18 വയസിലാണ് അച്ഛനെ കാണുന്നത്; അതാരാണെന്ന് അറിയാനുള്ള കൗതുകത്തില്‍ കണ്ടുപിടിച്ചതാണെന്ന് നടി ഐശ്വര്യ ഭാസ്കർ
നരസിംഹത്തിലെ ചട്ടമ്പിയായ പെണ്‍കുട്ടിയില്‍ നിന്നും ചെമ്പരത്തി സീരിയലിലെ അഖിലാണ്ഡേശ്വരി വരെ. നടി ഐശ്വര്യ ഭാസ്‌കറെ അടയാളപ്പെടുത്താന്‍ ഇതൊക്കെ തന്നെ ധാരളം. മലയാളത്തിലും തമിഴിലുമൊക്കെ ഒത്തിരി സിനിമകൡും ഇപ്പോള്‍ സീരിയലുകളിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടി.
ഐശ്വര്യയുടെ സിനിമാ ജീവിതത്തെ കുറിച്ച് ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുടുംബ ജീവിതത്തെ പറ്റി അധികം വെളിപ്പെടുത്തലുകളില്ല. എന്നാല്‍ പതിനെട്ടാമത്തെ വയസില്‍ അച്ഛനെ കണ്ടുപിടിച്ചതിനെ പറ്റിയും അന്നുണ്ടായ ഇമോഷണല്‍ നിമിഷത്തെ കുറിച്ചുമൊക്കെ പറയുകയാണ് നടിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

അച്ഛനെ കണ്ടുമുട്ടിയതിനെ കുറിച്ചായിരുന്നു ശ്രീകണ്ഠന്‍ നായര്‍ ഐശ്വര്യയോട് ചോദിച്ചത്. അച്ഛന്‍ മലയാളിയും അമ്മ തമിഴ്‌നാട്ടുകാരിയുമായിരുന്നു. അച്ഛന് ഗവണ്‍മെന്റ് ജോലിയായിരുന്നു. കുട്ടിക്കാലത്തൊന്നും അച്ഛനെ ഞാന്‍ കണ്ടിരുന്നില്ല. 18-ാമത്തെ വയസിലാണ് ഞാന്‍ അച്ഛനെ കണ്ടത്. അക്കാലത്ത് അച്ഛന്‍ എവിടെയാണെന്നറിയില്ല, എനിക്ക് അച്ഛനെ കാണണം എന്ന് പറഞ്ഞ് ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തു.
ഇതോടെ അച്ഛന്റെ അഡ്രസും ഫോണ്‍ നമ്പറുമൊക്കെ അയച്ചു തന്നു. ഈ ദിവസത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഇത്രയും നാളും കാത്തിരുന്നത് എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.

അമ്മയുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം എന്റെ ചേച്ചിമാരുടെ ഉത്തരവാദിത്തം അച്ഛനായിരുന്നു. ഡിവോഴ്സ് അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. അവിടെ നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ചേച്ചിമാരെയും കൂട്ടി അദ്ദേഹം
ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോയി. ശരിക്കും എന്റെ ചേച്ചിമാരല്ല, അച്ഛന്റെ സഹോദരിയുടെ മക്കളായിരുന്നു അവര്‍. സഹോദരി മരിച്ചപ്പോള്‍ അവരുടെ മക്കളുടെ ചുമതല അച്ഛനായി. വലിയ ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു അന്ന്.
ചെറിയ പ്രായത്തിലൊന്നും അച്ഛനെ കണ്ടിട്ടില്ല. ആ സമയത്തൊന്നും ഞാന്‍ ഒന്നും ചോദിച്ചില്ല. അമ്മൂമ്മയാണ് സ്‌കൂളിലൊക്കെ വന്നതും കാര്യങ്ങളെല്ലാം ചെയ്തതും. അതുകൊണ്ട് അച്ഛനെക്കുറിച്ചൊന്നും ആരും ചോദിച്ചിരുന്നില്ല. അമ്മ അച്ഛനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

അച്ഛനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചും ഐശ്വര്യ മനസ് തുറന്നു..
'അച്ഛന്‍ ആരാണ്, അദ്ദേഹം എവിടെയാണ്, എനിക്ക് അദ്ദേഹത്തെ കാണണം എന്നുണ്ടായിരുന്നു. എന്റെ അച്ഛന്‍ എവിടെ ഉണ്ടെന്നും അദ്ദേഹം ആരാണെന്നും അറിയാന്‍ ഞാന്‍ ശ്രമിച്ചു. നേരില്‍ കണ്ടപ്പോള്‍ ഞാന്‍ അച്ഛന്റെ ഫോട്ടോ കോപ്പി പോലെയുണ്ട്. എന്റെ ചെവി, മൂക്ക്, പൊക്കം, എല്ലാം അച്ഛനെ പോലെ തന്നെയായിരുന്നു. എന്റെ മെയില്‍ പതിപ്പാണ് അദ്ദേഹം എന്നും' ഐശ്വര്യ വെളിപ്പെടുത്തുന്നു.
Recommended Video

അച്ഛനെ ആദ്യമായി വിളിച്ച അനുഭവവും ഐശ്വര്യ പങ്കുവെച്ചിരുന്നു..
'ഞാന്‍ സംസാരിക്കുന്നത് ഭാസ്‌കരനോട് ആണോന്ന് ചോദിച്ചു. അതേ എന്ന് പറഞ്ഞു. എന്റെ പേര് ശാന്തമീന. ഞാനിപ്പോള്‍ സംസാരിക്കുന്നത് എന്റെ അച്ഛനോട് ആണെന്ന് തോന്നുന്നു. അത് സത്യമാണോ എന്നാണ് ചോദിച്ചത്. അദ്ദേഹം അതേ എന്ന് പറഞ്ഞു. ഇതോടെ ഞങ്ങള്‍ രണ്ട് പേരും കരച്ചില്‍ തുടങ്ങി. എന്നാല്‍ അദ്ദേഹം എന്റെ അച്ഛന്‍ തന്നെയാണോന്ന് എനിക്കും സംശയം ഉണ്ടായിരുന്നു. എങ്കില്‍ ചെറുപ്പത്തിലേ ഫോട്ടോസ് കാണിക്കാം എന്ന് പറഞ്ഞ് എന്നെ എടുത്ത് നില്‍ക്കുന്ന അച്ഛന്റെ ഫോട്ടോസ് കാണിച്ച് തന്നു. അതോടെയാണ് കാര്യം വ്യക്തമായതെന്ന്' നടി പറയുന്നു.


Click it and Unblock the Notifications