കാമുകന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്; അച്ഛനും അമ്മയും എതിർത്തു; അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ചും ഇനിയ
മലയാളിയാണെങ്കിലും തമിഴ് സിനിമാ രംഗത്താണ് ഇനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 'വാങ്കെെ സൂട വാ' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ഇനിയ സ്വന്തമാക്കി. മലയാളത്തിൽ ശ്രദ്ധേയ വേഷങ്ങൾ വിരളമായേ ഇനിയക്ക് ലഭിച്ചിട്ടുള്ളുള്ളൂ. മാമാങ്കം എന്ന സിനിമയിലാണ് ഇനിയയെ അവസാനമായി മലയാളികൾ കണ്ടത്. നൃത്തവേദികളിലൂടെ കലാരംഗത്തേക്ക് എത്തിയ ഇനിയ പിന്നീട് സിനിമാ രംഗത്തേക്ക് കടന്ന് വരികയായിരുന്നു.
ഗലാട്ട പിങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇനിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ ഇനിയ പങ്കുവെച്ചു. തന്റെ കഴിവുകൾ പൂർണമായും ഫിലിം മേക്കേർസ് ഉപയോഗിച്ചിട്ടില്ല. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് പുതുമുഖ നായികയുടെ സിനിമയിൽ ഡാൻസ് ചെയ്തത്. എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പലരും എന്നോട് ചോദിച്ചു. പെർഫോമിംഗ് ആർട്ടിസ്റ്റ് ആകണമെന്നുണ്ടെങ്കിൽ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം.

ഒരു നല്ല നടിയായി പേരെടുക്കണമെങ്കിൽ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്ന് അമ്മയും പറഞ്ഞിട്ടുണ്ടെന്ന് ഇനിയ വ്യക്തമാക്കി. കഥ തെരഞ്ഞെടുക്കുമ്പോൾ അമ്മയുമായി ചർച്ച ചെയ്യും. സെൻഷ്വലും ബോൾഡ് ആയതുമായ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ എനിക്ക് ഉപദേശങ്ങൾ തരുന്നത് അമ്മയാണ്. ആരും ചെയ്യാത്തത് നീ ചെയ്യണം എന്ന് അമ്മ പറയും. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ 24ാം വയസ് മുതൽ കേൾക്കുന്നുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് പ്രണയത്തിലായിരുന്നു.
രണ്ട് മൂന്ന് സിനിമകൾ ചെയ്യുമ്പോഴേക്കും പിരിഞ്ഞു. കാരണം ഞാൻ സിനിമ ഉപേക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ മകൾക്ക് കഴിവുണ്ട്, അത് വളരണം എന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞു. സിനിമ വിട്ട് വരാൻ എനിക്കും താൽപര്യം ഉണ്ടായിരുന്നില്ല. ഞങ്ങൾ ചെറുപ്പം മുതൽ ഒരുമിച്ച് വളർന്നവരാണ്. രണ്ട് കുടുംബത്തിനും അറിയാം. ആ ബ്രേക്കപ്പിന് ശേഷം എനിക്ക് സീരിയസായ പ്രണയങ്ങൾ ഉണ്ടായിട്ടില്ല. കരിയറിലേക്ക് ശ്രദ്ധ നൽകി. വളരെ ജെനുവിനും എക്സ്പ്രസീവും ആയ ആളെയാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇനിയ വ്യക്തമാക്കി.

പറഞ്ഞ് വെച്ച സിനിമകളിൽ നിന്നും ഒഴിവായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ ഒരു പടത്തിന്റെ ഓഡിഷന് പോയപ്പോൾ നിറമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. അത് തനിക്ക് വിഷമമായി. നിറം വർധിപ്പിക്കാൻ ഒരു ട്രീറ്റ്മെന്റ് നടത്താൻ തയ്യാറല്ലെന്ന് തീരുമാനിച്ചു. എനിക്ക് എന്റെ നിറം ഇഷ്ടമാണ്. ഇന്ന് നിറത്തിന്റെ പേരിലുള്ള വേർതിരിവുകൾ സിനിമാ ലോകത്ത് ഇല്ലെന്നും ഇനിയ അഭിപ്രായപ്പെട്ടു.
സിനിമാ ലോകത്തെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ചും ഇനിയ സംസാരിച്ചു, ഫോണിലൂടെയും സെറ്റിൽ വന്നും തന്നോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഡസ്ട്രിയുടെ ഭാഗമാണത്. എല്ലാ മേഖലകളിലും ഇതുണ്ട്. ഡോർ തുറന്ന് ഒരാളെ അകത്ത് കയറ്റിയ ശേഷം അവർ നമ്മളെ ഉപദ്രവിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല. അതിന് കാരണം നമ്മൾ തന്നെയാണ്.
മറ്റ് മേഖലകളേക്കാളും സിനിമാ മേഖലയാണ് കൂടുതൽ സുരക്ഷിതം. എന്റെ ഇടതും വലതും അച്ഛനും അമ്മയും ഉണ്ടാകും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പല പെൺകുട്ടികൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മലയാളം സിനിമയിൽ തുടക്ക കാലത്ത് പലപ്പോഴും സ്വീകാര്യത ലഭിച്ചിട്ടില്ല. എന്നാൽ തമിഴകത്ത് തനിക്ക് നല്ല അവസരങ്ങൾ വന്നെന്നും ഇനിയ വ്യക്തമാക്കി.


Click it and Unblock the Notifications











