'എന്തിന് ഇതിലേക്ക് വന്നു'; ഭാര്യയായി ജീവിക്കാനാണ് രഞ്ജിത ആഗ്രഹിച്ചത്; നടിയുടെ ജീവിതത്തിൽ സംഭവിച്ചത്
തമിഴ്, തെലുങ്ക് സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന നടിയാണ് രഞ്ജിത. ചില മലയാളം സിനിമകളിലും രഞ്ജിത അഭിനയിച്ചിട്ടുണ്ട്. ചമയം, മാഫിയ, ജോണി വാക്കർ, കൈക്കുടന്ന നിലാവ്, തട്ടകം, ഒരു യാത്ര മാെഴി, സുവർണ സിംഹാസനം തുടങ്ങിയ മലയാളം സിനിമകളിലാണ് രഞ്ജിത അഭിനയിച്ചത്. രഞ്ജിതയുടെ സ്വകാര്യ ജീവിതം മിക്കപ്പോഴും ചർച്ചയായിട്ടുണ്ട്. സിനിമാ രംഗത്ത് സജീവമായിരിക്കെയാണ് നടി വിവാഹം ചെയ്യുന്നത്.
ഇന്ത്യൻ ആർമിയിലെ ഒരു മേജറെയാണ് രഞ്ജിത വിവാഹം ചെയ്തത്. 2000 ത്തിലായിരുന്നു വിവാഹം. രണ്ട് വർഷത്തിനുള്ളിൽ ഇവർ വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന രഞ്ജിത പിന്നീട് സഹനടി വേഷങ്ങളിൽ അഭിനയിച്ചു. സീരിയലുകളിൽ പ്രധാന വേഷവും താരത്തെ തേടി വന്നു. 2013 ൽ സ്വാമി നിത്യാനന്ദയുടെ കീഴിൽ രഞ്ജിത സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ നിത്യാനന്ദയുടെ ദ്വീപിലാണ് രഞ്ജിതയുള്ളത്.
രഞ്ജിതയുടെ ജീവിതത്തിലും കരിയറിലും സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. കരിയറിന്റെ ഒരു ഘട്ടത്തിൽ എന്തിനാണ് ഈ ഫീൽഡിലേക്ക് വന്നതെന്ന് പോലും രഞ്ജിതയ്ക്ക് തോന്നിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്ന് നൽകിയ അഭിമുഖങ്ങളിലും രഞ്ജിത സംസാരിച്ചു.

എല്ലാവർക്കും മുഖം മൂടിയുണ്ട്. നമ്മളോട് സംസാരിക്കുന്നത് പോലെയല്ല പിന്നിൽ നിന്ന് അവർ ചെയ്യുന്നത്. എനിക്കിവിടം ശരിയാകുന്നില്ല എന്ന് രഞ്ജിത പറഞ്ഞിരുന്നു. സിനിമാരംഗം വിട്ട് നല്ല ഭാര്യയായി കുടുംബജീവിതം നയിക്കണമെന്ന് 2000 ത്തിൽ നടി തീരുമാനിച്ചെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
നടി വിവാഹവും ചെയ്തു. അന്ന് എല്ലാവർക്കും അതിശയമായി. അതിന് ശേഷം രഞ്ജിതയെ ലൈം ലൈറ്റിൽ കാണാനില്ലായിരുന്നു. രണ്ട് വർഷത്തിന് ശേഷം ബന്ധം പിരിഞ്ഞ ശേഷമാണ് നടി വീണ്ടും സിനിമയിലേക്ക് വരുന്നത്. നടീ നടൻമാർ ശ്രദ്ധിക്കപ്പെടുന്ന കാലത്ത് ബ്രേക്ക് എടുക്കരുത്. പെട്ടെന്ന് അടുത്ത സിനിമ ചെയ്യണം. രണ്ട് വർഷത്തെ ഗ്യാപ്പിനുള്ളിൽ രഞ്ജിതയുടെ സ്ഥാനം മറ്റ് നടിമാർ കൈക്കലാക്കി.

രാവണൻ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത ശേഷം നടി സിനിമാ രംഗം വിട്ടു. ഇതിന് ശേഷമാണ് രഞ്ജിതയും നിത്യാനന്ദയും വാർത്തകളിൽ നിറയുന്നതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. വിവാദങ്ങൾക്കൊടുവിലാണ് രഞ്ജിതയും നിത്യാനന്ദയും ദ്വീപിലേക്ക് മാറുന്നത്.സൺ ടിവിയിലൂടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് വലിയ ചർച്ചയായിരുന്നു.
വീഡിയോ വ്യാജമാണെന്ന വാദം ഉന്നയിച്ച് ഇരുവരും ചാനലിനെതിരെ പരാതി നൽകി. എന്നാൽ ബംഗ്ലൂരിലെ ഫോറൻസിക് സയൻസ് ലബോറട്ടറി നടത്തിയ പരിശോധനയിൽ വീഡിയോ വ്യാജമല്ലെന്ന് തെളിഞ്ഞു. തുടർന്ന് സ്വകാര്യയിലേക്ക് കടന്ന് കയറി എന്ന് പറഞ്ഞ് രഞ്ജിത കോടതിയെ സമീപിച്ചു. ചാനലുകൾ മാപ്പ് പറയണമെന്ന് കോടതി ഉത്തരവിടുകയുമുണ്ടായി.
നിത്യാനന്ദയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെയാണ് ഇയാൾ രാജ്യം വിടുന്നത്. തെക്കേ അമേരിക്കയിൽ ഹിന്ദു മതസ്ഥർക്കായി ദ്വീപ് സ്ഥാപിച്ചെന്ന് പറയുന്ന നിത്യാനന്ദ ദ്വീപിലെ അവകാശിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. മാ നിത്യാനന്ദ മയി എന്ന പേര് സ്വീകരിച്ച് നിത്യാനന്ദയുടെ ആശ്രമം നോക്കി നടത്തുന്നത് രഞ്ജിതയാണ്. ഇരുവർക്കുമെതിരെ ആശ്രമത്തിലെ മുൻ അന്തേവാസികൾ ആരോപണം ഉന്നയിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാൽ ആരോപണങ്ങളൊന്നും നിത്യാനന്ദയോ രഞ്ജിതയോ കാര്യമാക്കിയില്ല.


Click it and Unblock the Notifications











