മകൾ കടുത്ത വേദന അനുഭവിച്ചു; കണ്ട് നിൽക്കാൻ പറ്റില്ലായിരുന്നു; ദൈവം സഹായിച്ചെന്ന് ലക്ഷ്മി രാമകൃഷ്ണൻ
നടിയും സംവിധായികയുമായി പേരെടുത്ത വ്യക്തിയാണ് ലക്ഷ്മി രാമകൃഷ്ണൻ. സംവിധായികയായി നിരവധി സിനിമകൾ ചെയ്ത ലക്ഷ്മി 2006 ൽ ചക്കരമുത്ത് എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ ലക്ഷ്മി അഭിനയിച്ചു. ഇടയ്ക്ക് ചില ടെലിവിഷൻ ഷോകളിലും ലക്ഷ്മിയെത്തി. ഇപ്പോഴിതാ തന്റെ ഇളയ മകൾ ശ്രേയക്കുണ്ടായ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി രാമകൃഷ്ണൻ. ഐബിസി മങ്കെെ എന്ന തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടി.
'വളരെ കഷ്ടതകൾ നേരിട്ട ഒരു വർഷമാണ് ഞങ്ങൾ കടന്ന് പോയത്. നമ്മൾക്ക് സുഖമില്ലാതായാൽ പോലും സഹിക്കാൻ പറ്റും. പക്ഷെ നമ്മളുടെ കുട്ടികൾ വേദനിക്കുന്നത് അമ്മയ്ക്കും അച്ഛനും താങ്ങാൻ പറ്റാത്തതാണ്. ദൈവത്തിന്റെ അനുഗ്രഹത്താലും പ്രാർത്ഥനയാലും വലിയൊരു പ്രശ്നത്തെ അതിജീവിച്ച് വന്നു. ഇപ്പോഴും പൂർണമായും ഭേദമായിട്ടില്ല'

'ഓവറിയിൽ ഒരു മുഴയാണ് ആദ്യം വന്നത്. ലാപ്റോസ്കോപി
ചെയ്ത് അതെടുത്തു. സാധാരണ എല്ലാ പെൺകുട്ടികൾക്കും വരുന്നത് പോലെയായിരുന്നു. പക്ഷെ സർജറി കോംപ്ലിക്കേഷനായി. താങ്ങാൻ പറ്റാത്ത വേദന അനുഭവിച്ചു. ഭക്ഷണം കഴിക്കാൻ പറ്റിയില്ല. 25 ഓളം ഡോക്ടർമാരെ കണ്ടു. എത്ര ടെസ്റ്റുകൾ ചെയ്തിട്ടും എന്നാൽ എന്താണ് പ്രശ്നമെന്ന് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല'
'സർജറി കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം അതിലും വലിയ മുഴ വന്നു. അവൾക്ക് ചെറിയ ശരീരമാണ്. അവളൊരുപാട് കഷ്ടപ്പെട്ടു. ഓപ്പൺ സർജറി ചെയ്യാതെ ഈ മുഴ പോവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അഞ്ച് സെന്റി മീറ്ററിന് മുകളിൽ ഏത് മുഴ വന്നാലും അത് താനേ പോവുകയോ മരുന്ന് കൊണ്ട് പോവുകയോ ഇല്ലെന്ന് പറഞ്ഞു. ഒരു കൺഫോർമേഷനായി രണ്ട് തവണ ബയോപ്സി ചെയ്തു. എല്ലാം നോർമലായിരുന്നു'

'ഒക്ടോബറിൽ ചികിത്സയിൽ മാറ്റം വരുത്തി. അപ്പോഴും സർജറി ഒഴിവാക്കാൻ പറ്റില്ല. 9 മണിക്കൂർ സർജറിയുണ്ടാവും മേജർ സർജറിയാണെന്ന് പറഞ്ഞിരുന്നു. മാസം തോറും സ്കാൻ ചെയ്യുമായിരുന്നു. മാർച്ച് പത്താം തിയതിക്ക് സ്കാൻ ചെയ്യാൻ പോയപ്പോൾ അവർ വീണ്ടും വീണ്ടും സ്കാൻ ചെയ്തു. എന്താണെന്ന് മനസ്സിലായില്ല. മുഴ വളരെ ചെറുതായി. മൂന്ന് സെന്റി മീറ്ററായി ചുരുങ്ങിയിരിക്കുന്നു. ഈയടുത്ത് സ്കാൻ ചെയ്തപ്പോൾ ഏകദേശം പൂർണമായും ഭേദമായിരിക്കുന്നു' ഡയറ്റിംഗിൽ വളരെ ശ്രദ്ധ കൊടുത്തിരുന്നു. പ്രാർത്ഥയും ആത്മവിശ്വാസവും ഉണ്ടായിരുന്നെന്നും ദൈവം ഞങ്ങളെ സഹായിച്ചെന്നും നടി വ്യക്തമാക്കി.
മൂന്ന് മക്കളിൽ ഇളയവളായ ശ്രേയയ്ക്കാണ് താനേറെ വാത്സല്യം കൊടുത്തതെന്നും ലക്ഷ്മി രാമകൃഷ്ണൻ പറഞ്ഞു. 'രണ്ട് മക്കളുടെ കല്യാണം കഴിഞ്ഞു. ശ്രേയയെ ഞങ്ങൾ ദത്തെടുത്തോട്ടെയെന്ന് മരുമക്കൾ രണ്ട് പേരും തമാശയോടെ ചോദിക്കും'
'ശ്രേയ എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന കുട്ടിയാണ്. അച്ഛനെ പോലെയാണ് അവൾ. മറ്റ് രണ്ട് മക്കളും എന്നെ പോലെ. മൂത്ത മക്കളെ എവിടെയും പോവാൻ അനുവദിക്കില്ലായിരുന്നു. പക്ഷെ ശ്രേയക്ക് ഏത് സമയത്ത് ചോദിച്ചാൽ അനുവാദം തരുമെന്ന് അറിയാം. ഭയങ്കര തിരക്കിലായിരിക്കുമ്പോഴാണ് ചോദിക്കുക'
പെൺകുട്ടികൾക്ക് പ്രാഥമികമായി നൽകേണ്ടത് വിദ്യാഭ്യാസമാണെന്ന് ലക്ഷ്മി അഭിപ്രായപ്പെട്ടു. ഇപ്പോൾ പെൺകുട്ടികൾക്ക് തോന്നും, നിങ്ങളെല്ലാം ഓൾഡ് ഫാഷനാണ്, ഞങ്ങൾ പ്രോഗ്രസീവാണെന്ന്. പക്ഷെ അനുഭവങ്ങളിൽ നിന്നുള്ള അറിവുണ്ടെന്നും ലക്ഷ്മി വ്യക്തമാക്കി. സൊൽവതെല്ലാം ഉൻമൈ എന്ന കുടുംബ വഴക്ക് പരിഹരിക്കുന്ന ഷോയിൽ ലക്ഷ്മി അവതാരകയായെത്തിയിരുന്നു. ഇതിലെ ചില പരാമർശങ്ങൾ പലപ്പോഴും വിവാദവുമായിട്ടുണ്ട്.


Click it and Unblock the Notifications