കത്തി കാണിച്ച് വാതിലടച്ചു, ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ നോക്കി! പ്രണയം നിഷേധിച്ചതിനെ കുറിച്ച് അഞ്ജലി നായർ
മലയാളത്തിന്റെ പ്രിയനടി അഞ്ജലി നായരുടെ വിശേഷങ്ങള്‍ ഓരോന്നായി വൈറലായി കൊണ്ടിരിക്കുകയാണ്. രണ്ടാമതും വിവാഹിതയായതും കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. അതേസമയം തന്റെ ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങളെ കുറിച്ച് അഞ്ജലി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
തമിഴ് സിനിമയില്‍ അഭിനയിച്ച സമയത്ത് ഒരു നടന്‍ പ്രൊപ്പോസ് ചെയ്തതിനെ പറ്റിയാണ് നടി പറഞ്ഞത്. അന്ന് പ്രണയം നിഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അഞ്ജലി നായര്‍ വെളിപ്പെടുത്തിയത്.

2009 ല്‍ തമിഴിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയിലെ വില്ലനായി അഭിനയിച്ച നടന്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തി. ആ സിനിമയുടെ സഹനിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. ഷൂട്ട് ഇല്ലെങ്കില്‍ പോലും സെറ്റില്‍ വരാനും ബാക്കി കാര്യങ്ങളില്‍ ഇടപെടാനുമൊക്കെ പുള്ളിയ്ക്ക് സ്വതന്ത്ര്യമുണ്ടായിരുന്നു. എന്റെ ചേച്ചി നടിയാണ്. അവര്‍ ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. അതുപോലെ അഞ്ജലിയ്ക്കും എന്റെ പ്രണയം സ്വീകരിച്ചാല്‍ എന്താണെന്നാണ് പുള്ളി ചോദിച്ചത്.

അദ്ദേഹത്തിന്റെ ജെനുവിനായിട്ടുള്ള ചോദ്യം അങ്ങനെയായിരുന്നു. പക്ഷേ എനിക്ക് അങ്ങോട്ട് കല്യാണം കഴിച്ച് പോകാന്‍ തീരെ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് അത് നിരസിച്ചത്. നാട്ടില്‍ അച്ഛനോടും അമ്മയോടും കൂടെ ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. സിനിമയ്ക്ക് വേണ്ടി ചെന്നൈയിലേക്ക് പോയി എന്നല്ലാതെ ആ രീതികളോട് ഒട്ടും പൊരുത്തപ്പെടാന്‍ എനിക്ക് സാധിക്കുകയില്ലെന്നാണ് അഞ്ജലി പറയുന്നത്.

പക്ഷേ അയാളെ കൊണ്ട് ഭയങ്കര ഉപദ്രവമാണ് പിന്നീട് ഉണ്ടായത്. ഞാന്‍ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ വരിക, എന്നിട്ട് ഭക്ഷണമോ വെള്ളമോ പോലും ഇല്ലാതെ മണിക്കൂറുകളോളം എന്നെയും നോക്കി അവിടെ ഇരിക്കും. പിന്നെ ഞാന്‍ യാത്ര ചെയ്യുന്ന വാഹനങ്ങളെ കുറിച്ച് മനസിലാക്കി അവിടെ എത്തും.
ട്രെയിനില്‍ കൂടെ കയറി തള്ളിയിടാന്‍ നോക്കി. ബാഗ് എടുത്തോണ്ട് ഓടും. ഒടുവില്‍ ഇദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പോലീസ് പ്രൊട്ടക്ഷന്‍ വരെ ചോദിക്കേണ്ട അവസ്ഥയിലേക്ക് താനെത്തി.

ട്രെയിനില്‍ നിന്ന് കൊണ്ട് പോയ ബാഗ് അദ്ദേഹത്തിന്റെ സഹോദരി എത്തിച്ച് തരാമെന്നാണ് പറഞ്ഞത്. അങ്ങനെ പുള്ളിയുടെ അനിയത്തി വിളിച്ചിട്ട് ഞാന്‍ അങ്ങോട്ട് പോയി. അയാള്‍ അവിടെ ഇല്ലെന്നും മലേഷ്യയിലേക്ക് പോയതാണെന്നും പറഞ്ഞിരുന്നു.
വീട്ടില്‍ എത്തിയപ്പോള്‍ സിനിമയുടെ പോസ്റ്റര്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. മെയിന്‍ ഡോര്‍ കയറിയതും പുള്ളിക്കാരി പുറത്ത് നിന്ന് ഡോര്‍ ലോക്ക് ആക്കി. നോക്കുമ്പോള്‍ അകത്ത് ആ വില്ലന്‍ നില്‍ക്കുകയാണ്.

ആദ്യം പുള്ളി കൈയ്യില്‍ കരുതിയ വടി കൊണ്ട് എന്റെ മുട്ടിനിട്ട് അടിച്ചു. കൈയ്യില്‍ കത്തിയും ഉണ്ട്. അതോടെ എന്റെ ജീവിതം അവിടെ തീര്‍ന്നെന്ന് കരുതി. മരിച്ച് പോകുമെന്ന് തന്നെ കരുതി. അമ്മയും സിനിമയുടെ ബാക്കി പ്രവര്‍ത്തകരും പുറത്ത് നില്‍പ്പുണ്ടെങ്കിലും ഒച്ച വെക്കാന്‍ തന്നെ പേടിയായി.
ഇനിയുള്ള സിനിമകളില്‍ ഞാന്‍ നായികയാവാമെന്ന് പറഞ്ഞ് കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടിച്ചൂ, ഒരു പ്രണയലേഖനം എഴുതിപ്പിച്ചു. ഇടയ്ക്ക് ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ അമ്മയെ വിളിച്ചു. അങ്ങനെയാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് അഞ്ജലി പറയുന്നത്.


Click it and Unblock the Notifications











