ദിലീപിനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടായിരിക്കാം; എല്ലാ നടൻമാർക്കും പ്രശ്നം ഉണ്ടാകും; അരുൺ ഗോപി
ദിലീപ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാന്ദ്ര. തിരിച്ച് വരവിൽ ദിലീപ് ആദ്യം ചെയ്ത വോയ്സ് ഓഫ് സത്യനാഥൻ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ് നായിക. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അരുൺ ഗോപി.
ദിലീപിന്റെ പേരിലുള്ള വിവാദങ്ങൾ നടന്റെ ജനപ്രീതിയെ ബാധിച്ചിട്ടില്ലെന്ന് അരുൺ ഗോപി പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഈ പ്രശ്നങ്ങൾക്ക് ശേഷം ദിലീപ് വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. ദിലീപിന്റെ വർക്കാവാത്ത സിനിമകൾ കുടുംബ പ്രേക്ഷകർ തിയറ്ററിൽ വന്ന് വർക്കാക്കില്ല. ഈ പ്രശ്നം ഏറ്റവും പീക്കിൽ നിൽക്കുന്ന സമയത്താണ് രാമലീല ചെയ്തിരിക്കുന്നത്. സിനിമ വിജയിച്ചപ്പോൾ കുറേ ആളുകൾ പറഞ്ഞത് ഞങ്ങൾ ബംഗാളികളെ കയറ്റിയാണ് സിനിമ വിജയിപ്പിക്കുന്നതെന്നാണ്.

എല്ലാ നടൻമാർക്കും കരിയറിൽ പ്രശ്നം ഉണ്ടാകും. ദിലീപെന്ന നടന് കുടുംബ പ്രേക്ഷകർക്കിടയിൽ ജനപ്രീതിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇദ്ദേഹത്തിനുണ്ടായ ഡാമേജുകൾ ആളുകളുടെ മനസിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിരിക്കാം. അതൊക്കെ മാറി വരുന്ന കാലം വരുമ്പോൾ ഇതൊക്കെ മാറ്റി പറയുമെന്നും അരുൺ ഗോപി വ്യക്തമാക്കി.
ബാന്ദ്രയിൽ തമന്നയെ നായികയാക്കിയതിനെക്കുറിച്ചും അരുൺ ഗോപി സംസാരിച്ചു. സൗന്ദര്യത്തിനപ്പുറം അവരുടെ അഭിനയത്തിന്റെ നല്ല നിമിഷങ്ങൾ ഈ സിനിമയിലുണ്ടാകുമെന്ന് കരുതുന്നു. തമന്നയോട് ബോംബെയിൽ പോയി കഥ പറഞ്ഞപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്ന നല്ല സിനിമയാണെന്ന് തമന്ന പറഞ്ഞു.

അന്ന് തന്നെ നടി സിനിമ ചെയ്യാമെന്ന് പറഞ്ഞെന്നും അരുൺ ഗോപി വ്യക്തമാക്കി.നവംബർ പത്തിനാണ് ബാന്ദ്ര തിയറ്ററുകളിലെത്തുക. ബാന്ദ്ര ഗ്യാങ്സ്റ്റർ മൂവിയല്ലെന്ന് അരുൺ ഗോപി പറയുന്നുണ്ട്. ഇതൊരു ഇമോഷണലായ സിനിമയാണ്. സാഹചര്യങ്ങൾ കൊണ്ട് സംഭവിക്കുന്ന ആക്ഷനുകളാണ് സിനിമയിൽ.
ബാന്ദ്രയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്കെതിരെ അടുത്ത കാലത്ത് വന്ന വിമർശനങ്ങളെക്കുറിച്ചും അരുൺ ഗോപി സംസാരിച്ചു. കേരളത്തിലെ ഏറ്റവും സക്സസ്ഫുളായ എഴുത്തുകാരിൽ ഒരാളാണ് ഉദയകൃഷ്ണ. ഒരു സിനിമ പരാജയപ്പെടുന്നത് ഒരിക്കലും ഒരു എഴുത്തുകാരന്റെ കുഴപ്പം കൊണ്ട് മാത്രമല്ല. ചില റിവ്യൂകളിൽ അദ്ദേഹത്തെ ആക്രമിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ചെയ്യുന്നത് മോശമാണ്. അദ്ദേഹത്തിന് ഒരു കുടുംബമുണ്ടെന്ന് ഇവർ മനസിലാക്കണം.
സിനിമ മോശമാണ് എന്ന് പറയുന്നതിനപ്പുറത്ത് ഒരാളെ വ്യക്തിഹത്യ ചെയ്യുമ്പോൾ അദ്ദേഹം കടന്ന് പോകുന്ന മാനസികാവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നും അരുൺ ഗോപി ചൂണ്ടിക്കാട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമ പരാജയപ്പെട്ടപ്പോൾ തനിക്കെതിരെയും ഇത്തരം കുറ്റപ്പെടുത്തലുകൾ വന്നു. തന്നെ അത് മാനസികമായി ബാധിച്ചിരുന്നെന്നും അരുൺ ഗോപി വ്യക്തമാക്കി. 2019 ൽ റിലീസ് ചെയ്ത സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹൻലാലായിരുന്നു ചിത്രത്തിലെ നായകൻ. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന സിനിമ തിയറ്ററിൽ പരാജയപ്പെടുകയാണുണ്ടായത്.


Click it and Unblock the Notifications