അവരുടെ മനസിൽ അതൊന്നുമായിരുന്നില്ല; മകൾക്ക് കണ്ട പയ്യൻ നീയാണെന്ന് മണിരത്നത്തോട് പറഞ്ഞപ്പോൾ; ചാരുഹാസൻ
തമിഴ് സിനിമാ രംഗത്തെ ജനപ്രിയ ദമ്പതികളാണ് നടി സുഹാസിനിയും ഭർത്താവ് മണിരത്നവും. 1988 ലാണ് ഇവർ വിവാഹിതരായത്. നന്ദൻ എന്ന മകനും ഇവർക്ക് പിറന്നു. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന സുഹാസിനിയും മണിരത്നവും അവരവരുടേതായ മേഖലകളിൽ ഖ്യാതികൾ നേടി. മണിരത്നം ഇന്ത്യൻ സിനിമയിലെ തന്നെ മികവുറ്റ സംവിധായകനാണ്. സുഹാസിനി അഭിനയ രംഗത്ത് ഇന്നും സജീവം. സംവിധാനത്തിലും സുഹാസിനി സാന്നിധ്യം അറിയിക്കാറുണ്ട്. മണിരത്നവും സുഹാസിനിയും പ്രണയിച്ച് വിവാഹിതരായതാണെന്ന് കരുതുന്നവരുണ്ട്.
എന്നാൽ ഇവരുടേത് അറേഞ്ച്ഡ് മാര്യേജ് ആണ്. സുഹാസിനി-മണിരത്നം വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ മാതാപിതാക്കളായ ചാരുഹാസനും കോമളവും. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. സുഹാസിനിയുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചതാണ്. പ്രണയ വിവാഹമല്ലെന്ന് സുഹാസിനിയുടെ അമ്മ കോമളം പറയുന്നു.

മക്കളുടെ വിവാഹത്തിന് ജാതം നോക്കിയിരുന്നില്ല. വിവാഹ ശേഷം ജാതകം നോക്കിയപ്പോൾ ജോത്സ്യൻ പറഞ്ഞത് മണിയും സുഹാസിനിയും തമ്മിൽ പത്തിൽ പത്ത് പൊരുത്തമുണ്ടെന്നാണെന്നും കോമളം ഓർത്തു. വിവാഹത്തെക്കുറിച്ച് നടിയുടെ പിതാവ് ചാരുഹാസനും സംസാരിച്ചു. രണ്ട് പേരും അടുത്തടുത്ത വീട്ടിലായിരുന്നു. എപ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കും. അവരുടെ മനസിൽ അതൊന്നും ഉണ്ടായിരുന്നില്ല.
സിനിമയെക്കുറിച്ചാണ് രണ്ട് പേരും ചിന്തിച്ചത്. ഒരിക്കൽ എന്റെ ആരോഗ്യ നില വളരെ മോശമായി. മണിരത്നം എന്നെ കാണാൻ വന്നു. എനിക്കെന്ത് സംഭവിക്കുമെന്നറിയില്ല. മകൾക്ക് വേറെ പയ്യനെ നോക്കുന്നില്ല, നീയാണ് മികച്ചതെന്ന് കരുതുന്നെന്ന് ഞാൻ പറഞ്ഞു. മണിരത്നം മറുപടി പറയാതെ പോയി. എല്ലാവരും പറഞ്ഞതോടെ രണ്ട് പേരും വിവാഹത്തിന് സമ്മതിച്ചെന്നും ചാരുഹാസൻ വ്യക്തമാക്കി.

സിനിമാ രംഗത്തേക്ക് സുഹാസിനിയെ വിട്ടതിനെക്കുറിച്ചും ചാരുഹാസൻ സംസാരിച്ചു. ആ തീരുമാനം എടുത്തതേ കമൽ ആണ്. കമൽ പറഞ്ഞപ്പോൾ താൻ സമ്മതിക്കുകയായിരുന്നെന്ന് ചാരുഹാസൻ ഹാസൻ പറയുന്നു. എന്നാൽ ഇതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നെന്ന് കോമളം വ്യക്തമാക്കി. കാരണം എനിക്ക് ഭയമായിരുന്നു. പെൺകുട്ടിയല്ലേ. സിനിമാക്കാരെന്നാൽ മോശം പേരാണ് വന്നിരുന്നത്. ആറ് മാസം മകളോട് താൻ സംസാരിക്കാതിരുന്നെന്നും കോമളം പറയുന്നു.
ആൺകുട്ടികൾക്ക് ചിന്തിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. പെൺകുട്ടികൾ കുറച്ച് പേടിക്കേണ്ടേ. ഞങ്ങളുടേത് യാഥാസ്ഥിതിക കുടുംബമാണ്. അതിനാലായിരുന്നു ഭയം. അതേസമയം സിനിമാ രംഗത്ത് സുഹാസിനിക്ക് നല്ല പേര് വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കോമളം വ്യക്തമാക്കി. മണിരത്നത്തെ മകനെ പോലെയാണ് കാണുന്നത്. 1955 ലാണ് മണിരത്നം ജനിച്ചത്. ആ വർഷം എനിക്ക് ഒരു മകൻ പിറന്ന് മരിച്ചു. അതിനാൽ എന്റെ മകനായാണ് കാണുന്നതെന്നും കോമളം വ്യക്തമാക്കി.
പൊന്നിയിൻ സെൽവനാണ് മണിരത്നത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച വിജയം നേടിയ ചിത്രത്തിൽ ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയം രവി, തൃഷ തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്. പൊന്നിയിൻ സെൽവൻ എന്ന തമിഴ് ക്ലാസിക് നോവലിനെ ആധാരമാക്കിയാണ് സിനിമയൊരുക്കിയത്. നേരത്തെ നിരവധി പേർ ഇത് സിനിമയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.


Click it and Unblock the Notifications











