പൂക്കൾക്ക് മാത്രം 30 ലക്ഷം രൂപ! കസിൻസിലെ ഗാനം രംഗത്തിന് നിർമാതാവിന് ചെലവായത്: കലാ സംവിധായകൻ
മലയാള സിനിമാ രംഗത്തെ നിർമാണ ചെലവ് കഴിഞ്ഞ കുറേ നാളുകളായി ചർച്ചയാകുന്നുണ്ട്. റിലീസ് ചെയ്യുന്ന സിനിമകളുടെ ബഡ്ജറ്റും ഈ സിനിമയ്ക്ക് ലഭിക്കുന്ന കലക്ഷനും പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്ത് വിടാൻ തുടങ്ങിയതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നു. വലിയ മുതൽ മുടക്കിൽ വരുന്ന പല സിനിമകളും സാമ്പത്തിക ലാഭം നേടുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു സിനിമ നിർമ്മിക്കുമ്പോൾ പല വശത്ത് നിന്നായി വരുന്ന ചെലവുകളെക്കുറിച്ച് നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, സാന്ദ്ര തോമസ് തുടങ്ങിയവർ തുറന്ന് സംസാരിച്ചിട്ടുണ്ട്.
2014 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് കസിൻസ്. ചിത്രത്തിൽ ഒരു സോങ് ഷൂട്ടിന് വന്ന ചെലവിനെക്കുറിച്ച് കലാ സംവിധായകൻ ജോസഫ് നെല്ലിക്കൽ ഒരിക്കൽ സഫാരി ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ സിനിമയിൽ ഏറ്റവും ഭംഗിയുള്ള, ജനങ്ങൾ സ്വീകരിച്ച സീൻ ഗാനരംഗമാണ്. കൊട്ടാരത്തിന്റെ മുൻവശത്തുള്ള ഗ്രൗണ്ടിലാണ് സീൻ നടക്കുന്നത്. വളരെ വലിയ ഗ്രൗണ്ടാണത്. ബാംഗ്ലൂരിലുള്ള ഒരു വിധം ആളുകളെല്ലാം വന്നത് കല്യാണം നടത്തുന്നത് ഈ പാലസിന്റെ മുന്നിൽ വെച്ചാണ്. ആ സ്ഥലം ഫിൽ ചെയ്യണമെങ്കിൽ ഒരുപാട് ഡെക്കറേഷന്റെ ആവശ്യമുണ്ട്. ഇത് ഒരു പ്രൊഡ്യൂസറോട് പറയുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. എങ്കിൽപ്പോലും ഞങ്ങളുടെ പ്രൊഡ്യസർ വെെശാഖ് രാജൻ കൂടെ നിന്നു.

സംവിധായകന്റെ റിക്വയർമെന്റ്സെല്ലാം ചെയ്ത് കൊടുക്കാൻ പറഞ്ഞു. കേരളത്തിൽ നിന്നും പെരുമ്പറ പോലുള്ള സാധനങ്ങൾ കൊണ്ട് പോയി. പിന്നീട് ഗ്രൗണ്ട് മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിച്ചു. അഞ്ച് ദിവസം സോങുണ്ടായിരുന്നു. ഏകദേശം എഴുപതോളം ഡാൻസേർസ്. ജൂനിയർ ആർട്ടിസ്റ്റുകളായി പത്ത് നൂറ്റമ്പത് പേരുണ്ടായിരുന്നു. അമ്പതോളം കുതിരകളും. ഇത്രയും ദിവസം ഒരുപാട് പൂക്കൾ ഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നു.
താഴെ വിതറുവാനും സെെഡിൽ അലങ്കരിക്കാനും. പൂക്കൾക്ക് മാത്രമായി പത്ത് ഇരുപത്തഞ്ച് ലക്ഷം രൂപ പ്രൊഡ്യൂസർ ചിലവാക്കേണ്ടി വന്നു. മലയാള സിനിമയിൽ അത്രയും വലിയ ബഡ്ജറ്റ് ഗാനരംഗത്തിന് ചെലവഴിച്ചത് കസിൻസിലായിരിക്കും. ഏകദേശം 60-70 ലക്ഷം സോങ്സിന് വേണ്ടി മാത്രം പ്രൊഡ്യൂസർ മുടക്കേണ്ടി വന്നെന്നും ജോസഫ് നെല്ലിക്കൽ അന്ന് വ്യക്തമാക്കി.

വെെശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് കസിൻസിന് റിലീസിന് ശേഷം ലഭിച്ചത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് തുടങ്ങിയവരാണ് കസിൻസിൽ പ്രധാന വേഷം ചെയ്തത്. മലയാള സിനിമാ ലോകത്തെ നിർമാണ ചെലവ് ചർച്ചയായിരിക്കെയാണ് കസിൻസിന്റെ ഗാന രംഗത്തിന്റെ ചെലവും ചർച്ചയാകുന്നത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ താരങ്ങളുടെ പ്രതിഫലത്തിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ സംസാരിച്ചിരുന്നു. മാർക്കറ്റ് മൂല്യം നോക്കിയല്ല പല അഭിനേതാക്കളും പ്രതിഫലം ആവശ്യപ്പെടുന്നത്. പലരും ചോദിക്കുന്നത് വലിയ തുകയാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ തുറന്നടിച്ചു. ഭക്ഷണത്തിനുൾപ്പെടെ വലിയ തുക ഒരു ദിവസം സെറ്റിൽ ചെലവാകുന്നുണ്ടെന്നാണ് സാന്ദ്ര തോമസ് പറഞ്ഞത്. പലപ്പോഴും അനാവശ്യ ചെലവുകൾ വരുന്നുണ്ടെന്നും ഇത് ചോദ്യം ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറയുകയുണ്ടായി.
അതേസമയം നിർമാണ ചെലവിനെതിരെ ശബ്ദിക്കുമ്പോഴും മലയാളത്തിലെ പ്രൊഡ്യൂസർമാർ പലരും ഇന്ന് ചേരി തിരിഞ്ഞ് നിൽക്കുന്ന സാഹചര്യമാണ്. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നിലപാടുകളെ പരസ്യമായി എതിർക്കുന്ന നിർമാതാക്കളുണ്ട്. ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തമ്മിലുണ്ടായ പ്രശ്നം നേരത്തെ ചർച്ചയായതാണ്. ലിസ്റ്റിനും സാന്ദ്ര തോമസും തമ്മിലുള്ള പ്രശ്നവും കഴിഞ്ഞ ദിവസം ചർച്ചയായി.
കഴിഞ്ഞ ദിവസം പ്രമുഖ മലയാള നടനെതിരെ ഒരു വേദിയിൽ വെച്ച് ലിസ്റ്റിൻ സ്റ്റീഫൻ വിമർശിച്ചു. ഈ നടൻ വലിയ തെറ്റിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും ഇനി അങ്ങനെ ഉണ്ടാവരുതെന്നുമായിരുന്നു ലിസ്റ്റിന്റെ പരാമർശം. ഇതിനെതിരെ സാന്ദ്ര തോമസ് രംഗത്ത് വന്നു. ലിസ്റ്റിൻ പേര് പറയാത്തത് മറ്റുള്ളവരെ സംശയ നിഴലിലാക്കുമെന്ന് സാന്ദ്ര വിമർശിച്ചു.
മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്ന് പിന്നീട് പുറത്ത് വിട്ട പ്രസ്താവനയിൽ സാന്ദ്ര തോമസ് വിമർശിച്ചു. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ.
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്.
തിയറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീർത്ത് മലയാള സിനിമയിൽ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത്. ആർക്കാണ് ഇതുകൊണ്ടു നേട്ടം? ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മറ്റു പല സിനിമകൾക്കും കൂടി പലിശയ്ക്കു പണം നൽകുന്നയാളാണെന്നു നമുക്ക് അറിയാം
.
ഇപ്പോൾ തിയറ്ററിയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ പോലും വൻതുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്ക്രീനുകൾ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണത്തിലാണ്.
മലയാളത്തിൽ സിനിമ നിർമിക്കാൻ നിക്ഷേപകർ വരാതായാൽ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളിൽ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരിൽ നിന്നു വൻതുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിൻ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്.
ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങൾ അദ്ദേഹത്തിനു താൽക്കാലിക ലാഭമുണ്ടാക്കാൻ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിൻ ഒന്ന് ഓർക്കണം ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന 'പലിശ കുത്തകകൾ' കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങും. അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കു വംശനാശം സംഭവിച്ചിരിക്കും.
ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്.
പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ലെന്നും സാന്ദ്ര തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞതിങ്ങനെ. റിലീസ് ചെയ്യുന്ന സിനിമകളുടെ കണക്കുകൾ പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്ത് വിടുന്നതിനെതിരെ നിർമാതാവ് സന്തോഷ് ടി കുരുവിളയുൾപ്പെടെ നേരത്തെ രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications











