വേദനയില്‍ കഴിയുകയാണ് പ്രിയപ്പെട്ടവര്‍.

More from Filmibeat

Read more about: balabhaskar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X