ആ നടിയുടെ കുടുംബ ജീവിതത്തെ അപ്പാടെ ഉലച്ചു, അമ്മ സംഘടനയ്ക്കുള്ളിൽ ഇപ്പോൾ നടക്കുന്നത്: ആലപ്പി അഷ്റഫ്
താരസംഘടനയായ അമ്മയിൽ അംഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് ആലപ്പി അഷ്റഫ്. ഒരു വലിയ പ്രശ്നം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്നെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തി. ഏറ്റവുമവസാനം ഉടലെടുത്ത ഗൗരവമായ മറ്റൊരു സംഭവമുണ്ട്. അമ്മയുടെ ഉന്നത ഭാരവാഹിത്വം വഹിക്കുന്ന രണ്ട് സ്ത്രീകൾ തമ്മിലുള്ള ഏറ്റുമുട്ടലാണത്. അത് സംഘടനയിലൊതുങ്ങാതെ പൊലീസ് സ്റ്റേഷൻ കയറിയ വിഷയമാണ്. അതിനെക്കുറിച്ച് വിശദമായി അറിയണമെങ്കിൽ തൃപ്പൂണിത്തറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ ഒന്ന് അന്വേഷിച്ചാൽ മതി.
സംഗതി നടന്നിട്ട് ഒരുപാട് ദിവസങ്ങളായിട്ടില്ല. ഒരു നടിയുടെ കുടുംബ ജീവിതത്തെ അപ്പാടെ ഉലച്ച പ്രശ്നമായത് കൊണ്ട് എനിക്കത് ഇവിടെ പറയുന്നതിനും വിശദമായി വിവരിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. അവസാനം പാര പണിത ഭാരവാഹിക്ക് പൊലീസ് സ്റ്റേഷനിൽ മാപ്പ് എഴുതി വെച്ച് തടിയൂരേണ്ടി വന്നു. ഇനിയങ്ങോട്ട് എന്തെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു. ഇക്കാര്യങ്ങളറിഞ്ഞ ഒരു മുതിർന്ന നടി എന്നോട് പറഞ്ഞത് നാരകം നട്ടിടം, കൂവളം പട്ടിടം, നാരീ ഭരിച്ചിടം ഒക്കെ മുടിയുമെന്നാണ് പ്രമാണം, ആലപ്പി അഷ്റഫ് പറഞ്ഞതിങ്ങനെ.

അമ്മയുടെ പ്രസിഡന്റ് അമ്മയുടെ കുടുംബ സംഗമം നടത്തുന്നതിലേക്കായി ഒരു പ്രൊപ്പോസൽ വെച്ചു. ബിജെപിക്കാർ ഭാരവാഹിത്വം വഹിക്കുന്ന ഒരു ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് ശരിയാക്കിയിട്ടുണ്ട്, അവർ ഒരു കോടി രൂപ തരാൻ സമ്മതിച്ചു എന്നായിരുന്നു പ്രൊപ്പോസൽ. കഴിഞ്ഞ വർഷത്തെ കുടുംബ സംഗമം സ്പോൺസർ ചെയ്തത് മെെജി ഉൾപ്പെടെയുള്ള ചില കമ്പനികൾ ചേർന്നായിരുന്നു.
ഒന്നരക്കോടി രൂപയോളം അതിലേക്കായി ലഭിച്ചു. ബാക്കി വന്ന തുക അംഗങ്ങളുടെ ആരോഗ്യ പദ്ധതിയായ സഞ്ജീവനി പദ്ധതിയിലേക്ക് നിക്ഷേപിച്ചു. അന്ന് പ്രസിഡന്റ് സ്ഥാനത്തിരുന്നത് മോഹൻലാലാണ്. ഇപ്പോൾ കൊണ്ട് വന്ന സ്പോൺസർഷിപ്പിൽ രാഷ്ട്രീയപരമായും വർഗീയ പരമായും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന ജോയ് മാത്യുവും ഹൻസിബ ഹസനും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു. അതോടെ തർക്കങ്ങളും വാക്പോരുകളും ഉടലെടുത്തു.
അവസാനം വോട്ടിംഗിലെത്തി. എട്ട് പേർ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരാൾ എതിർപ്പ് പ്രകടിപ്പിച്ച് വോട്ട് ചെയ്തു. ബാക്കി എട്ട് പേർ എതിർപ്പിൽ നിന്നും വിട്ട് നിന്നു. ഒരു തീരുമാനത്തിലും ഇപ്പോൾ എത്തിച്ചേർന്നിട്ടില്ല. ഈ തർക്കത്തിന് പരിഹാരമുണ്ടാക്കാൻ കമ്മിറ്റിയിലുള്ള ചിലർ മോഹൻലാലിനെയും മമ്മൂട്ടിയെയും സമീപിച്ചു.
മോഹൻലാൽ പറഞ്ഞത് സ്പോൺസർഷിപ്പിനെക്കുറിച്ച് ഞാൻ മെെജിയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നല്ലോ എന്നാണ്. ലാലിനോട് പോലും ആലോചിക്കാതെയാണ് അവർ ഇങ്ങനെയാെരു തീരുമാനം എടുത്തതെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. മമ്മൂട്ടിയോട് ചോദിച്ചപ്പോൾ സംഭാവനയായി തരുന്നതാണെങ്കിൽ ആ തുക വാങ്ങണം, സ്പോൺസർഷിപ്പ് ആണെങ്കിൽ അതൊഴിവാക്കുന്നതായിരിക്കും നല്ലത് എന്നാണ് പറഞ്ഞത്. അമ്മയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരിൽ നിന്നും താനറിഞ്ഞ വിവരങ്ങളാണിതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











