'ജീനിയസായ അച്ഛനെക്കൊണ്ട് എന്റെ മകൾ ചെയ്യിച്ചത്; അവൾക്കാെരു വിലയുമില്ല; അച്ഛൻ എന്റെ മുന്നിൽ പരുങ്ങി'
മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാൻ പിതാവിനെ പോലെ തന്നെ രസികനാണ്. ധ്യാനിന്റെ മിക്ക അഭിമുഖങ്ങളും ഇക്കാരണത്താൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെയിറങ്ങിയ ധ്യാനിന്റെ സിനിമകളിൽ മിക്കതും പരാജയപ്പെട്ടു. എന്നാൽ ധ്യാനിന്റെ ജനപ്രീതിക്ക് കുറവൊന്നുമില്ല. ധ്യാനിന്റെ ചേട്ടൻ വിനീത് ശ്രീനിവാസനും സിനിമാ രംഗത്ത് സജീവമാണ്. അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു ശ്രീനിവാസൻ. നടന്റെ രൂപത്തിൽ വന്ന മാറ്റം പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരുന്നു.
ആരോഗ്യം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ് നടൻ. പിതാവിനെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ മകളും ശ്രീനിവാസനും തമ്മിലുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ചാണ് ധ്യാൻ സംസാരിച്ചത്. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. 'അച്ഛന് ഭയങ്കര കാര്യമാണ് അവളെ. അച്ഛനും അവളുടെ വല്യച്ഛനുമെല്ലാം സിനിമയിലാണെന്നറിയാം. അറിഞ്ഞിട്ടും ഞങ്ങളെ യാതാെരു വിലയുമില്ല. ഇവൾക്ക് സൈക്കിളും മറ്റുമുണ്ട്. അച്ഛൻ സിനിമാക്കാരനാണെന്നറിയാം'

'അവളുടെ സാഡിസ്റ്റ് രീതിയെന്തെന്നാൽ അങ്ങനെയുള്ളവരെക്കാെണ്ട് സൈക്കിൾ ഉന്തിക്കലാണ്. ഒരു തവണ ഞാൻ കാണുന്നത് അച്ഛൻ ഇവളുടെ സൈക്കിൾ ഉന്തിക്കൊടുക്കുകയാണ്. അല്ലെങ്കിലേ അച്ഛനും നടക്കാൻ വയ്യ. ഞാനിറങ്ങി വരുന്നത് അച്ഛൻ കണ്ടു. ജീനിയസാണല്ലോ. ജീനിയസ് സൈക്കിൾ ഉന്തിപ്പോവുകയാണ്. എന്നെക്കണ്ടപ്പോൾ ഇൻ ഹരിഹർ നഗറിലെ ജഗദീഷിന്റെ എക്സ്പ്രഷൻ. കുഴപ്പമില്ല, ഉന്തിക്കോ എന്ന് ഞാൻ പറഞ്ഞു'
രജിനികാന്തും അച്ഛനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം താൻ നേരിട്ട് കണ്ടെന്നും ധ്യാൻ പറഞ്ഞു. 'കുചേലൻ സിനിമ ചെയ്യുന്ന സമയത്താണ് അച്ഛനൊപ്പം രജിനികാന്തിനെ കാണുന്നത്. അതിന് മുന്നെ ഒരു തവണയും കണ്ടിട്ടുണ്ട്. അവർക്കിടയിൽ ഇത്രയും സൗഹൃദമുണ്ടെന്ന് അതുവരെ അറിയില്ലായിരുന്നു. ഭയങ്കര ആഴത്തിലുള്ള സൗഹൃദം ഇവർക്കിടയിൽ ഉണ്ടായിരുന്നു. ഒരേ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവരാണ്'
'ചേട്ടൻ വിനീത് അടുത്ത് പോലും എന്നോട് ചോദിച്ചിട്ടുണ്ട് നിനക്കൊരു സ്റ്റാർ ആയിക്കൂടേയെന്ന്. ജനങ്ങൾക്ക് ഇഷ്ടമുണ്ട്. അത് കിട്ടാൻ എത്ര പാടാണ്. പണ്ട് എന്നെ കണ്ടിരുന്നത് ശ്രീനിവാസന്റെ മോൻ, വിനീത് ശ്രീനിവാസന്റെ അനിയൻ എന്ന തരത്തിലായിരുന്നു. ഇന്നെന്നെ വിളിക്കുന്നത് ധ്യാനേ എന്നാണ്. ഇപ്പോൾ എനിക്ക് പ്രേക്ഷകരുടെ അടുക്കളയിൽ വരെ സ്ഥാനമുണ്ട്'
'ഓടാൻ നിനക്ക് നാളെയാരു സിനിമയുണ്ടെങ്കിൽ ടെൻഷനിക്കേണ്ടെന്നാണ് ഞാൻ സുഹൃത്തുക്കളോട് പറയാറ്. ഒന്നുമില്ലാതെ ജീവിതത്തിൽ ഞാൻ ഇവിടം വരെ എത്തിയില്ലേ. അത്ര പരാജയം ഞാൻ ജീവിതത്തിൽ കണ്ടിട്ടുണ്ട്. പരാജയം എനിക്കൊരു വിഷയമല്ല' പഠനകാലത്ത് താൻ ഒരുപാട് ആഘോഷിച്ചിരുന്നെന്നും ധ്യാൻ പറഞ്ഞു.ഞാൻ വേറൊരു മനുഷ്യനായിരുന്നു. ഞാൻ മലയാളം സംസാരിക്കാൻ തുടങ്ങിയത് 2013 ന് ശേഷമായിരിക്കും.

കാരണം എനിക്ക് തമിഴ്, ഹിന്ദി, തെലുങ്ക് സുഹൃത്തുക്കളായിരുന്നു. വീട്ടിൽ അമ്മയോടേ മലയാളം പറഞ്ഞിരുന്നുള്ളൂ. വീട്ടിൽ നിന്നിറങ്ങിപ്പോയ സമയമൊക്കെ കൈത്താങ്ങായി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് ചേട്ടനാണ്. അങ്ങനെ ഒരാളില്ലായിരുന്നെങ്കിൽ അവിടെത്തന്നെ കിടന്നേനെയെന്നും ധ്യാൻ ഓർത്തു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് ധ്യാൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ശോഭനയായിരുന്നു സിനിമയിലെ നായിക. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി ഉൾപ്പെടെയുള്ള ഒരുപിടി സിനിമകളിൽ ധ്യാൻ അഭിനയിച്ചു, അടുത്തിടെയാണ് ധ്യാനിന്റെ ജനപ്രീതി വലിയ തോതിൽ വർധിച്ചത്. അഭിമുഖങ്ങളിലെ ധ്യാനിനെയാണ് ഏവർക്കും ഇഷ്ടം. ശ്രീനിവാസനെക്കുറിച്ചുള്ള രസകരമായ കഥകൾ ധ്യാനിലൂടെയാണ് പ്രേക്ഷകർ അറിയാറ്. കരിയറിൽ ധ്യാനിന് അടുത്തിടെയാണ് എടുത്ത് പറയത്തക്ക ഹിറ്റുകളില്ല.


Click it and Unblock the Notifications