'ആ സൂപ്പർഹിറ്റ് സിനിമയുടെ സെറ്റിൽ മീൻകറി വാങ്ങാൻ പോലും പൈസയില്ല'; വിശ്വസിക്കാൻ പറ്റിയില്ലെന്ന് അനൂപ് മേനോൻ
അനൂപ് മേനോന്റെ തിരക്കഥയിൽ കണ്ണൻ സംവിധാനം ചെയ്ത് സിനിമയാണ് വരാൽ. ട്രിവാൻഡം ലോഡ്ജിന് ശേഷം ടൈം ആഡ്സ് നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് സിനിമയിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗോപി സുന്ദറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് അനൂപ് മേനോൻ. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികൾക്കിടെ അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

രഞ്ജി പണിക്കർ മുമ്പൊരിക്കൽ ചെയ്ത സിനിമയുടെ സെറ്റിലെ അനുഭവം അനൂപ് മേനോനുമായി പങ്കുവെച്ചിരുന്നു. ഇതാണ് നടൻ പ്രേക്ഷകരുമായി പങ്കുവെച്ചത്. പുറമേ നിന്ന് നോക്കുമ്പോൾ ബിഗ് ബജറ്റ് സിനിമയുടെ സെറ്റാണെന്ന് തോന്നിയ ഒരു ലൊക്കേഷനിൽ ഭക്ഷണത്തിന് മീൻകറി കൊടുക്കാൻ പോലും കഴിഞ്ഞില്ലെന്ന് അനൂപ് മേനോൻ വെളിപ്പെടുത്തി. കൗമുദി മൂവീസിനോടാണ് പ്രതികരണം.

'വളരെ സൂപ്പർ ഹിറ്റായ സിനിമ. കാറിന് കാറ്, ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി ഏത് സമയത്തും റെഡി ആയിരുന്ന സെറ്റാണ് ഇവരുടേതെന്നാണ് നമ്മൾ വിചാരിക്കുന്നത്. പത്ത് അംബാസിഡർ വരുന്നു, മറ്റു പല വണ്ടികളും വരുന്നു, അത്രയും ജൂനിയർ ആർട്ടിസ്റ്റുകൾ, ചെറിയ റോളുകളിൽ പോലും വലിയ ആർട്ടിസ്റ്റുകൾ വരുന്നു. എല്ലാം ഗ്രാന്റ് എന്ന് വിചാരിച്ച സെറ്റിൽ ഒരു ദിവസം രാവിലെ രഞ്ജിയേട്ടനാണ് മീൻകറി വെച്ചത്'

'കാരണം യൂണിറ്റിന് ഭക്ഷണം വാങ്ങാൻ കഴിവില്ല. അതൊക്കെ വെച്ച് നോക്കുമ്പോൾ ഞങ്ങളുടെ ഈ തലമുറ എത്ര അനുഗ്രഹിക്കപ്പെട്ടതാണെന്ന് ആലോചിച്ച് നോക്കൂ. ഏറ്റവും നല്ല ഭക്ഷണം, ഒരു തരത്തിലുള്ള പ്രശ്നവുമില്ല,' അനൂപ് മേനോൻ പറഞ്ഞു. നമ്മളേക്കാൾ ബുദ്ധിമുട്ടിയ എത്രയോ ആളുകൾ ഉണ്ടാവും. കാലം മാറുന്നതിനുസരിച്ച് എല്ലാം മാറുമെന്ന് രഞ്ജി പണിക്കറും ഇതിനിടെ പറഞ്ഞു.

രാഷ്ട്രീയ പശ്ചാത്തലത്തിൽ വരുന്ന സിനിമയാണ് വരാൽ. ഒരു പൊളിറ്റിക്കൽ സിനിമ ആയതിനാൽ നേരത്തെ ഇറങ്ങിയ ഇത്തരം സിനിമകളോട് താരതമ്യം തോന്നാമെന്നും വരാൽ പൂർണമായും രാഷ്ട്രീയ സിനിമ ആണെന്നും അനൂപ് മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പൊളിറ്റിക്സ് വളരെ കൃത്യമായി വീക്ഷിക്കുന്ന ആളല്ല ഞാൻ. സാധാരണ എഴുതാറുള്ള സിനിമകളിൽ നിന്നും മാറി മറ്റൊരു സിനിമ എടുക്കുമ്പോൾ അതിലേക്ക് ഒരു സാധാരണക്കാരൻ ശ്രദ്ധിക്കുന്നത് പോലെ തന്നെയാണ് വരാൽ സിനിമയും.
വരാൽ ആഗ്രഹിച്ച് ചെയ്ത സിനിമ ആണ്. ഇവിടെ ഒരു ഹർത്താൽ ഉണ്ടാവുമ്പോൾ എന്തിനാണ് ഹർത്താൽ എന്ന് പലർക്കും അറിയില്ല. പൊതുമുതൽ നശിപ്പിക്കുക, നിഷ്കളങ്കരായ ആളുകളെ കൊല്ലുക തുടങ്ങിയത് പ്രാകൃതമായ രീതിയാണ്. ഇത്തരത്തിൽ സാധാരണക്കാരന് തോന്നുന്ന കാര്യങ്ങളാണ് വരാൽ സിനിമയിൽ പറയുന്നതെന്നും അനൂപ് മേനോൻ വ്യക്തമാക്കി.


Click it and Unblock the Notifications