മകളും ഞാനും വഴക്കായി, എന്റെ അനുഭവത്തിനല്ല പ്രാധാന്യമെന്ന് പിന്നീട് ഞാൻ മനസിലാക്കി: അഭിരാമി
കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി അഭിരാമി. മകൾ കൽക്കിയാണ് അഭിരാമിയുടെ ജീവിതത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. ദത്തെടുക്കലിലൂടെയാണ് അഭിരാമി അമ്മയായത്. മകളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ ഒരു പാരന്റായിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. എനിക്കുള്ളിൽ ഇതെല്ലാം ഉണ്ടോ, ഇതെല്ലാം എനിക്ക് ചെയ്യാനാകുന്നല്ലോ എന്ന് തോന്നി. ഒരുപാട് പ്രഷർ ഉണ്ടാകും. 11 മാസം ആകുമ്പോൾ തന്നെ കുഞ്ഞ് നടക്കാൻ തുടങ്ങിയോ സംസാരിക്കാൻ തുടങ്ങിയോ എന്ന് ചോദിക്കും.
എന്റെ കുട്ടി സംസാരിക്കാനായോ എന്ന് തോന്നു. ഉടനെ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിളിക്കും. നിന്റെ കുഞ്ഞ് എപ്പോഴാണ് നടന്നതെന്നും സംസാരിച്ചതെന്നും ചോദിക്കും. എല്ലാ ദിവസവും ചലഞ്ചാണ്. അവളുടെ സേഫ്റ്റി നോക്കണം. സ്കൂളിൽ പോകുമ്പോൾ ആരെങ്കിലും അവളെ തെറ്റായി നോക്കിയാലോ മറ്റോ അവൾക്ക് പറയാനറിയുമോ എന്ന ആശങ്കയുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും തമ്മിലുള്ള വ്യത്യാസം മനസിലാക്കിക്കൊടുക്കണം. അവൾക്ക് മൂന്ന് വയസായതേയുള്ളൂ. കുറച്ച് മനസിലാകും. ബോഡി ഓട്ടോണമി അവൾക്ക് ഇപ്പോഴേ അറിയാം.

കഴിഞ്ഞ ഹലോവീന് രസകരമായ ഒരു സംഭവം നടന്നു. യുഎസിൽ നിന്ന് ഞാൻ ഭംഗിയുള്ള ഒരു പൂച്ചക്കുട്ടിയുടെ കോസ്റ്റ്യൂം വാങ്ങി വന്നു. അര മണിക്കൂർ ഞാനും മകളും വഴക്കിട്ടു. അവളെ അത് ധരിപ്പിക്കാൻ വേണ്ടി. എങ്ങനെ പറഞ്ഞിട്ടും അത് ധരിക്കാൻ അവൾ തയ്യാറായില്ല. പിന്നെ എനിക്ക് മനസിലായി. ഈ കോസ്റ്റ്യൂം ധരിക്കാൻ ഞാനവളോട് പറയുന്നതിന് കാരണം എനിക്ക് ആ അനുഭവം വേണ്ടിയിട്ടാണ്.
അവൾക്കെന്താണ്, ഫ്രണ്ട്സിനൊപ്പം വീട് തോറും കയറിയിറങ്ങണം. പംപ്കിൻ ബാഗിൽ മിഠായികൾ വാങ്ങണം. അതാണ് അവൾക്ക് പ്രാധാനം. കോസ്റ്റ്യൂം അല്ല. അത് മനസിലായപ്പോൾ കോസ്റ്റ്യൂം വേണ്ട, നൂറ് ഡോളർ അതിന് ചെലവായി, കുഴപ്പമില്ല. അവൾക്ക് മുഖത്ത് പൂച്ചക്കുട്ടിയുടെ മീശ വരച്ച് ഞാൻ അയച്ചു. അവളും താനും ഹാപ്പിയായെന്നും അഭിരാമി പറയുന്നു. ഡോ. ഹയ്മ മാലിനിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിരാമി.

വിവാഹശേഷം അമേരിക്കയിലേക്ക് താമസം മാറിയ അഭിരാമി പിന്നീട് വർഷങ്ങൾക്ക് ശേഷം ഭർത്താവിനൊപ്പം നാട്ടിലേക്ക് തിരിച്ചെത്തി. ഇന്ന് അഭിനയ രംഗത്ത് സജീവമാണ് അഭിരാമി. വിവാഹിതയായ ശേഷം പങ്കാളിയോട് ദത്തെടുക്കലിനെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് അഭിരാമി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹം സമ്മതിച്ചു. ബന്ധുക്കളുടെ സമ്മതത്തിന് കുറച്ച് വർഷം കാത്തിരുന്നു. എല്ലാവരുടെയും സമ്മതമില്ലാതെ കുഞ്ഞിനെ ദത്തെടുത്താൽ കുഞ്ഞിനെ അത് ബാധിക്കും. അത് കൊണ്ടാണ് താനും ഭർത്താവും കാത്തിരുന്നതെന്നും അഭിരാമി അന്ന് വ്യക്തമാക്കി.
തന്റെ കുടുംബത്തിൽ ദത്തെടുക്കൽ ആദ്യത്തെ സംഭവമല്ല. അതിനാൽ കുടുംബത്തിൽ നിന്നും തനിക്ക് എതിർപ്പുകൾ ഉണ്ടായിരുന്നില്ലെന്ന് അഭിരാമി പറഞ്ഞു. രാഹുൽ പവനൻ എന്നാണ് അഭിരാമിയുടെ ഭർത്താവിന്റെ പേര്. പോസ്റ്റ് പാർട്ടം ഡിപ്രഷൻ പോലെ തന്നെ പോസ്റ്റ് അഡോപ്ഷൻ ഡിപ്രഷനുണ്ടാകുമെന്നും നടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് കുഞ്ഞ് ജീവിതത്തിലേക്ക് വന്ന് ജീവിതം മാറുമ്പോൾ അത് ഉൾക്കൊള്ളാൻ സമയമെടുക്കുമെന്നും അത് സ്വാഭാവികമാണെന്നും അഭിരാമി പറഞ്ഞു. തമിഴിലാണ് അഭിരാമി ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നത്. കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നു അഭിരാമിയുടെ വിവാഹം.


Click it and Unblock the Notifications











