'ആ സംഭവം നമ്മൾ കരുതുന്നതിലും ഒരുപാട് ഡാമേജ് മണിയിലുണ്ടാക്കി; എല്ലാ നിയന്ത്രണവും പോയെന്ന് കൂട്ടത്തിലൊരാൾ'
മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് കലാഭവൻ മണി. പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കാൻ കഴിഞ്ഞ മണിയുടെ വിയോഗം ആരാധകർക്ക് ഇന്നും ഒരു നൊമ്പരമാണ്. മദ്യപാനം മൂലം ആരോഗ്യം മോശമായ മണിയൂടെ ജീവനെടുത്തതും മദ്യമാണ്. കരൾ രോഗവും ഡയബറ്റിസും നടന്റെ ആരോഗ്യം ഇല്ലാതാക്കി. എന്നാൽ അപ്പോഴും മദ്യപാനം ഉപേക്ഷിക്കാൻ മണി തയ്യാറായില്ല. മണിയുടെ മദ്യപാനത്തെക്കുറിച്ച് പലരും തുറന്ന് സംസാരിച്ചിട്ടുണ്ട്.
കരിയറിലെ പേരും പ്രശസ്തിക്കുമപ്പുറം വ്യക്തി ജീവിതത്തിലുണ്ടായ ചില അനുഭവങ്ങൾ മണിയെ മാനസികമായി ബാധിച്ചിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് റിട്ട. എസ്പി ആർകെ ജയരാജൻ. മണിയിടെ സ്വദേശമായ ചാലക്കുടിയിൽ 2001-2002 കാലഘട്ടങ്ങളിൽ ഇദ്ദേഹം സിഐയായിരുന്നു. ഈ കാലഘട്ടത്തിലാണ് മണിയുമായി ആർകെ ജയരാജൻ സൗഹൃദത്തിലാകുന്നത്.

കാലഭവൻ മണിയെ ഒരു അപകർഷകതാ ബോധം വല്ലാതെ ഉലച്ചിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും മണിയും തമ്മിൽ ഒരു വിഷയം ഉണ്ട്. അതൊരുപാട് വിഷമിപ്പിച്ചു എന്ന് മണി പറയുമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. മണി അന്ന് പറഞ്ഞ വാക്കുകളും ആർകെ ജയരാജൻ പങ്കുവെച്ചു. എനിക്ക് വിഷമം എന്തെന്നാൽ എന്റെ നാട്ടുകാരനാണ് ആ ഫോറസ്റ്റ് ഓഫീസർ. ഞാൻ ആരാണെന്നും ഞാനൊരു ദളിതനാണെന്നും അയാൾക്കറിയാം.
എന്നിട്ടും എന്റെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഒരുപാട് അപമാനിച്ചു. എന്റെ പേരിൽ കള്ളക്കേസേടുത്തു. ഞാനൊറ്റ ചോദ്യമേ സാറിനോട് ചോദിക്കുന്നുള്ളൂ. ഞാനൊരു കലാകാരനാണ്. എന്റെ സ്ഥാനത്ത് മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കിൽ പൊക്കോളാൻ പറയും. ഞാൻ മണിയെന്ന ദളിതനായത് കൊണ്ടല്ലേ അയാളെന്നെ അപമാനിച്ച് കള്ളക്കേസ് കൊടുത്തതെന്ന് മണി ചോദിച്ചു.

അത് വല്ലാത്തൊരു അപകർഷകതാബോധം മണിക്ക് ആ സമയത്തുണ്ടാക്കി. അത് നമ്മൾ കരുതുന്നതിലും ഒരുപാട് ഡാമേജ് മണിയുടെ ജീവിതത്തിലുണ്ടാക്കി. പതിവായുള്ള ഷൂട്ടുകൾക്ക് പോകാതെയായി. ഒരിക്കൽ എന്റെ നാട്ടിൽ ഒരു ക്ലബിൽ ഉദ്ഘാടനത്തിന് മണിയെ കിട്ടുമോ എന്ന് ചോദിച്ചു.
ഞാൻ വിളിച്ചിട്ട് എടുത്തില്ല. മറ്റൊരാളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ മണി കോഴിക്കോട് ഷൂട്ടിന് പോകുകയാണ്, ആ ദിവസം ഇവിടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോൾ മണി കുറച്ച് നാളായി എവിടെയും ഷൂട്ടിന് പോകാതെ രാവിലെ തൊട്ട് പാഡിയിൽ കുറേ സുഹൃത്തുക്കളോടൊപ്പം അർമാദിക്കുകയാണ്.
കുറേക്കഴിഞ്ഞ് മണിയുടെ കൂട്ടത്തിലെ തന്നെയാെരാൾ എന്നെ വിളിച്ചു. കാര്യമായി ഇടപെട്ടാൽ നന്നായിരുന്നു. എല്ലാ നിയന്ത്രണങ്ങളും വിട്ടു. ഇപ്പോൾ പിടിച്ചാൽ കിട്ടിയില്ലെങ്കിൽ മണി വളരെ മോശമായ അവസ്ഥയിലേക്ക് പോകും എന്ന് പറഞ്ഞു. ആര് വിളിച്ചിട്ടും ഫോണെടുക്കുന്നില്ല.
മമ്മൂട്ടി പറഞ്ഞാൽ കേൾക്കുമെന്ന് ആരോ പറഞ്ഞു. അബു സലിം വഴി മമ്മൂട്ടിയെക്കൊണ്ട് വിളിപ്പിച്ചു. എടുത്തില്ല. മമ്മൂട്ടി വിളിച്ചിട്ടും എടുക്കാതിരിക്കണമെങ്കിൽ വല്ലാത്ത ഡിപ്രഷിനിലാണ്, ഒരു ദിവസം അങ്ങോട്ട് വരാം, നമുക്കൊരുമിച്ച് പാഡിയിലേക്ക് പോകാമെന്ന് അബു സലിം പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ അബു സലിം വീണ്ടും വിളിച്ചു. സർ ടിവി കണ്ടോ കലാഭവൻ മണി ഗുരുതരാവസ്ഥയിലെന്ന് പറഞ്ഞു. പിറ്റേ ദിവസം അദ്ദേഹമില്ല. നിഷ്കളങ്കനായ വ്യക്തിയായിരുന്നു കലാഭവൻ മണിയെന്നും ആർകെ ജയരാജൻ പറഞ്ഞു. സഫാരി ടിവിയോടാണ് പ്രതികരണം.


Click it and Unblock the Notifications