സിനിമയുടെ പകുതിക്ക് വെച്ചായിരിക്കും തിരിച്ചറിയുന്നത്; പെർഫോമൻസിനെ ബാധിക്കും; തുറന്ന് പറഞ്ഞ് അപർണ
ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം മുതൽ ധൂമം വരെ എത്തിനിൽക്കുന്ന അപർണയുടെ കരിയർ ഗ്രാഫിൽ വിജയപരാജയങ്ങൾ ഏറെയാണ്. സുററെെ പോട്ര് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും താരം നേടി. കൈനിറയെ അവസരങ്ങളാണിപ്പോൾ അപർണയ്ക്ക്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ അപർണയുടെ നിരവധി സിനിമകൾ പുറത്തിറങ്ങി. കാപ്പ, സുന്ദരി ഗാർഡൻസ്, 2018, ഇനി ഉത്തരം, തങ്കം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.
സിനിമാ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അപർണ ബാലമുരളി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ശേഷം കരിയറിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അപർണ സംസാരിച്ചു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ദേശീയ അവാർഡ് ലഭിച്ചു എന്നതിലുപരി സുററൈ പോട്ര് എന്ന സിനിമയ്ക്ക് ശേഷം എനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു.
എനിക്ക് ഇനിയും എന്തെക്കെയോ മിസ്സിംഗ് ആയി തോന്നുന്നുണ്ട്. ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടാൽ പിന്നീട് വരുന്ന റോളുകൾക്ക് എല്ലാം സാമ്യം ഉണ്ടാകും. അത് തിരിച്ചറിയാതെ സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കും. കുറേ സിനിമകളിൽ സീരിയസായ വേഷം ചെയ്തെന്നും അപർണ ചൂണ്ടിക്കാട്ടി.

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സൂററൈൈ പോട്ര് എന്ന സിനിമയും അതിന് ലഭിച്ച ദേശീയ അവാർഡും. അതിന് വേണ്ടിയെടുത്ത ശ്രമങ്ങളുടെ ഫലമായിരുന്നു അത്. എല്ലാ സിനിമകളിലും പെർഫെക്ഷന് ശ്രമിക്കും. പക്ഷെ ചില സാഹചര്യങ്ങളാൽ നടക്കണമെന്നില്ല. സൂററെെ പോട്രിന് ഭയങ്കരമായ പ്ലാനിംഗ് ആയിരുന്നു. എല്ലാ സിനിമയിലും അങ്ങനെയൊരു പ്രോസസ് ആകണമെന്നില്ല. നമുക്ക് പരാതി പറയാൻ പറ്റില്ല.
ചില സമയത്ത് സെറ്റിൽ വന്ന ശേഷം ആയിരിക്കും ബാക്കി ആൾക്കാരെ പരിചയപ്പെടുന്നത്. സന്തോഷകരമല്ലാത്ത ചില സാഹചര്യങ്ങൾ വരുമ്പോഴായിരിക്കും നമ്മൾ തിരിച്ചറിയുന്നത്. ചില സിനിമകളുടെ പകുതിക്ക് വെച്ചായിരിക്കും ഇത് തിരിച്ചറിയുന്നത്. അപ്പോൾ നന്നായി പെർഫോം ചെയ്യാൻ പറ്റില്ല. എന്തെങ്കിലുമൊരു പ്രശ്നമുണ്ടെങ്കിൽ അത് ഓൺസ്ക്രീനിൽ കാണും. ടീം എന്നത് വളരെ പ്രധാനമാണെന്ന് അപർണ അഭിപ്രായപ്പെട്ടു.

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ തുടക്കകാലത്ത് ബുദ്ധിമുട്ടിയതിനെക്കുറിച്ചും നടി സംസാരിച്ചു. എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അറിയാത്ത ഒരാളോടൊപ്പം റൊമാന്റിക് സീനുകൾ വന്നാൽ ടെൻഷനാകുമായിരുന്നു. പക്ഷെ ഇപ്പോൾ ഇന്റിമേറ്റ് സീനുകൾക്ക് കൊറിയോഗ്രാഫർമാർ ഉണ്ട്. തന്നെപ്പോലെയുള്ളവർക്ക് അത് വലിയ ഉപകാരമാണെന്നും താരം അഭിപ്രായപ്പെട്ടു.
2018, ധൂമം എന്നിവയാണ് അപർണയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. നടിമാരുടെ പ്രതിഫലം സംബന്ധിച്ച് അപർണ നടത്തിയ പരാമർശം അടുത്തിടെ ചർച്ചയായിരുന്നു. നായികനടിമാരുടെ പ്രതിഫലം വളരെ കുറവാണെന്ന് അപർണ തുറന്നടിച്ചു. പരാമർശം ചർച്ചയായതോടെ പ്രതികരണവുമായി പ്രമുഖർ രംഗത്ത് വന്നു. തുല്യപ്രതിഫലം എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു. സമാനപ്രതികരണങ്ങൾ വന്നതോടെ അപർണ പരാമർശത്തിൽ വ്യക്തത വരുത്തി. തുല്യപ്രതിഫലം എന്ന വാദമല്ല ഉന്നയിച്ചത്, ന്യായമായ പ്രതിഫലമാണെന്ന് നടി ചൂണ്ടിക്കാട്ടി.
അടുത്തിടെ ലോ കോളേജിൽ വെച്ചുണ്ടായ സംഭവത്തിന്റെ പേരിലും അപർണ ബാലമുരളി വാർത്തകളിൽ നിറഞ്ഞിരുന്നു. കോളേജിലെ വിദ്യാർത്ഥി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചപ്പോൾ നടി പ്രതികരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.


Click it and Unblock the Notifications











