അച്ഛനും അമ്മയും ആറ് വർഷം എനിക്കൊപ്പമില്ലായിരുന്നു, അത് മനസിൽ നിന്നും പോയിട്ടില്ല: വിജീഷ്
ഗ്രാമഫോൺ, സ്വപ്നക്കൂട്, ചക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിജീഷ് നൂലുണ്ട. വിജീഷ് വണ്ണം കുറച്ചത് വലിയ ചർച്ചയായിരുന്നു. വണ്ണം കുറച്ച ശേഷം പക്ഷെ അധികം സിനിമകളിൽ വിജീഷിനെ കണ്ടിട്ടില്ല. പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് സംസാരിക്കുകയാണ് വിജീഷ്. സിനിമകളിൽ തനിക്ക് അവസരങ്ങൾ ഇല്ലാതായിട്ടുണ്ടെന്ന് വിജീഷ് പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
ആദ്യം പറഞ്ഞ് വെച്ച് പ്രതിഫലവും ഡേറ്റുമെല്ലാം തീരുമാനിക്കും. എന്നാൽ പിന്നെ വിളിയുണ്ടാവില്ല. അങ്ങോട്ട് വിളിച്ച് നോക്കുമ്പോൾ ഈ ആർട്ടിസ്റ്റിനെ വെച്ച് ഷൂട്ട് തുടങ്ങി എന്ന് പറയും. അങ്ങനെ ഒരുപാട് സിനിമകളുണ്ട്. അവർ എന്നോട് ചെയ്യുന്ന തെറ്റല്ലേ എന്ന് പണ്ടൊക്കെ വിചാരിക്കുമായിരുന്നു. അവരവർ അവരുടെ സർവെെവിന് വേണ്ടി ചെയ്യുന്നതാണെന്ന് പ്രായമായപ്പോൾ മനസിലാക്കി. നമ്മൾ സിനിമയുടെ ഗ്രൂപ്പ് ഇപ്പോഴും ആക്ടീവ് ആണ്. ട്രാൻസ്ഫോർമേഷന് ശേഷം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന സിനിമ കണ്ടപ്പോൾ ഞാൻ ഞെട്ടി. അത്രയും വണ്ണം കുറയണം എന്ന് ഞാൻ വിചാരിച്ചതല്ല. അത്രയും കുറയേണ്ടിയിരുന്നില്ല എന്ന് തോന്നി.

വണ്ണമുണ്ടായിരുന്ന സമയത്ത് എനിക്ക് വന്ന റോളുകൾ തടി വെച്ച് കോമഡി ചെയ്യുന്നവയായിരുന്നു. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ബോഡി ഷെയ്മിംഗ്. ഒരു പരിധി വരെ അത് ഓക്കെയാണ്. അത് കഴിഞ്ഞാൽ ബോറടിക്കാൻ തുടങ്ങും. ഒന്ന് മെലിയാം എന്ന് ഞാൻ വിചാരിച്ചു. കാരണം സിനിമകൾ ഒരുപാട് വരുന്നുണ്ട്. ഞാൻ വിചാരിച്ചു, കാലാകാലം സിനിമകൾ വരുമെന്ന്. തടി കുറച്ചപ്പോൾ ആ പ്രോസസ് എനിക്ക് ഭയങ്കര ഇഷ്ടമായി.
തടി കുറഞ്ഞത് കൊണ്ട് നഷ്ടപ്പെട്ട റോളുകളുണ്ടാകും. തടി കൂടിയത് കൊണ്ട് മോശം സാഹചര്യമുണ്ടായിട്ടുണ്ട്. ആൾക്കാർ വന്ന് വെറുതെ ഉപദ്രവിക്കും. കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ കൊഞ്ചിക്കും. തടി കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്റെ ഇരുപതുകളിലായിരുന്നു ഞാൻ. പക്ഷെ കാണുന്നവർക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്താടാ ഇത്, ഇങ്ങനെ പോയാൽ പൊട്ടിത്തെറിക്കുമല്ലോ എന്നൊക്കെയുള്ള സംസാരമായിരുന്നു. അങ്ങനെയാണ് വണ്ണം കുറച്ചത്.
വണ്ണം കുറച്ചപ്പോൾ ആളുകൾ പിന്നെയും മാറി. നിനക്ക് ഷുഗറുണ്ടോ എയ്ഡ്സുണ്ടോ എന്നൊക്കെ ചോദിച്ച് തുടങ്ങി. അതിന് ശേഷം ബോഡി ബിൽഡ് ചെയ്തപ്പോൾ മോനെ പൗഡർ അടിച്ച് കരൾ പോകും എന്നാണ് പറഞ്ഞതെന്നും വിജീഷ് പറയുന്നു. തടി കാരണം അവസരങ്ങൾ പോയി എന്നൊന്നും ആ സമയത്ത് ചിന്തിച്ചിട്ടില്ലെന്നും വിജീഷ് പറയുന്നു.
കുട്ടിക്കാലത്തെ ട്രോമ ഇപ്പോഴും പിന്തുടരുന്നതിനെക്കുറിച്ചും വിജീഷ് സംസാരിച്ചു. ചെറുപ്പത്തിൽ അഞ്ചാറ് വർഷം ഞാൻ ചെന്നെെയിലായിരുന്നു. എനിക്ക് നല്ല ജീവിതം അവിടെ ഉണ്ടാകുമെന്ന് കരുതി അച്ഛനും അമ്മയും എന്നെ അവിടെ അങ്കിളിന്റെയും ആന്റിയുടെയും കൂടെ അയച്ചു. ആറ് വർഷത്തോളം. മാതാപിതാക്കൾ ഖത്തറിലായിരുന്നു. പിന്നെ അങ്ങനെ ചെയ്യരുതെന്ന് അറബിക് സ്പോൺസർ അവരോട് പറഞ്ഞു. അങ്ങനെയാണ് എന്നെ ഖത്തറിലേക്ക് കൊണ്ട് വരുന്നത്. ആ അബാണ്ട്മെന്റ് ഇഷ്യു ഇപ്പോഴും ഉള്ളിലുണ്ട്. ഒരു നല്ല കാര്യം മാനിഫെസ്റ്റ് ചെയ്യണമെങ്കിൽ ഇതൊരു തടസമാണ്. പക്ഷെ ഇതിൽ നിന്നും പുറത്ത് കടക്കാൻ പറ്റിയിട്ടില്ലെന്നും വിജീഷ് പറയുന്നു.


Click it and Unblock the Notifications











